Skip to main content

സഹകരണസംഘം മുഖേനയുള്ള കാർഷികവായ്പയുടെ തോത് ഉയർത്തും - മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സഹകരണസംഘങ്ങൾ മുഖേന നൽകുന്ന കാർഷികവായ്പയുടെ തോത് 40 ശതമാനമായി ഉയർത്തുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നിലവിൽ മൊത്തം വായ്പയുടെ പത്തര ശതമാനമാണ് കാർഷികവായ്പയായി സഹകരണസംഘങ്ങളിലൂടെ നൽകുന്നത്. ഇത് ആദ്യഘട്ടത്തിൽ 25 ശതമാനമായും രണ്ടാം ഘട്ടത്തിൽ 40 ശതമാനമായി ഉയർത്തും. കാർഷിക മേഖലയിൽ സഹകരണ ബാങ്കുകളുടെ ഇടപെടൽ സാധ്യതകൾ സംബന്ധിച്ച്  തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ഇൻഗവേണൻസിൽ ഹരിതകേരള മിഷൻ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിൽ കാർഷിക ഉല്പാദനത്തിനാണ് പ്രധാനമായും കാർഷികവായ്പ ലഭ്യമാക്കുന്നത്. കാർഷിക ഉല്പന്നങ്ങളുടെ വിപണനത്തിനും മൂല്യവർധിത ഉല്പന്നങ്ങളുടെ വിപണനം വർധിപ്പിക്കുന്നതിനുമുള്ള വായ്പാ പദ്ധതികൾ ആവിഷ്‌കരിക്കും.
കേരളത്തിലെ സഹകരണ പ്രസ്ഥാനം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിലെ സഹകരണ നിക്ഷേപത്തിന്റെ 50 ശതമാനവും കേരളത്തിലെതാണ്. കേരളത്തിലെ കർഷകരുടെ കൂട്ടായ്മായാണ് സഹകരണ പ്രസ്ഥാനമായി ഉയർന്നു വന്നത്. ഭൂജൻമിമാരുടെയും വട്ടിപ്പലിശക്കാരുടെയും ചൂഷണത്തിൽ നിന്ന് കർഷകരെ രക്ഷിച്ചതും സഹകരണ പ്രസ്ഥാനമായിരുന്നു. കൃഷിഭൂമിയുടെ ലഭ്യതക്കുറവും കൃഷിയോടുള്ള താല്പര്യക്കുറവും കാർഷികമേഖലയിൽ പ്രവർത്തിച്ച സഹകരണ സംഘങ്ങളുടെ ലക്ഷ്യം മാറ്റി. കാർഷികമേഖലയെ സജീവമാക്കാനും കൃഷി സംസ്‌കാരത്തിന്റെ ഭാഗമാക്കാനുമുള്ള ശ്രമങ്ങളാണ് ഈ സർക്കാർ നടത്തി വരുന്നത്. സർക്കാർ കൊണ്ടുവരുന്ന സഹകരണ നയത്തിലൂടെ കൃഷി വായ്പയുടെ തോത് ഉയർത്തും.
നെല്ലുല്പാദനത്തിനായി പാലക്കാട് ജില്ലയിൽ സഹകരണ സംഘങ്ങൾ വഴി നടത്തുന്ന നെല്ല് സംഭരണ കേന്ദ്രം പോലെ ഓരോ ജില്ലയുടെയും പ്രത്യേക കാർഷിക വിളകളുടെ ഉല്പാദനത്തിനും വിപണനത്തിനുമായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കർഷകരും സഹകരണ മേഖലയും ഒരുമിച്ച് നിന്നാൽ കാർഷിക മേഖലയിൽ അത്ഭുതം സൃഷ്ടിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.
ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി. എൻ. സീമ അധ്യക്ഷത വഹിച്ചു. നവകേരളം കർമ്മപദ്ധതി കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, സഹകരണസംഘം രജിസ്ട്രാർ ഡോ. പി. കെ. ജയശ്രീ, അഡീഷണൽ രജിസ്ട്രാർ സജാദ്, കേരള കാർഷിക സർവകലാശാല ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ ഡോ. ജിജു പി. അലക്സ്, ഹരിപ്രിയാദേവി വി. വി. തുടങ്ങിയവർ സംസാരിച്ചു. എല്ലാ ജില്ലകളിലെയും സഹകാരികൾ, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. ശില്പശാല ഇന്ന് (നവംബർ 28) സമാപിക്കും. കർമ്മപരിപാടി ആസൂത്രണം സെഷൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഇന്ന് (28) ഉദ്ഘാടനം ചെയ്യും.
പി.എൻ.എക്‌സ്.4288/19

date