Skip to main content

നെഹ്‌റു ട്രോഫി വള്ളംകളി: പതിനാറ് രാജ്യങ്ങളിലെ സംഘം പുന്നമടയിലേക്ക്

ആലപ്പുഴ: നെഹ്റു ട്രോഫി ജലമാമാങ്കം നേരിൽ കാണാൻ ഇത്തവണ പ്രവാസി സംഘവും. പതിനാറ് രാജ്യങ്ങളിൽ നിന്നുള്ള 60 അംഗ  പ്രവാസി സംഘമാണ്  ആലപ്പുഴയിലെത്തുന്നത്. ഫിജി, ഗയാന, മലേഷ്യ, ഫ്രാൻസ്, ഇസ്രായേൽ, സൗത്ത് ആഫ്രിക്ക, ജമൈക്ക, കെനിയ, മൗറീഷ്യസ്, മ്യാൻമാർ, ന്യൂസിലാന്റ്, സറിനെയിം, ട്രിനിഡാഡ് ആന്റ് ടുബാഗോ, സിംബാംബേ, ബെൽജിയം, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ് സംഘത്തിലുള്ളത്.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇന്ത്യയെ അറിയുക (നോ ഇന്ത്യ പ്രോഗ്രാം) പരിപാടിയുടെ 66-ാമത് എഡിഷന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകൾ സന്ദർശിക്കുന്ന സംഘമാണ് 69-ാമത് നെഹ്റു ട്രോഫി വള്ളംകളി കാണാൻ എത്തുന്നത്. ഇന്ത്യൻ ജീവിതം കണ്ടറിയുക, രാജ്യം കൈവരിച്ച പുരോഗതി, സാംസ്‌കാരിക വിനിമയം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഇന്ത്യയെ അറിയുക എന്ന പേരിൽ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിനു വേണ്ടി നോർക്ക റൂട്ട്സാണ് സന്ദർശന പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. 

എറണാകുളം, തൃശ്ശൂർ, കോട്ടയം ജില്ലകൾ സന്ദർശിച്ച ശേഷം 11-ന് ഹൗസ് ബോട്ട് മാർഗം സംഘം കുമരകത്ത് നിന്നും ആലപ്പുഴയിലെത്തും. 12ന് പുന്നമടക്കായലിൽ പ്രത്യേകമായി സജ്ജമാക്കിയ ബോട്ടുകളിലാണിവർ വള്ളംകളി കാണുക. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധികൾ, സംസ്ഥാന സർക്കാർ, നോർക്ക റൂട്ട്സ് പ്രതിനിധികൾ എന്നിവരും യാത്രയെ അനുഗമിക്കും.

date