Skip to main content

നിലാവെട്ടം: മെഗാ തിരുവാതിര ഇന്ന് (ഏപ്രിൽ 12ന്)

നിലാവെട്ടത്തിന് ഇന്ന് മെഗാതിരുവാതിരയോടെ വിളംബരം. വൈകീട്ട് 4ന് ബഥനി സെന്റ് സ്കൂള്‍ ഗ്രൌണ്ടില്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ തയ്യാറാക്കിയ മെഗാതിരുവാതിര അരങ്ങേറും. ആയിരത്തോളം പേര്‍ ചുവടുവയ്ക്കും.

കുന്നംകുളം നഗരസഭ, കടവല്ലൂര്‍, കാട്ടകാമ്പാല്‍, പോര്‍ക്കുളം, ചൊവ്വന്നൂര്‍, കടങ്ങോട്, വേലൂര്‍, എരുമപ്പെട്ടി പഞ്ചായത്തുകളിലെ വനിതകളാണ് മെഗാതിരുവാതിരയില്‍ അണിനിരക്കുക. സിനിമ – ടെലിവിഷന്‍ താരം രശ്മി സോമന്‍ മെഗാതിരുവാതിരയ്ക്ക് ഭദ്രദീപം കൊളുത്തും. തുടര്‍ന്ന് മെഗാതിരുവാതിരയുടെ ലാസ്യഭംഗി ആസ്വാദകരിലേക്കെത്തും.

പ്രശസ്ത ഗാനരചിതാവ് ബി കെ ഹരിനാരായണന്റെ വരികള്‍ക്കാണ് ചുവടുവെയ്ക്കുന്നത്.  ‘മഞ്ജുളാംഗിമാരേ വരുവിൻ, മാധുര്യമേറും - ചിന്തുകൾ പാടിക്കളിക്കുവാൻ, അന്തരംഗേ ഭംഗം കൂടിടാതാനന്ദത്താളം അൻപുപെയ്തു നിൽക്കും വേളയിൽ…’ എന്ന ഗാനത്തില്‍ തന്നെ നിലാവെട്ടവും അതിന്റെ ആസ്വാദക വര്‍ണനകളും ഒത്തുചേരുന്നുണ്ട്. തിരുവാതിരക്കളിയുടെ ഈണവും താളവും ഇഴചേര്‍ത്ത് വ്യത്യസ്തമായ പാട്ടുരീതിയിലൂടെയാണ് മെഗാതിരുവാതിര അരങ്ങേറുന്നത്.  
 
‘കുന്നംകുളത്തിൻ നടമുറ്റത്ത്, മങ്കമാരായിരം വന്നണഞ്ഞ്, കുന്തളംകോതി മെടഞ്ഞിട്ട്, കൺമഷി ചൂടി മിഴിരണ്ടിൽ, ചുണ്ടത്തൊരു പാട്ടിന്റെ, ചെണ്ടൊത്തിനി താളത്തിൽ, വണങ്ങി കുമ്മിയടിച്ചിടേണം, നന്നായ് ഇണങ്ങി കുമ്മിയടിച്ചിടേണം…’ എന്നിങ്ങനെ ആടിയും പാടിയും തിമിര്‍ത്താണ് മെഗാതിരുവാതിരക്കളി അവസാനിക്കുന്നത്. ഈ വരികളിൽ തന്നെ നിലാവെട്ടം ആഘോഷത്തിലേക്ക് നാട് ചെന്നെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

നിലാവെട്ടം സംഘാടക സമിതി ചെയര്‍മാന്‍ എ സി മൊയ്തീന്‍ എംഎല്‍എ, ജനറല്‍ കണ്‍വീനര്‍ സീത രവീന്ദ്രന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ടി കെ വാസു, രാഷ്ട്രീയ -സാംസ്കാരിക പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കും.

date