Skip to main content

കേരളീയം ലോകത്തിന് മുന്നിൽ കേരളത്തിന്റെ വാതായനങ്ങൾ തുറക്കും: മന്ത്രി കെ. എൻ ബാലഗോപാൽ

 

അവസാന വട്ട മിനുക്കുപണികളിൽ കേരളീയം വേദികൾ

ഒരുക്കങ്ങൾ വിശദീകരിച്ച് മന്ത്രിമാർ

കേരളീയത്തിന്റെ ആദ്യ എഡിഷൻ നാളെ(നവംബർ - 01) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ ലോകത്തിന് മുന്നിൽ കേരളത്തിന്റെ വാതായനങ്ങൾ തുറന്നിടുകയാണെന്ന് ധനകാര്യവകുപ്പ് മന്ത്രിയും കേരളീയം കാബിനറ്റ് ഉപസമിതി കൺവീനറുമായ കെ.എൻ.ബാലഗോപാൽ.മന്ത്രിമാരുടെ നേതൃത്വത്തിൽ കേരളീയം ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം കനകക്കുന്ന് പാലസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 

 മന്ത്രിമാരായ വി.ശിവൻ കുട്ടി,ജി.ആർ.അനിൽ,

 ആന്റണി രാജു എന്നിവർ ധനകാര്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.കേരളത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കുന്ന പരിപാടിയാണ് കേരളീയം.ഇതിനോടകം കേരളീയം ലോകശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.കേരളത്തിനകത്ത് നിന്നും പുറത്തും നിന്നും ലക്ഷക്കണക്കിന് ആളുകൾ കേരളീയം കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെമിനാറുകളിൽ സാമ്പത്തിക,സാമൂഹിക ശാസ്ത്രജ്ഞരടക്കം ലോകോത്തര വിദഗ്ധരാണ് പങ്കെടുക്കുന്നത്.അമർത്യാസെന്നും റെമീലാ ഥാപ്പറും ഉൾപ്പെടെയുള്ളവർ കേരളീയത്തിൽ പങ്കാളികളാകും. പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിൽ കമലഹാസനും മമ്മൂട്ടിയും മോഹൻലാലും ശോഭനയും അടക്കമുള്ള സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിവിധ രാജ്യങ്ങളിലെ അംബാസഡർമാരും പങ്കെടുക്കുമെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു.

കേരളീയത്തിന്റെ സംഘാടനത്തിന് എല്ലാ മേഖലകളിൽ നിന്നും മികച്ച സഹകരണമുണ്ടായതായി സംഘാടകസമിതി ചെയർമാൻ കൂടിയായ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.20 കമ്മിറ്റികളും നന്നായി പ്രവർത്തിച്ചു.ഒരു വർഷത്തെ തയ്യാറെടുപ്പ് വേണ്ട ബൃഹദ് പരിപാടി വെറും 75 ദിവസം കൊണ്ടാണ് സംഘടിപ്പിക്കുന്നത്.ഉദ്ഘാടന പരിപാടിയിൽ 10,000 പേർ പങ്കെടുക്കും. 25 സെമിനാറുകളിലായി 25,000 പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെയാണ് സെമിനാറുകൾ.  കേരളീയം കാണാൻ ദിവസവും ശരാശരി അരലക്ഷം പേരെത്തുമെന്നും മന്ത്രി പറഞ്ഞു.എല്ലാ വേദികളിലും നടക്കുന്ന പരിപാടികൾ കണ്ടു തീർക്കാൻ ഒരാഴ്ച വേണ്ടിവരും. 42 വേദികളിലും പ്രവേശനം സൗജന്യമാണ്- മന്ത്രി ശിവൻകുട്ടി പറഞ്ഞു.

കേരളീയത്തിൽ ചർച്ചകൾക്ക് മാത്രമായി 100 മണിക്കൂറിലേറെ മാറ്റിവെച്ചിട്ടുണ്ടെന്നും ഇതുവഴി ഭാവികേരളത്തിന് ഏറ്റവും പ്രയോജനകരമായ ഒരു പരിപാടിയായി കേരളീയം മാറുമെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.

ജനങ്ങൾക്ക് പരമാവധി ബുദ്ധിമുട്ട് ഒഴിവാക്കുന്ന തരത്തിലാണ് ഗതാഗത ക്രമീകരണം വരുത്തിയിട്ടുള്ളതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.വലിയ ജനക്കൂട്ടം എത്തുന്നതിനാൽ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. കെ എസ് ആർ ടി സി യുടെ സൗജന്യ സർവീസ് പരമാവധി ഉപയോഗപ്പെടുത്തണം.സ്വകാര്യ വാഹനങ്ങൾ ഈ സമയത്ത് പരമാവധി ഒഴിവാക്കണം.കേരളീയം വേദികൾക്കിടയിൽ സൗജന്യ സർവീസ് നടത്തുന്ന 20 ലധികം ഇലക്ട്രിക് ബസുകൾ തുടർച്ചയായി ഓടുമെന്നും മന്ത്രി പറഞ്ഞു.

മീഡിയ ആന്റ് പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ആർ എസ് ബാബു,സംഘാടകസമിതി ജനറൽ കൺവീനർ എസ് ഹരികിഷോർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

പി.എൻ.എക്‌സ്5165/2023

date