ശാസ്ത്രീയ ഗവേഷണത്തിന് ധാരണാപത്രമായി
ലോക ഹോമിയോപ്പതി ദിനത്തോട് അനുബന്ധിച്ചു കേന്ദ്ര ആയുഷ് മന്ത്രാലയവും സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതിയും ഏപ്രിൽ 10 നു ദൽഹി വിജ്ഞാൻ ഭവനിൽ സംഘടിപ്പിച്ച സയന്റിഫിക് കൺവെൻഷൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, ആയുഷ് വകുപ്പ് സഹമന്ത്രി ഡോ. മുഞ്ച്പറ മഹേന്ദ്രഭായ്, ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ച തുടങ്ങി നിരവധി പേർ പങ്കെടുത്തു.
സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതിയും (സി.സി.ആർ.എച്ച്) സംസ്ഥാന സർക്കാർ ഹോമിയോപ്പതി വകുപ്പും തമ്മിൽ ശാസ്ത്രീയ ഗവേഷണത്തിനായി പരസ്പരം ഒപ്പു വെച്ച ധാരണാ പത്രം ചടങ്ങിൽ സി സി ആർ എച് ഡയറക്ടർ ജനറൽ ഡോ. സുഭാഷ് കൗശിക്,ഹോമിയോപ്പതി ഡയറക്ടർ ഡോ. എം.എൻ. വിജയാംബികയ്ക്ക് കൈമാറി. പത്തനംതിട്ട ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ഡി. ബിജുകുമാർ, ഗവേഷണത്തിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ കൂടിയായ ഡോ. സുഹാന പി അസീസ് (റിസർച് ഓഫീസർ സയന്റിസ്റ്റ് 2, സി സി ആർ എച്, ഡൽഹി), കോട്ടയം നാഷണൽ ഹോമിയോപ്പതി റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മെന്റൽ ഹെൽത്ത് ഓഫീസർ ഇൻ ചാർജ്ജ് ഡോ. കെ. സി മുരളീധരൻ, സി സി ആർ എച് ഡൽഹി റിസർച് ഓഫീസർ (സയന്റിസ്റ്റ് 4) ഡോ. ഷാജി കുമാർ. ആർ.ടി, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഗവേഷണത്തിനായി സി സി ആർ എച് 1.56 കോടി രൂപ അനുവദിച്ചു കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ നടക്കുന്ന ഡബിൾ ബ്ലൈൻഡ് റാൻഡമൈസ്ഡ് ക്ലിനിക്കൽ പഠനത്തിന്റെ ധാരണാ പത്രമാണ് ചടങ്ങിൽ ഒപ്പുവെച്ചത്. ഹോമിയോപ്പതി ശാസ്ത്രീയ ഗവേഷണ രംഗത്ത് കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ സംസ്ഥാനത്തു നടക്കുന്ന ആദ്യ ശാസ്ത്രീയ പഠനം ആണിത്. സി സി ആർ എച്ചും കേരള സർക്കാർ ഹോമിയോപ്പതി വകുപ്പും തമ്മിൽ കൂടുതൽ ഗവേഷണങ്ങൾക്കായുള്ള സാധ്യതകളും ചർച്ച ചെയ്തു.
പി.എൻ.എക്‌സ്. 1684/2023
- Log in to post comments