ടാഗോറിലേക്ക് വന്നാൽ മെട്രോയിൽ കയറാം!
കേരളീയത്തിന്റെ പ്രധാന വേദികളിൽ ഒന്നായ ടാഗോർ ഹാളിലേക്ക് വരൂ. വിർച്വൽ റിയാലിറ്റി ഒരുക്കിയ ആറു മിനുട്ട് മെട്രോ ട്രെയിൻ യാത്ര ആസ്വദിക്കാം. 'ദി ഫോർത്ത് എസ്റ്റേറ്റ് ആൻഡ് ബിയോണ്ട്' എന്ന പേരിൽ പരമ്പരാഗത-നവമാധ്യമ രീതികളെ പരിചയപ്പെടുത്തുന്ന ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഒരുക്കിയ പ്രദർശനമാണ് മെട്രോ സഞ്ചാരം ഒരുക്കുന്നത്.
തലയിൽ വി.ആർ ഹെഡ്സെറ്റും ഇരു കൈകളിൽ കൺട്രോളറുകളുമായി നേരെ മെട്രോ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിൽ പോകാം. ടിക്കറ്റ് എടുത്തു എസ്‌കേലേറ്റർ കയറി ചെക്കിംഗ് പോയിന്റിൽ എൻട്രി ആയ ശേഷം പച്ച വരയിലൂടെ നടന്നാൽ നേരെ പ്ലാറ്റ്ഫോമിലേക്ക്. ഇടയിലുള്ള സുരക്ഷാ പരിശോധനാ സ്ഥലങ്ങളിൽ കൈയിലെ ടിക്കറ്റ് സ്വൈപ്പ് ചെയ്താൽ അനുമതി ആയി. ശേഷം ട്രെയിനിൽ യാത്ര ചെയ്ത് അടുത്ത സ്റ്റേഷനിൽ ഇറങ്ങാം.
വി.ആറിന്റെ ഗംഭീരമായ ഈ അനുഭവം ഒരുക്കിയിരിക്കുന്നത് കളമശ്ശേരി ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് എക്സ്.ആർ ഹൊറൈസൺ ആണ്. പവലിയനിൽ എത്തുന്ന ആളുകളിൽ ഏറെ പേർക്കും പ്രിയപ്പെട്ടതാകുന്നത് ഈ വി.ആർ അനുഭവം തന്നെ. വിർച്വൽ റിയാലിറ്റിയുടെ മറ്റൊരു അനുഭവം ഒരുക്കുന്ന ന്യൂസ് സ്റ്റുഡിയോയും പ്രദർശനത്തിലുണ്ട്. ഇവിടെ ടെലിപ്രോമ്പ്റ്ററിൽ വാർത്ത വായിക്കുന്ന സന്ദർശകരുടെ വീഡിയോ പശ്ചാത്തലമായി വിമാനം, ട്രെയിൻ, കെ.എസ്.ആർ.ടി.സി ബസ് എന്നിവ മാറി മാറി വരും. കേരളത്തിലെ മാധ്യമ പുരോഗതിയുടെ നാൾവഴികൾ, വാർത്താ നിമിഷങ്ങൾ, വികസനത്തിന്റെ അതുല്യ വഴികൾ എന്നിവയുടെ പ്രദർശനങ്ങളും രാജ്യാന്തര ഫോട്ടോ, മാധ്യമ ഉപകരണങ്ങളുടെ പ്രദർശനം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പഴയകാല ടൈപ്പ്റൈറ്റർ, ക്യാമറ, മലയാളത്തിലെ ആദ്യകാല പത്രങ്ങളായ രാജ്യസമാചാരം, പശ്ചിമോദയം, ഭാഷാപോഷിണി, വിദ്യാവിലാസിനി, ജ്ഞാന നിക്ഷേപം തുടങ്ങിയവയുടെ ആദ്യകാല ലക്കങ്ങൾ, ഒ.വി വിജയൻ, ആർ. ശങ്കർ, അരവിന്ദൻ തുടങ്ങിയ പ്രമുഖരുടെ കാർട്ടൂണുകൾ, അന്താരാഷ്ട്ര മാധ്യമങ്ങളിലെ കേരളത്തെ സംബന്ധിച്ച വാർത്തകൾ, പ്രമുഖ ഫോട്ടോഗ്രാഫറായ നിക് ഉട്ടിന്റെ ചിത്രങ്ങളുടെ പ്രത്യേക പ്രദർശനം, കേരളപ്പിറവി സമയത്തെ അത്യപൂർവ്വ പത്ര കട്ടിങ്ങുകൾ, 23 മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ, പ്രശസ്ത മുദ്രാവാക്യ ചരിത്രങ്ങൾ, കോമിക് ബുക്ക് ഡിജിറ്റൽ ആർട്ട്, എൻഎഫ്ടി ആർട്ട് തുടങ്ങിയ ഒട്ടേറെ സവിശേഷതകളാണ് മീഡിയ പവലിയനിൽ ഒരുക്കിയിരിക്കുന്നത്.
പോർച്ചുഗീസ്, ഡച്ച് ഭാഷകളിൽ നിന്നും മലയാളം സ്വീകരിച്ച വാക്കുകളാണ് മറ്റൊരു ആകർഷണം. Cadeira, Chave, Toalha എന്നീ പോർച്ചുഗീസ് പദങ്ങളിൽ നിന്നാണ് നമ്മുടെ കസേരയും ചാവിയും തൂവാലയും വന്നത്.. Kakhuis, Koffie എന്നീ ഡച്ച് വാക്കുകളിൽ നിന്നും കക്കൂസും കാപ്പിയും. ഇങ്ങനെ നിരവധിയായ കൗതുക വിവരങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.സബിൻ ഇക്ബാലാണ് ദി ഫോർത്ത് എസ്റ്റേറ്റ് ആൻഡ് ബിയോണ്ടിന്റെ ക്യുറേറ്റർ.
പി.എൻ.എക്‌സ്. 5258/2023
- Log in to post comments