Skip to main content

അനധികൃത ഹൗസിങ് പ്ലോട്ട് വികസനം  നിയന്ത്രിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം വേണം: പി.എച്ച് കുര്യൻ

ജില്ലയിൽ കെ-റെറയിൽ രജിസ്റ്റർ ചെയ്യാതെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ആവശ്യമായ പെർമിറ്റുകളെടുക്കാതെയും പ്ലോട്ട് ഡെവലപ്‌മെന്റ് നടത്തുന്നത് കെ-റെറ (കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി)യുടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് കെ-റെറ ചെയർമാൻ പി എച്ച് കുര്യൻ നിർദേശിച്ചു. മലപ്പുറം സൂര്യ റീജൻസിയിൽ ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ വിളിച്ചുചേർത്ത യോഗത്തിലാണ് ചെയർമാൻ ഇക്കാര്യം നിർദേശിച്ചത്. 500 ചതുരശ്ര മീറ്ററിൽ കൂടുതൽ ഭൂമി താമസത്തിനായി പ്ലോട്ടുകളാക്കി വികസിപ്പിച്ച് വിൽപ്പന നടത്തുന്നതിന് റെറ രജിസ്‌ട്രേഷൻ നിർബന്ധമാണ്. പ്ലോട്ടുകളുടെ എണ്ണം എത്രയായാലും തദ്ദേശ സ്ഥാപനത്തിൽ നിന്ന് ഡെവലപ്‌മെന്റ് പെർമിറ്റ് വാങ്ങി വേണം റെറയിൽ രജിസ്റ്റർ ചെയ്യാൻ. ചട്ടവിരുദ്ധമായ നിർമിതികൾ ശ്രദ്ധയിൽപ്പെട്ടാൽ സ്റ്റോപ് മെമോ കൊടുക്കാനുള്ള തദ്ദേശസ്വയംഭരണ സെക്രട്ടറിമാരുടെ അധികാരം വിനിയോഗിക്കണം. അതോടൊപ്പം അത്തരം ലംഘനങ്ങൾ കെ-റെറയെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2020ൽ തന്നെ കെ-റെറ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 2016ലെ റെറ നിയമപ്രകാരം അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെ പരസ്യം കൊടുക്കുകയോ വിൽപ്പന നടത്തുകയോ ചെയ്താൽ പ്രൊജക്ട് ചെലവിന്റെ പത്തു ശതമാനം വരെ പിഴ ഈടാക്കാൻ റെറയ്ക്ക് അധികാരമുണ്ട്. പ്ലോട്ടുകളും വില്ലകളും ഫ്‌ളാറ്റുകളും വാങ്ങുന്നവർ അവയ്ക്ക് റെറയിൽ രജിസ്‌ട്രേഷൻ ഉണ്ടെന്ന് ഉറപ്പാക്കിയാൽ മാത്രമേ ഭാവിയിൽ എന്തെങ്കിലും തർക്കമുണ്ടായാൽ നിയമപരിരക്ഷ ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം ഓർമിപ്പിച്ചു. അതുകൊണ്ട് തന്നെ ജനജീവിതം സുഗമമാക്കാനായി പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും റെറയുമായി കൈ കോർക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ 2016ലെ റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആൻഡ് ഡെവലപ്‌മെന്റ്) നിയമത്തെ സംബന്ധിച്ച് അദ്ദേഹം ഉദ്യോഗസ്ഥരെ ബോധവത്കരിച്ചു. അതോറിറ്റി അംഗങ്ങളായ അഡ്വ. പ്രീത പി മേനോൻ, എം.പി. മാത്യൂസ്, ഡെപ്യൂട്ടി ഡയറക്ടർ പി. ജി. പ്രദീപ് കുമാർ എന്നിവരും യോഗത്തിൽ സംസാരിച്ചു.

 

 

 

date