Skip to main content

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി തൃശൂര്‍ ജില്ല നാളെ (ഏപ്രില്‍ 26) പോളിങ് ബൂത്തിലേക്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൃശൂര്‍ ജില്ല സജ്ജമായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ അറിയിച്ചു. നാളെ (ഏപ്രില്‍ 26) രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്. ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി മണ്ഡലങ്ങള്‍ ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലും, കൈപ്പമംഗലം, ചാലക്കുടി, കൊടുങ്ങലൂര്‍ മണ്ഡലങ്ങള്‍ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലുമാണ് ഉള്‍പ്പെടുന്നത്. പോളിങിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. 

*ജില്ലയില്‍ 26,67,221 വോട്ടര്‍മാര്‍*

ജില്ലയില്‍ 13 മണ്ഡലങ്ങളിലായി 26,67,221 വോട്ടര്‍മാരാണുള്ളത്.  12,74,183 പുരുഷന്മാരും, 13,93,003 സ്ത്രീകളും, 35 ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരും ഉള്‍പ്പെടുന്നു. നിയോജകമണ്ഡലം, ആണ്‍, പെണ്‍, ട്രാന്‍സ്‌ജെന്‍ഡര്‍, ആകെ വോട്ടര്‍മാരുടെ എണ്ണം എന്നിവ യഥാക്രമം: 

ചേലക്കര- 97,303 -  1,04,980 -  0 -  2,02,283
കുന്നംകുളം- 96,082-  1,04,113 -  1 -  2,00,196
ഗുരുവായൂര്‍- 1,04,957 - 1,14,969 -  3 - 2,19,929
മണലൂര്‍- 1,09,622 - 1,19,083 -  1 -  2,28,706
വടക്കാഞ്ചേരി- 1,03,285 - 1,13,932 -  4 - 2,17,221
ഒല്ലൂര്‍- 1,03,027 - 1,11,218 -  2 - 2,14,247
തൃശൂര്‍- 89,331 - 99,910 - 4 - 1,89,245
നാട്ടിക- 1,03,535 - 1,15,164 - 6 - 2,18,705
കൈപ്പമംഗലം- 83,054 - 94,764 - 7 -  1,77,825
ഇരിങ്ങാലക്കുട- 98,510 - 1,08,680 - 4 - 2,07,194
പുതുക്കാട്- 99,335 - 1,05,694 - 0 - 2,05,029
ചാലക്കുടി- 93,616 - 1,00,522 - 2 - 1,94,140
കൊടുങ്ങലൂര്‍- 92,526 - 99,974 - 1 - 1,92,501

*തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 14,83,055 വോട്ടര്‍മാര്‍*

ഗുരുവായൂര്‍- 104957, 114969, 3, 219929
മണലൂര്‍- 109622, 119083, 1, 228706
ഒല്ലൂര്‍- 103027, 111218, 2, 214247
തൃശൂര്‍- 89331, 99910, 4, 189245
നാട്ടിക- 103535, 115164, 6, 218705
ഇരിങ്ങാലക്കുട- 98510, 108680, 4, 207194
പുതുക്കാട്- 99335, 105694, 0, 205029

*തൃശൂര്‍ ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം- പ്രായം തിരിച്ച്*

18-19 വയസ്: 58,141
20-29: 4,24,933
30-39: 5,03,923
40-49: 5,34,777
50-59: 5,11,756
60-69: 3,73,770
70-79: 1,98,048
80-89: 55,343
90-99: 6,389
100-109: 140
110-119: 1

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണം- പ്രായം തിരിച്ച്

18-19 വയസ്: 34177 
20-29: 236808
30-39: 283332
40-49: 293568
50-59: 282743
60-69: 207015
70-79: 111051
80-89: 30744
90-99: 3527
100-109: 90
110-119: 0

പോളിങ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങള്‍ക്ക് ഇന്ന് (ഏപ്രില്‍ 25) അവധി

