സ്വകാര്യ ബസുകളുടെ നഗരപ്രവേശനത്തിന് പ്രാഥമിക വിജ്ഞാപനമായി
വൈപ്പിൻ: സ്വകാര്യ ബസുകളുടെ നഗരപ്രവേശനത്തിന് സർക്കാർ പ്രാഥമിക വിജ്ഞാപനമിറക്കിയതായി കെ എൻ ഉണ്ണിക്കൃഷ്ണൻ എം എൽ എ അറിയിച്ചു. ഗതാഗത സംവിധാനത്തിൽ സ്വീകരിക്കേണ്ട പ്രത്യേക സ്കീമിന്റെ കരട് സഹിതമാണ് അസാധാരണ ഗസറ്റ്. ഇതോടെ ഒന്നര വ്യാഴവട്ടമായ ദ്വീപു നിവാസികളുടെ സ്വപ്ന സാക്ഷാത്കരമാണ് ആസന്നമായതെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
പ്രാഥമിക വിജ്ഞാപനം സംബന്ധിച്ച് പരാതികളും നിർദ്ദേശങ്ങളും 30 ദിവസത്തിനകം ബോധിപ്പിക്കണം. തുടർന്ന് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചതിനു ശേഷം സ്വകാര്യ ബസുകളുടെ നഗര പ്രവേശനത്തിന് പരിപൂർണ്ണ നിയമ സാധുത കൈവരും.
സ്വകാര്യ ബസുകളുടെ നഗരപ്രവേശനം സാധ്യമാക്കുന്നതിന് വൈപ്പിൻകരയ്ക്കു പ്രത്യകമായി പുതിയ സ്‌കീം തയ്യാറാക്കാൻ നേരത്തെ നടന്ന ഉന്നത തല യോഗത്തിൽ തീരുമാനിച്ചതായി കെ എൻ ഉണ്ണിക്കൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു.. ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജുവിന്റെ അധ്യക്ഷതയിലും എ എൽ എയുടെ സാന്നിധ്യത്തിലും ആഴ്ചകൾക്കു മുമ്പ് തിരുവനന്തപുരത്താണ്ഉന്നതതല യോഗം ചേർന്നത്. നിയമപരമായ സുസ്ഥിര പ്രാബല്യത്തിനായാണ് പുതിയ സ്‌കീം കൊണ്ടുവരാൻ തീരുമാനമെടുത്തത്.
നിരവധി കോടതി വിധികളുടെ പശ്ചാത്തലത്തിൽ സ്വകാര്യ ബസുകളുടെ നഗര പ്രവേശനം നടപ്പാക്കുന്നതിന് നിയമപരമായ സാധുതയും പ്രായോഗികതയും ഈ സമീപനത്തിനാണെന്ന് യോഗം വിലയിരുത്തുകയുണ്ടായി.
- Log in to post comments