Skip to main content

സംരംഭകരുടെ പരാതി പരിഹാര പോർട്ടലിനു തുടക്കമായി

        സംരംഭകത്വവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗായി വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സംരംഭകരുടെ പരാതി പരിഹാര പോർട്ടലിനു തുടക്കമായി. ഓൺലൈനായി പ്രവർത്തിക്കുന്ന പരാതി പരിഹാര പോർട്ടലിൽ പരാതി ലഭിച്ചാൽ 30 ദിവസത്തിനകം പരിഹാരം ഉറപ്പുവരുത്തും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യവസായ മന്ത്രി പി. രാജീവ് നിർവഹിച്ചു.

        സംരംഭക വർഷം പദ്ധതിയിലൂടെ സംസ്ഥാനത്ത് സംരംഭകത്വത്തിന്റെ ആത്മവിശ്വാസം ഉറപ്പിക്കാൻ കഴിഞ്ഞതായി ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി ഇതുവരെ 1,34,705 സംരംഭങ്ങൾ വന്നുകഴിഞ്ഞു. ഇതു കേരളത്തിന്റെ ചരിത്രത്തിലെ വലിയ അനുഭവമാണ്. 2,88,933 തൊഴിലുകളും 8042.22 കോടി രൂപയുടെ നിക്ഷേപവും ഇതിലൂടെ വന്നു. എല്ലാ തലങ്ങളിലുമുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇതു സാധ്യമായത്. ഇതിൽ കൊഴിഞ്ഞുപോകാൻ സാധ്യതയുള്ളവയുടെ ദേശീയ ശരാശരി ആദ്യ വർഷം 30 - 40 ശതമാനമാണ്. ഇതു കുറയ്ക്കുന്നതിനെക്കുറിച്ചു സംസ്ഥാന സർക്കാർ സർക്കാർ ആലോചിക്കുകയാണ്.

        ആരംഭിച്ച സംരംഭങ്ങൾ പരമാവധി നിലനിർത്തുന്നതിനായി ഒരു സസ്റ്റെയിനബിലിറ്റി സ്‌കീം ആലോചിക്കുന്നുണ്ട്. ഹ്രസ്വദീർഘകാല പദ്ധതിയായിട്ടാകും ഇതു നടപ്പാക്കുക. എല്ലാ ജില്ലകളിലെയും എം.എസ്.എം.ഇ. ക്ലിനിക്കുകൾ കൂടുതൽ കാര്യക്ഷമമാക്കും. സംരംഭകർ നേരിടുന്ന പ്രശ്നങ്ങൾക്കു സർക്കാരിന്റെ നേതൃത്വത്തിൽ പരിഹാരം കാണും. ബാങ്കുകൾ എം.എസ്.എം.ഇകൾക്കു കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 10,000 കോടി രൂപ സാമ്പത്തിക വർഷത്തിന്റെ ആദ്യ 10 മാസംകൊണ്ട് അധികമായി നൽകിയിട്ടുണ്ടെന്നാണു കണക്ക്. ഇതു കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. രണ്ടു മാസംകൂടി കഴിയുമ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷത്തേതിനേക്കാൾ 25000 കോടി രൂപയുടെ വർധനവുണ്ടാകുമെന്നാണു കരുതുന്നത്. ബാങ്കുകളുടെ സഹായം തുടർന്നും തേടും. പദ്ധതിയുടെ ഭാഗമായി നിയോഗിച്ചിരുന്ന ഇന്റേണികൾ തുടങ്ങിയ സംരംഭങ്ങളെല്ലാം ഒരിക്കൽകൂടി സന്ദർശിച്ച് പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവർക്ക് ആവശ്യമായ സഹായം നൽകും. താലൂക്ക് ഫെസിലിറ്റേഷൻ സെന്ററുകൾ ഇതിനു മേൽനോട്ടം വഹിക്കും. ഒരു ഗ്ലോബൽ ലിങ്കർ മോഡൽ സംവിധാനം ആലോചിക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള സംവിധാനത്തിൽ സംരംഭത്തിനുണ്ടാകുന്ന പ്രശനങ്ങൾ സർക്കാരിനു മനസിലാക്കാനും ഇടപാടാനുമാകും. ജനകീയ പിൻബലവും സംരംഭകർക്കു നൽകുമെന്നു മന്ത്രി പറഞ്ഞു. 

        സംസ്ഥാനത്ത് എട്ട് സ്വകാര്യ വ്യവസായ പാർക്കുകൾക്ക് ഇതിനോടകം ലൈസൻസ് നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലും സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ വ്യവസായ പാർക്ക് ആരംഭിക്കും. ഇതിൽ എട്ടെണ്ണം വരുന്ന സാമ്പത്തിക വർഷംതന്നെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയിൽ വ്യവസായ പാർക്കുകൾ ആരംഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ മേഖലയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും. ഇതുവഴിയും വ്യവസായ പാർക്കുകൾ തുറക്കാൻ കഴിയും. സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചാ നിരക്ക് 17.3 ശതമാനമാണ്. സമീപകാല ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. അതിൽത്തന്നെ മാനുഫാക്ചറിങ് സെക്ടർ 18.9 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. മികച്ച മാറ്റം കേരളത്തിൽ നടക്കുന്നുവെന്നു വസ്തുതകൾ വ്യക്തമാക്കുന്നുണ്ട്. സംരംഭകരിലും നല്ല ആത്മശ്വാസം പ്രകടമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

        മതിയായ കാരണം കൂടാതെ സംരംഭകനു സേവനം നൽകുന്നതിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ കാലതാമസമോ വീഴ്ചയോ വരുത്തിയാൽ ജില്ലാ - സംസ്ഥാന പരാതി പരിഹാര കമ്മിറ്റികളുടെ തീരുമാനത്തിനു വിധേയമായി ഉദ്യോഗസ്ഥനുമേൽ പിഴ ചുമത്തുന്നതിനും വകുപ്പുതല നിയമ നടപടി സ്വീകരിക്കുന്നതിനും പുതിയ പരാതി പരിഹാര സംവിധാനത്തിലൂടെ കഴിയും. 10 കോടി രൂപ വരെ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാ കളക്ടർ അധ്യക്ഷനും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറുമായ ജില്ലാതല കമ്മിറ്റികൾക്ക് പരിശോധിക്കാനാകും. 10 കോടിക്കു മുകളിൽ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളും ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന്മേലുള്ള അപ്പീലും സംസ്ഥാന കമ്മിറ്റിയാണ് പരിശോധിക്കുക. സംസ്ഥാന കമ്മിറ്റിയിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കൺവീനറുമാണ്. തിരുവനന്തപുരം വിവാന്റ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിതദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്ഡയറക്ടർ എസ്. ഹരികിഷോർഎഫ്.ഐ.സി.സി.ഐ. സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ഡോ. എം. സഹദുള്ളകിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്കെ.എസ്.എസ്.ഐ.എ. സംസ്ഥാന പ്രസിഡന്റ് നിസാറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്സ്. 1093/2023

 

date