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശൂര്‍ ജില്ലയില്‍ വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളായി നിശ്ചയിച്ചിരിക്കുന്ന സ്ഥാപനങ്ങള്‍ക്കും നിര്‍ദിഷ്ട പോളിങ് സ്റ്റേഷനുകള്‍ക്കും ഇന്ന് (ഏപ്രില്‍ 25) കൂടി അവധി പ്രഖ്യാപിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവായി. വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26ന് എല്ലാ സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍/ സ്വകാര്യ സ്ഥാപനങ്ങള്‍/ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് വേതനത്തോടെ പൊതുഅവധി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് (ഏപ്രില്‍ 25) കനത്ത സുരക്ഷ ഏര്‍പ്പെടുത്തും

വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് (ഏപ്രില്‍ 25) രാവിലെ 8 മുതല്‍ സ്വീകരണ-വിതരണകേന്ദ്രങ്ങളില്‍ ആരംഭിക്കും. ജി.പി.എസ് ഘടിപ്പിച്ച പ്രത്യേക വാഹനങ്ങളില്‍ പോളിങ് സാമഗ്രികള്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥരെ ബൂത്തുകളില്‍ എത്തിക്കും. യാത്രാ വേളയില്‍ പൊലീസും സെക്ടറല്‍ ഓഫീസറും അനുഗമിക്കും. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തില്‍ വിപുലമായ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. 

ചേലക്കര- ഗവ. എച്ച്.എസ്.എസ് ചെറുത്തുരുത്തി
കുന്നംകുളം- ഗവ. ബി.എച്ച്.എസ്.എസ് വടക്കാഞ്ചേരി
ഗുരുവായൂര്‍ - എം.ആര്‍ രാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂള്‍, ചാവക്കാട് 
മണലൂര്‍- ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗുരുവായൂര്‍ 
ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, വടക്കാഞ്ചേരി- തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ്
കൈപ്പമംഗലം- സെന്റ് ജോസഫ് എച്ച് എസ്, മതിലകം 
ഇരിങ്ങാലക്കുട- ക്രൈസ്റ്റ് കോളജ്, ഇരിങ്ങാലക്കുട
പുതുക്കാട്- സെന്റ് ജോസഫ് കോളജ്, ഇരിങ്ങാലക്കുട
ചാലക്കുടി- കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചാലക്കുടി
കൊടുങ്ങല്ലൂര്‍- പി. ഭാസ്‌ക്കരന്‍ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊടുങ്ങല്ലൂര്‍

എല്ലാ പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ്; നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം

ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉള്‍പ്പടെയുളള മുഴുവന്‍ ദൃശ്യങ്ങളും വെബ്കാസ്റ്റിങ് സംവിധാനത്തിലൂടെ തല്‍സമയം രേഖപ്പെടുത്തുകയും നിരീക്ഷിക്കുകയും ചെയ്യും. കളക്ടറേറ്റിലെ ഒന്നാം നിലയിലുള്ള കോണ്‍ഫറന്‍സ് ഹാളില്‍ ഒരുക്കിയ കമാന്‍ഡ് കണ്‍ട്രോള്‍ റൂമില്‍ ബൂത്തുകളില്‍ നിന്നുള്ള വെബ്കാസ്റ്റിങ് നിരീക്ഷിക്കും. ഒരു നിയമസഭാ മണ്ഡലത്തിന് ഒന്നുവീതം 13 ടെലിവിഷനുകളാണ് കണ്‍ട്രോള്‍ റൂമില്‍ സജ്ജീകരിച്ചിട്ടുള്ളത്. 13 പേരടങ്ങുന്ന സംഘത്തെയാണ് നിരീക്ഷണത്തിന് നിയോഗിച്ചിട്ടുള്ളത്. പോളിങ് ദിനത്തില്‍ രാവിലെ ആറുമുതല്‍ പോളിങ് അവസാനിച്ച് ബൂത്തിലെ പ്രവര്‍ത്തനം അവസാനിക്കുന്നത് വരെ വെബ്കാസ്റ്റിങ് ഉണ്ടായിരിക്കും.

