Skip to main content

പാരിസ്ഥിതികാനുമതി റദ്ദായി; ലാൻഡ്മാർക്ക് ബിൽഡേഴ്സിന്റെ പദ്ധതികളുടെ വില്പനയ്ക്ക് വിലക്ക്

ഹരിത ട്രൈബ്യൂണൽ പാരിസ്ഥികാനുമതി റദ്ദാക്കിയ സാഹചര്യത്തിൽ കോഴിക്കോട്ടെ ലാൻഡ്മാർക്ക് ബിൽഡേഴ്സിനെ അവരുടെ ഏതാനും പദ്ധതികൾ വില്ക്കുന്നതിൽ നിന്നും കെ-റെറ (കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി) വിലക്കി.  കോഴിക്കോട് പന്തീരാങ്കാവിലുള്ള പദ്ധതികളായ ലാൻഡ്മാർക്ക് മില്ലേനിയ സെന്റർലാൻഡ്മാർക്ക് ലിയോൺ സെന്റർലാൻഡ്മാർക്ക് ബിസിനസ് സെന്റർ എന്നിവയിൽ നിന്നുള്ള യൂണിറ്റുകളുടെ വില്പനയ്ക്കാണ് വിലക്ക്. നേരത്തെ സ്റ്റേറ്റ് എൻവയോൺമെന്റ് ഇംപാക്റ്റ് അസസ്മെന്റ് അതോറിറ്റി (എസ്.ഇ.ഐ.എ.എ) യുടെ പാരിസ്ഥിതികാനുമതി ഈ പദ്ധതികൾക്ക് ലഭിച്ചിരുന്നു. അതിൻപ്രകാരമാണ് കെ-റെറ പദ്ധതികൾക്ക് രജിസ്ട്രേഷൻ നൽകിയത്.

എന്നാൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച ചെന്നൈയിലുള്ള ദക്ഷിണമേഖല ദേശീയ ഹരിത ട്രൈബ്യൂണൽ ഇതു സംബന്ധിച്ച അപ്പീലിന്മേലുള്ള വിധിയിൽ എസ്.ഇ.ഐ.എ.എ നൽകിയ പാരിസ്ഥിതികാനുമതി റദ്ദാക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സെക്ഷൻ 37 പ്രകാരം പാരിസ്ഥിതികാനുമതി ലഭിക്കുന്നതു വരെ ആ പദ്ധതികളിലെ യൂണിറ്റുകൾ വില്ക്കുകയോ വില്പനയ്ക്കായി ഏതെങ്കിലും രീതിയിലുള്ള ശ്രമങ്ങൾ നടത്തുകയോ ചെയ്യുന്നതിൽ നിന്നും പ്രൊമോട്ടറെ കെ-റെറ വിലക്കിയത്. നിലവിലുള്ള അലോട്ടികളെ ഉടൻ പാരിസ്ഥിതികാനുമതി റദ്ദാക്കിയ വിവരം അറിയിക്കണമെന്നും നിലവിലുള്ള അലോട്ടികളുമായി സെക്ഷൻ 13(1) പ്രകാരമുള്ള അഗ്രിമെന്റ് ഫോർ സെയിലിൽ ഏർപ്പെടരുതെന്നും കെ-റെറയുടെ ഉത്തരവിൽ നിർദേശിക്കുന്നുണ്ട്.

പി.എൻ.എക്‌സ്4308/2023

date