ആരോഗ്യ രംഗത്തെ വെല്ലുവിളികൾ നേരിടാൻ ആശയങ്ങളുമായി പൊതുജനാരോഗ്യം സെമിനാർ
ആരോഗ്യമേഖലയിലെ വെല്ലുവിളികൾ നേരിടുന്നതിനുള്ള ആശയ രൂപീകരണത്തിന് വേദിയായി കേരളത്തിലെ പൊതുജനാരോഗ്യം - സെമിനാർ. ആരോഗ്യ രംഗത്ത് ലോകത്തിനു തന്നെ കേരളം മാതൃകയാകുമ്പോഴും നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ കാണാതെ പോകരുതെന്ന് സെമിനാർ പാനലിസ്റ്റുകൾ അഭിപ്രായപ്പെട്ടു. സെമിനാറിൽ പങ്കെടുത്തവരും ആരോഗ്യ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുന്ന നിർദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു.
കേരളീയത്തിന്റെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സെമിനാറിൽ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എപിഎം മുഹമ്മദ് ഹനീഷ് വിഷയാവതരണം നടത്തി. മുൻ മന്ത്രി പി.കെ. ശ്രീമതി, പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ കെ. ശ്രീനാഥ് റെഡ്ഡി, ജിപ്മർ ഇന്റർനാഷണൽ സ്‌കൂൾ പബ്ലിക് ഹെൽത്തിലെ ഗ്ലോബൽ സ്റ്റിയറിംഗ് കൗൺസിൽ ഓഫ് ഒ പീപ്പിൾസ് ഹെൽത്ത് മൂവ്മെന്റ് ആൻഡ് അഡ്ജൻക്റ്റ് ഫാക്കൽറ്റി ഡോ.ടി. സുന്ദര രാമൻ, അമേരിക്കയിലെ ജെഫേഴ്സൺ മെഡിക്കൽ കോളേജ് എം. ഡി. ഡോ.എം. വി. പിള്ള, പാലിയം ഇന്ത്യ സ്ഥാപകനും ചെയർമാനുമായ ഡോ.എം. ആർ. രാജഗോപാൽ, ഹെൽത്തിയർ സൊസൈറ്റീസ്, ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് ഹെൽത്ത് പ്രോഗ്രാം ഡയറക്ടർ ഡോ.ദേവകി നമ്പ്യാർ, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി എമിറേറ്റ്സ് പ്രൊഫസർ, ഡോ.വി രാമൻകുട്ടി, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. പി.കെ. ജമീല എന്നിവരാണ് സെമിനാറിൽ പാനലിസ്റ്റുകളായത്.
രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങളാണ് രണ്ടാം കേരള മോഡലിന്റെ ഭാഗമായി ആരോഗ്യരംഗത്ത് സർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സെമിനാറിൽ ഉയർന്ന നിർദ്ദേശങ്ങളും ആശയങ്ങളും സ്വാംശീകരിച്ച് ആരോഗ്യ മേഖലയിൽ കൂടുതൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തും. സാർവത്രിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സൗകര്യങ്ങളുടെയും വിഭവങ്ങളുടെയും കൃത്യമായ വിനിയോഗം ഉറപ്പാക്കുന്നതിന് ആശുപത്രി സൗകര്യങ്ങളുടെ മാപ്പിംഗ് നടന്നുവരികയാണ്. നിർമ്മിത ബുദ്ധിയും മെഷീൻ ലേണിംഗും പോലുള്ള നൂതന സാങ്കേതിക വിദ്യകൾ ചികിത്സാ മേഖലയിൽ ഏകോപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് കോഴിക്കോട് നിപ്പാ ഗവേഷണ കേന്ദ്രം ആരംഭിക്കുകയാണ്. തോന്നയ്ക്കലിലെ ഇൻസ്റ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഡെംഗി പോലുള്ള പകർച്ചവ്യാധി രോഗങ്ങളുമായി ബന്ധപ്പെട്ട് ഇന്റർ ഡിസിപ്ലിനറി സെന്റർ ഇവിടെ ആരംഭിക്കും. ആയുർവേദ ഗവേഷണ കേന്ദ്രം കണ്ണൂരിൽ ഈ വർഷം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ജീവിതശൈലി രോഗങ്ങൾക്കെതിരെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് മുൻമന്ത്രി പി.കെ. ശ്രീമതി പറഞ്ഞു. ആദിവാസികൾ, ഭിന്നശേഷി, മത്സ്യ തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങൾക്കും തുല്യമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കണമെന്നും പ്രൊഫ. ശ്രീനാഥ് റെഡ്ഢി പറഞ്ഞു. മനുഷ്യരുടെ ആരോഗ്യത്തിനൊപ്പം പ്രകൃതിയുടെയും മൃഗങ്ങളുടെയും ആരോഗ്യത്തിന് പരിഗണന നൽകണമെന്നും ഇതിനായി കേരളം നടപ്പാക്കുന്ന പദ്ധതി മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കണമെന്ന് ഡോ. സുന്ദരരാമൻ പറഞ്ഞു. കേരളത്തിലെ ആരോഗ്യ സംവിധാനത്തിൽ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മെഡിക്കൽ രേഖകളുടെ കേന്ദ്രീകൃത ഡേറ്റാബാങ്ക് തയ്യാറാക്കണമെന്ന് ഡോ. എം.വി.പിള്ള അഭിപ്രായപ്പെട്ടു. ആയുർ ദൈർഘ്യത്തിലെ മുന്നേറ്റം കൊണ്ട് വാർധക്യത്തിലേക്ക് നീങ്ങുന്ന വലിയൊരു ജനത ഇവിടുണ്ട്. അവരുടെ പരിചരണം പ്രധാനമാണ്.
ചികിത്സാ ചെലവ് നിയന്ത്രിക്കുന്നതിന് സർക്കാർ ഇടപെടൽ കാര്യക്ഷമമാക്കണമെന്ന് ഡോ. രാജഗോപാൽ അഭിപ്രായപ്പെട്ടു. കേരളത്തിലെ ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട് ആലപ്പുഴ, കൊല്ലം, കാസർഗോഡ് ജില്ലകളിൽ നടത്തിയ പഠനത്തിന്റെ വിശദാംശങ്ങൾഡോ. ദേവകി നമ്പ്യാർ അവതരിപ്പിച്ചു. ആരോഗ്യ മേഖലയിലെ ചെലവിനായി വകയിരുത്തുന്ന തുക വർധിപ്പിക്കണമെന്ന് ഡോ. വി. രാമൻകുട്ടി നിർദേശിച്ചു. ജെൻഡർ ബജറ്റിംഗ് ആദ്യമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളമെന്ന് ഡോ. പി.കെ. ജമീല പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു മോഡറേറ്ററായി. സ്റ്റേറ്റ് ഹെൽത്ത് റിസോഴ്സ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജിതേഷും സെമിനാറിൽ പങ്കെടുത്തു.
പി.എൻ.എക്‌സ്. 5262/2023
- Log in to post comments