ഇതിന് പുറമെ ഫ്‌ളയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വേലന്‍സ് സ്‌ക്വാഡ്, ജില്ലയില്‍ 16 ലൊക്കേഷനുകളിലെ ചെക്ക്പോസ്റ്റുകളില്‍ സ്ഥാപിച്ച സി.സി.ടി.വി, ഒമ്പത് പരിശീലന കേന്ദ്രം, പോളിങ് സാമഗ്രികളുമായി സഞ്ചരിക്കുന്ന ഇ.വി.എം വാഹനങ്ങള്‍, വോട്ടിങ് ഫെസിലിറ്റേഷന്‍ സെന്റര്‍, ഡിസ്റ്റലറി ആന്‍ഡ് ബ്രൂവറി തുടങ്ങിയവയും തത്സമയം കമാന്‍ഡ് കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കും.

എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ മോണിറ്ററിങ് കണ്‍ട്രോള്‍ റൂം 

തിരഞ്ഞെടുപ്പിലെ ആള്‍മാറാട്ടം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്താനും പോളിങ് ഉദ്യോഗസ്ഥര്‍ക്കായി തയ്യാറാക്കിയ 'എ.എസ്.ഡി മോണിറ്റര്‍ സി.ഇ.ഒ കേരള' ആപ്പ്, പോളിങ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള പോള്‍ മാനേജര്‍ ആപ്പ്, എന്‍കോര്‍ സോഫ്‌റ്റ്വെയര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കളക്ടറേറ്റിലെ എന്‍.ഐ.സി വീഡിയോ കോണ്‍ഫറന്‍സ് റൂമില്‍ സജ്ജമാക്കുന്ന കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കും. 

വോട്ടര്‍പട്ടിക ശുദ്ധീകരണ കാലയളവില്‍ ആബ്സന്റീ, ഷിഫ്റ്റഡ്, ഡെഡ് (ഹാജരില്ലാത്തവര്‍, സ്ഥലം മാറിയവര്‍, മരണപ്പെട്ടവര്‍) എന്ന് രേഖപ്പെടുത്തി ബി.എല്‍.ഒ.മാര്‍ തയ്യാറാക്കിയ പട്ടിക എല്ലാ പോളിങ് ബൂത്തിലെയും പ്രിസൈഡിങ് ഓഫീസര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. എ.എസ്.ഡി പട്ടികയിലുള്ള വോട്ടര്‍ ബൂത്തിലെത്തിയാല്‍ ആവശ്യമായ പരിശോധനകള്‍ക്ക് ശേഷം വോട്ട് ചെയ്യാന്‍ അനുവാദം നല്‍കും. തുടര്‍ന്ന് എ.എസ്.ഡി മോണിട്ടര്‍ ആപ്പ് വഴി ഫോട്ടോ അടക്കമുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തും. ആപ്പ് ഉപയോഗിച്ച് തന്നെ വോട്ടറുടെ ചിത്രവും എടുക്കും. ആപ്പിലൂടെ ഒരു വോട്ടര്‍ ഒന്നിലധികം വോട്ട് രേഖപ്പെടുത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാകും. പ്രിസൈഡിങ് ഓഫീസര്‍, ആദ്യ പോളിങ് ഓഫീസര്‍ എന്നിവര്‍ക്ക് മാത്രമാണ് ആപ്പ് ഉപയോഗിക്കാന്‍ കഴിയുന്നത്. വോട്ടെടുപ്പ് തുടങ്ങി അവസാനിക്കുന്നത് വരെ മാത്രമാണ് ആപ്പ് ഉപയോഗിക്കാനാകുക. ആപ്പിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് കലക്ടറേറ്റില്‍ ജില്ലാതല മോണിറ്ററിങ് സംവിധാനം പ്രവര്‍ത്തിക്കും. ആറ് പേരടങ്ങുന്ന സംഘത്തെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.

പോളിങ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള പോള്‍ മാനേജര്‍ ആപ്പ്, എന്‍കോര്‍ സോഫ്‌റ്റ്വെയര്‍ എന്നിവയും ഈ കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കും. കൂടാതെ, വോട്ടെടുപ്പിലെ അപാകതകള്‍, ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ തകരാറുകള്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചും കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. ഉടനെ പ്രശ്‌നപരിഹാരത്തിന് നടപടി സ്വീകരിക്കും. 

