മങ്ങാട്ടുപുലം-ഹാജിയാർപള്ളി തൂക്കുപാലം പുനർനിർമാണം ഇന്ന് തുടങ്ങും
പ്രളയത്തിൽ കടലുണ്ടിപ്പുഴയിലെ കുത്തൊഴുക്കിൽ തകർന്ന മങ്ങാട്ടുപുലം– ഹാജിയാർപള്ളി തൂക്കുപാലത്തിൻ്റെ പുനർ നിർമാണം ഇന്ന് തുടങ്ങും. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമിക്കുന്നത്. തറക്കല്ലിടൽ ഇന്ന് ( മെയ് ആറ്) വൈകീട്ട് അഞ്ചിന് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിക്കും. പി ഉബൈദുല്ല എംഎൽഎ അധ്യക്ഷത വഹിക്കും. 2.90 കോടി രൂപ ചെലവിലാണ് പാലം പുനർനിർമിക്കുന്നത്.
ജില്ലയിലെ ആദ്യത്തെ തൂക്കുപാലമാണ് കടുലണ്ടിപ്പുഴയ്ക്ക് കുറുകെ കോഡൂർ പഞ്ചായത്തിലെ മങ്ങാട്ടുപുലത്തുനിന്ന് മലപ്പുറം നഗരസഭയിലെ ഹാജിയാർപള്ളിയിലേക്ക് നിർമിച്ച പാലം. സ്വാതന്ത്ര്യ സുവർണജൂബിലി സ്മാരകമായി 1997ല്‍ നിർമിച്ച പാലം അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ്കുട്ടിയാണ് ഉദ്ഘാടനംചെയ്തത്. 2019 ആഗസ്റ്റിലുണ്ടായ പ്രളയത്തിലാണ് തൂക്കുപാലം തകർന്നത്. 120 മീറ്റർ നീളവും 1.20 മീറ്റർ വീതിയുമുണ്ടായിരുന്ന പാലം രണ്ടായി മുറിയുകയായിരുന്നു. വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽ പാലത്തിന്റെ ഇരുവശങ്ങളിലെ ഇരുമ്പ് വലകളിൽ വലിയ മരങ്ങളും മറ്റും അടിഞാണ് പാലം മുറിഞ്ഞത്.
- Log in to post comments