Skip to main content

ആരോഗ്യ പ്രവർത്തകർ കൂട്ടായ്മയോടെ പ്രവർത്തിക്കണം:  മന്ത്രി കെ.കെ. ശൈലജ ടീച്ചർ

*ലീവിലുള്ള ആരോഗ്യ വകുപ്പ് ജീവനക്കാതെ തിരിച്ച് വിളിക്കും
*പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശം

പ്രളയാനന്തര കേരളത്തെ പകർച്ചവ്യാധികളില്ലാതെ കരകയറ്റുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടായി പ്രവർത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. മഴവെള്ളമിറങ്ങുന്ന സമയമായതിനാൽ പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. ഇത് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്. ആരോഗ്യവകുപ്പിലെ ലീവിലുള്ള ജീവനക്കാരെ തിരികെ വിളിക്കും. വളരെ അത്യാവശ്യമുള്ള ലീവുകൾ മാത്രമേ അനുവദിക്കുകയുള്ളു. അതനുസരിച്ച് ഡി.എം.ഒ.മാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
എലിപ്പനി നിയന്ത്രണത്തിന് കാര്യമായ പ്രവർത്തനം നടത്തണം. പ്രളയജലവുമായി ബന്ധപ്പെട്ടവർ ഡോക്സിസൈക്ലിൻ ഗുളിക കഴിച്ചെന്ന് ഉറപ്പു വരുത്തണം. ആരോഗ്യ വകുപ്പ് പ്രവർത്തകർ കുടുംബശ്രീ, ഐ.സി.ഡി.എസ്. പ്രവർത്തകർ തുടങ്ങിയവരിലൂടെ എല്ലാ പ്രദേശവും സന്ദർശിച്ച് ഡോക്സിസൈക്ലിൻ വിതരണം ചെയ്യും. ഈ ശനിയാഴ്ച മുതൽ ആറു ശനിയാഴ്ചകളിൽ ഡോക്സി ഡേയായി ആചരിക്കും. ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. ഡെങ്കിപ്പനി ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കൊതുക് നശീകരണത്തിന് പ്രാധാന്യം നൽകണം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തണം. 
സ്‌കൂളുകളിൽ ശുചീകരണം ഉറപ്പ് വരുത്തണം. വെള്ളം കയറിയ സ്റ്റോർ റൂമിലെ ഭക്ഷ്യധാന്യങ്ങൾ ഉപയോഗിക്കരുത്. ആശുപത്രികളിൽ മതിയായ സൗകര്യമൊരുക്കണം. ആദിവാസി മേഖലകളിൽ പ്രത്യേകശ്രദ്ധ ഉണ്ടാകണമെന്നും മന്ത്രി വ്യക്തമാക്കി. 
ക്യാമ്പുകളിലേക്ക് ആരോഗ്യ പ്രവർത്തകർ പോകുമ്പോൾ ആശുപത്രി പ്രവർത്തനം തടസപ്പെടരുത്. വീടുകൾ ആരോഗ്യ പ്രവർത്തകർ സന്ദർശിച്ച് വിലയിരുത്തും. മാനസികാരോഗ്യത്തിനും പ്രാധാന്യം നൽകുന്നുണ്ട്. ശുദ്ധമായ ജലം മാത്രമേ കുടിക്കാനുപയോഗിക്കാവൂ. ഇതിനായി സൂപ്പർ ക്ലോറിനേഷൻ നടത്തണം. ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായ ഉപകരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. അവർക്ക് പുതിയ ഉപകരണങ്ങൾ നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പി.എൻ.എക്സ്.2957/19

date