അതീവ സുരക്ഷയില്‍ 48 പ്രശ്‌നബാധിത ബൂത്തുകള്‍

ജില്ലയില്‍ 48 പ്രശ്‌നബാധിത ബൂത്തുകളാണ് ഉള്ളത്. ഇവിടെ മൈക്രോ ഒബ്‌സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. പ്രശ്‌നസാധ്യതാ ബൂത്തുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് സി.എ.പി.എഫ് ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കും. കുന്നംകുളം- 2, ഗുരുവായൂര്‍- 9, മണലൂര്‍- 10, വടക്കാഞ്ചേരി- 2, ഒല്ലൂര്‍- 3, നാട്ടിക- 3, കൈപ്പമംഗലം- 6, ഇരിങ്ങാലക്കുട- 3, പുതുക്കാട്- 1, ചാലക്കുടി- 7, കൊടുങ്ങലൂര്‍- 2 എന്നിങ്ങനെയാണ് കണക്ക്. വെബ് കാസ്റ്റിങ് സംവിധാനം, വീഡിയോഗ്രാഫര്‍, പൊലീസ് സുരക്ഷ എന്നിവ ഉറപ്പാക്കും. ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉള്‍പ്പടെയുളള മുഴുവന്‍ ദൃശ്യങ്ങളും ചിത്രീകരിക്കും. 

ജില്ലയില്‍ 11160 പോളിങ് ഉദ്യോഗസ്ഥര്‍

ജില്ലയില്‍ 13 നിയോജക മണ്ഡലങ്ങളിലായി റിസര്‍വ് ഉള്‍പ്പെടെ 11160 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതില്‍ 2790 പ്രിസൈഡിങ് ഓഫീസര്‍മാരും, 2790 ഒന്നാം പോളിങ് ഓഫീസര്‍മാരും, 5580 രണ്ടും, മൂന്നും വിഭാഗ പോളിങ് ഓഫീസര്‍മാരും ഉള്‍പ്പെടുന്നു.

പെരുമാറ്റച്ചട്ടം നിരീക്ഷിക്കാന്‍ വിവിധ സ്‌ക്വാഡുകളും

പരസ്യപ്രചാരണം അവസാനിച്ച വേളയില്‍ മാതൃകാ പെരുമാറ്റച്ചട്ടവും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെയെന്നും നിരീക്ഷിക്കാന്‍ ജില്ലയില്‍ വിവിധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. 38 ഫ്‌ളയിങ് സ്‌ക്വാഡ്, 74 സ്റ്റാറ്റിക് സര്‍വേലന്‍സ് സ്‌ക്വാഡ്, 35 ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് തുടങ്ങിയവ ചട്ടലംഘനങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കും. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കും.

ജില്ലയില്‍ വിന്യസിക്കുന്നത് 5000 ലധികം പൊലീസുകാര്‍

ജില്ലയില്‍ സുരക്ഷിതമായ പോളിങ് ഉറപ്പ് വരുത്തുന്നതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുങ്ങി. തിരഞ്ഞെടുപ്പ് ജോലിക്കായി ജില്ലയില്‍ 5000 ലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്. തൃശൂര്‍ സിറ്റി ഏകദേശം 3000, റൂറല്‍ 2445 ജീവനക്കാരെയുമാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. 

തൃശൂര്‍ സിറ്റി പരിധിയില്‍ തൃശൂര്‍, ഗുരുവായൂര്‍, ഒല്ലൂര്‍, കുന്നംകുളം, വടക്കാഞ്ചേരി, ചാവക്കാട് എന്നിങ്ങനെ ആറു ഇലക്ഷന്‍ സബ് ഡിവിഷനായി തിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്, എട്ട് ഡി.വൈ.എസ്.പി, 27 സി.ഐ, 200 എസ്.ഐ, 1500 സി.പി.ഒ/ എസ്.സി.പി.ഒ എന്നിവരെ കൂടാതെ 1137 സ്‌പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥരെയും (എസ്.പി.ഒ) നിയമിച്ചിട്ടുണ്ട്. സി.എ.പി.എഫ് 72 പേരും ഫോറസ്റ്റ്, എം.വി.ഡി വകുപ്പില്‍ നിന്നും 27 പേരും ഉള്‍പ്പെടുന്നു.  

തൃശൂര്‍ റൂറല്‍ പരിധിയില്‍ നാല് ഇലക്ഷന്‍ സബ് ഡിവിഷനാണുള്ളത്- ഇരിങ്ങാലക്കുട, കൊടുങ്ങലൂര്‍, ചാലക്കുടി, പുതുക്കാട്. അഞ്ച് ഡി.വൈ.എസ്.പി, 21 സി.ഐ, 192 എസ്.ഐ, 1036 സി.പി.ഒ/ എസ്.സി.പി.ഒ, 1097 സ്‌പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥര്‍, 116 സി.എ.പി.എഫ്, 113 റിക്രൂട്ട് ട്രെയ്‌നി, ഫോറസ്റ്റ്, എക്‌സൈസ് വകുപ്പില്‍ നിന്നുള്ള 63 പേരെയും നിയോഗിച്ചിട്ടുണ്ട്.   

ജില്ലയില്‍ പ്രശ്‌നസാധ്യതാ ബൂത്തുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നാല് സി.എ.പി.എഫ് ഉദ്യോഗസ്ഥരെ വിന്യസിക്കും. മറ്റു ബൂത്തുകളില്‍ ഒരു പൊലീസ്, ഒരു സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ എന്നിവരുടെ സേവനം ഉണ്ടാകും. ഇതിന് പുറമെ ജില്ലാ പൊലീസ് മേധാവി, ഡി.ജി.പി, ഡി.ഐ.ജി എന്നിവരുടെ സ്‌ട്രൈക്കിങ് ഫോഴ്‌സും പോളിങ് ദിവസം ജില്ലയില്‍ നിരീക്ഷണത്തിനുണ്ടാകും. കൂടാതെ, ബൂത്തുകളുടെ എണ്ണം തിരിച്ച് ഗ്രൂപ്പ് പട്രോളിങ്, ക്രമസമാധാന പട്രോളിങ്, ക്വിക്ക് റിയാക്ഷന്‍ പട്രോളിങും നടത്തും. എന്‍.സി.സി കേഡറ്റ്‌സ്, എന്‍.എസ്.എസ് വൊളന്റിയര്‍മാര്‍, എസ്.പി.സി കേഡറ്റ്‌സ് എന്നിവരെയാണ് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി നിയോഗിച്ചിട്ടുള്ളത്. 

വോട്ടെണ്ണല്‍ കേന്ദ്രമായ തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ സ്‌ട്രോങ്ങ് റൂം സുരക്ഷയ്ക്കായി 24 സി.എ.പി.എഫ് ഉദ്യോഗസ്ഥരെയും കോളജ് പരിസരത്തായി 144 ലോക്കല്‍ പൊലീസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 

പോളിങ് ദിനത്തില്‍ 890 വാഹനങ്ങള്‍

പോളിങ് ദിനത്തില്‍ മാത്രം ജില്ലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 890 വാഹനങ്ങള്‍ അനുവദിച്ചു. മിനി ബസ്, ബസ്, ജീപ്പ്, മോട്ടോർ ക്യാബ്, വാൻ  ഉള്‍പ്പെടെയാണിത്. ഇതിന് പുറമെ വിവിധ സ്‌ക്വാഡുകളുടെ ആവശ്യത്തിന് 1500 വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

ഡ്രൈ ഡേ നിലവില്‍ വന്നു

ജില്ലയില്‍ ഏപ്രില്‍ 24 വൈകീട്ട് ആറുമുതല്‍ 26ന് വോട്ടെടുപ്പ് ജോലികള്‍ പൂര്‍ത്തിയാകുന്നതുവരെ ഡ്രൈ ഡേ ആയിരിക്കും. ഈ സമയത്ത് ജില്ലയില്‍, സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളിലോ, സ്ഥലത്തോ യാതൊരുവിധ ലഹരി പദാര്‍ഥങ്ങള്‍ വില്‍ക്കാനോ വിതരണം ചെയ്യാനോ സംഭരിക്കാനോ പാടില്ല. മദ്യ ഷാപ്പുകള്‍, ഹോട്ടലുകള്‍, റസ്റ്റൊറന്റുകള്‍, ക്ലബുകള്‍, അനുബന്ധമായി പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയും ഈ ദിനങ്ങളില്‍ പ്രവര്‍ത്തിക്കരുതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

സി-വിജില്‍ ആപ്പ്; 11665 പരാതികള്‍ പരിഹരിച്ചു 

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാവുന്ന സി-വിജില്‍ ആപ്പ് വഴി ഏപ്രില്‍ 24 വരെ ലഭിച്ചത് 12422 പരാതികള്‍. ഇതില്‍ ശെരിയെന്നു കണ്ടെത്തിയ 11665 പരാതികള്‍ പരിഹരിച്ചു. 757 എണ്ണം തള്ളി. ശരാശരി 37 മിനിറ്റില്‍ തന്നെ പരാതികളില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 

തൃശൂര്‍ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ പരിഹരിച്ചത്- 1452 എണ്ണം. കുറവ് ചേലക്കരയിലും - 608. ഗുരുവായൂര്‍ 773, ഇരിങ്ങാലക്കുട 862, കൈപ്പമംഗലം 1212, കൊടുങ്ങല്ലൂര്‍ 791, കുന്നംകുളം 956, മണലൂര്‍ 751, നാട്ടിക 1359, ഒല്ലൂര്‍ 956, പുതുക്കാട് 702, ചാലക്കുടി 588, വടക്കാഞ്ചേരി 655 എന്നിങ്ങനെയാണ് നിയോജകമണ്ഡല അടിസ്ഥാനത്തില്‍ പരിഹരിച്ച പരാതികളുടെ കണക്ക്.

 ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡ് നീക്കിയത് 7.36 ലക്ഷം പ്രചാരണ സാമഗ്രികള്‍ 

ലോക്സഭാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രൂപീകരിച്ച ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ഇതുവരെ പൊതു/ സ്വകാര്യ ഇടങ്ങളില്‍ നിന്നായി 736706 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. 

ഇതുവരെ പൊതുസ്ഥലങ്ങളിലെ 2574 ചുവരെഴുത്തുകള്‍, 606138 പോസ്റ്ററുകള്‍, 25404 ബാനര്‍, 100044 കൊടികളും തോരണങ്ങളും ഉള്‍പ്പെടെ 734160 സാമഗ്രികളാണ് നീക്കിയത്. സ്വകാര്യ വ്യക്തികളുടെ ഇടങ്ങളിലെ 33 ചുവരെഴുത്തുകള്‍, 2131 പോസ്റ്ററുകള്‍, 42 ബാനര്‍, 340 കൊടികളും തോരണങ്ങളും ഉള്‍പ്പെടെ 2546 എണ്ണം നീക്കം ചെയ്തു.

തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍

ലോക്സഭാ തിരഞ്ഞെടുപ്പിന് ജില്ലയില്‍ 1194 പോളിങ് ലൊക്കേഷനുകളിലായി ഉള്ളത് 2319 പോളിങ് ബൂത്തുകള്‍. ചേലക്കര- 177, കുന്നംക്കുളം- 174, ഗുരുവായൂര്‍- 189, മണലൂര്‍- 190, വടക്കാഞ്ചേരി- 181, ഒല്ലൂര്‍- 185, തൃശൂര്‍- 161, നാട്ടിക- 180, കൈപ്പമംഗലം- 153, ഇരിങ്ങാലക്കുട- 181, പുതുക്കാട്- 189, ചാലക്കുടി- 185, കൊടുങ്ങലൂര്‍- 174 എന്നിങ്ങനെയാണ് നിയോജക മണ്ഡലം തിരിച്ചുള്ള കണക്ക്.  

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മാത്രം 1275 പോളിങ് ബൂത്തുകളും ആറ് ഓക്‌സിലറി ബൂത്തുകളും ഉള്‍പ്പെടെ 1281 ബൂത്തുകളാണ് ഉള്ളത്. ഗുരുവായൂര്‍- 189, മണലൂര്‍- 190, ഒല്ലൂര്‍- 185, തൃശൂര്‍- 161, നാട്ടിക- 180, ഇരിങ്ങാലക്കുട- 181, പുതുക്കാട്- 189 എന്നിങ്ങനെയാണ് ബൂത്തുകളുടെ എണ്ണം. ഒല്ലൂരില്‍ 2 വീതവും നാട്ടികയില്‍ 6 വീതവും ഓക്‌സിലറി ബൂത്തുകളും സജ്ജമാണ്.

പ്രത്യേക പോളിങ് ബൂത്തുകളും

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയില്‍ പ്രത്യേക ബൂത്തുകളും സജ്ജമാക്കും. ജില്ലയില്‍ രണ്ട് ലെപ്രസി ബൂത്തുകള്‍, മൂന്ന് ട്രൈബല്‍ ബൂത്തുകള്‍, ഒന്നു വീതം ഫോറസ്റ്റ്, കോസ്റ്റല്‍ ബൂത്തുകളാണ് സജ്ജീകരിക്കുക. തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ മുളയം ദാമിയന്‍ ഇന്‍സ്റ്റിട്ട്യൂട്ടും ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ ചാലക്കുടി നിയോജക മണ്ഡലത്തില്‍ കൊരട്ടി ലെപ്രസി ആശുപത്രിയിലെ കുമ്പീസ് മെമ്മോറിയല്‍ ഹാളിലുമാണ് ലെപ്രസി രോഗികളായ വോട്ടര്‍മാര്‍ക്കായി പോളിങ് ബൂത്ത് ഒരുക്കുക. 

ആലത്തൂരിലെ വടക്കാഞ്ചേരി മണ്ഡലത്തില്‍ വാഴാനി ഇറിഗേഷന്‍ ഓഫീസ്, തൃശൂരിലെ പുതുക്കാട് മണ്ഡലത്തില്‍ ചൊക്കന ഫാക്ടറീസ് റിക്രീയേഷന്‍ ക്ലബ്, ചാലക്കുടി മണ്ഡലത്തില്‍ വാച്ചുമരം ഫോറസ്റ്റ് സ്റ്റേഷന്‍ എന്നിവിടങ്ങളാണ് ട്രൈബല്‍ ബൂത്തുകള്‍. ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ കൈപമംഗലത്താണ് 839 വോട്ടര്‍മാര്‍ക്കായി അഴീക്കോട് മുനയ്ക്കല്‍ സുനാമി ഷെല്‍ട്ടറില്‍ കോസ്റ്റല്‍ ബൂത്ത് പ്രവര്‍ത്തിക്കുക. 

ജില്ലയില്‍ 15 ബൂത്തുകള്‍ സ്ത്രീകള്‍ മാത്രം നിയന്ത്രിക്കും. സുരക്ഷാ ഉദ്യോഗസ്ഥരടക്കം എല്ലാ പോളിങ് ഉദ്യോഗസ്ഥരും വനിതകളായിരിക്കും. ആലത്തൂര്‍ -മൂന്ന്, തൃശൂര്‍- ഏഴ്, ചാലക്കുടി- അഞ്ച് എന്നിങ്ങനെ 15 ബൂത്തുകളാണ് പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കുന്നത്.

ജില്ലയില്‍ ഒരു ബൂത്ത് യുവാക്കളായ പോളിങ് ഓഫീസര്‍മാര്‍ നിയന്ത്രിക്കും. ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ മുല്ലക്കര എ ബ്ലോക്ക്- ഡോണ്‍ ബോസ്‌കോ ഹൈസ്‌കൂളിലാണ് 30 വയസിനു താഴെയുള്ള ഉദ്യോഗസ്ഥര്‍ പോളിങ് ജോലികള്‍ നിര്‍വഹിക്കുക.

ജില്ലയില്‍ ഒരു ബൂത്തില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥര്‍ പോളിങ് ഡ്യൂട്ടി നിര്‍വഹിക്കും. തൃശൂര്‍ നിയോജകമണ്ഡലത്തിലെ വിയ്യൂര്‍ ഐ.എസ്.ടി.ഇയിലാണിത്.

ജില്ലയില്‍ സ്ത്രീ, യുവ, ഭിന്നശേഷി വിഭാഗക്കാര്‍ നിയന്ത്രിക്കുന്ന പോളിങ് ബൂത്തുകള്‍ ഉള്‍പ്പെടെ 495 മാതൃക ബൂത്തുകള്‍ ഒരുക്കും. വേനല്‍ കണക്കിലെടുത്ത് വോട്ടര്‍മാര്‍ക്ക് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ പോളിങ് സ്‌റ്റേഷനുകളില്‍ തണല്‍പന്തല്‍ ഒരുക്കും. പോളിങ് ബൂത്തുകളുടെ സ്ഥാനം, ലഭ്യമായ സൗകര്യങ്ങള്‍, വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് എന്നിവയെക്കുറിച്ച് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിന് ശരിയായ അടയാളങ്ങള്‍ സ്ഥാപിക്കും. പൂര്‍ണമായും ഹരിതച്ചട്ടം പാലിക്കും. പ്രത്യേകം ശൗചാലയങ്ങളും ഒരുക്കും. ആവശ്യത്തിന് കുടിവെള്ളം സജ്ജമാക്കും. വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും റാമ്പ് സൗകര്യം ഉറപ്പാക്കും.

വോട്ടിങ് യന്ത്രങ്ങള്‍ തയ്യാര്‍

റിസര്‍വ് ഉള്‍പ്പെടെ 2778 ബാലറ്റ് യൂണിറ്റുകളും, കണ്‍ട്രോള്‍ യൂണിറ്റുകളും 3010 വിവിപാറ്റ് യന്ത്രങ്ങളുമാണ് സജ്ജമായിട്ടുള്ളത്. ഓരോ മണ്ഡലങ്ങളിലും റിസര്‍വ് അടക്കം തിരഞ്ഞെടുത്ത ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് യന്ത്രങ്ങളുടെ എണ്ണം യഥാക്രമം:

ചേലക്കര- 212, 212, 230
കുന്നംക്കുളം- 174, 174, 226
ഗുരുവായൂര്‍- 226, 226, 245
മണലൂര്‍- 228, 228, 247
വടക്കാഞ്ചേരി- 217, 217, 235
ഒല്ലൂര്‍- 222, 222, 240
തൃശൂര്‍- 193, 193, 209
നാട്ടിക- 216, 216, 234
കൈപ്പമംഗലം- 183, 183, 198
ഇരിങ്ങാലക്കുട- 217, 217, 235
പുതുക്കാട്- 226, 226, 245
ചാലക്കുടി- 222, 222, 240
കൊടുങ്ങലൂര്‍- 174, 174, 226

തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം

വോട്ട് രേഖപ്പെടുത്താന്‍ പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍ ഇനി പറയുന്ന ഏതെങ്കിലും അംഗീകൃതരേഖ കരുതണം.

വോട്ടര്‍ ഐ.ഡി കാര്‍ഡ്
ആധാര്‍ കാര്‍ഡ്
പാന്‍ കാര്‍ഡ്
യൂണിക് ഡിസെബിലിറ്റി ഐ.ഡി കാര്‍ഡ് (യു.ഡി.ഐ.ഡി)
സര്‍വീസ് ഐഡന്റിറ്റി കാര്‍ഡ്
ബാങ്കിന്റെയോ പോസ്റ്റ് ഓഫീസിന്റെയോ ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക്
തൊഴില്‍മന്ത്രാലയത്തിന്റെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
ഡ്രൈവിങ് ലൈസന്‍സ്
പാസ്പോര്‍ട്ട്
എന്‍.പി.ആര്‍ സ്‌കീമിന് കീഴില്‍ ആര്‍.ജി.ഐ നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്
പെന്‍ഷന്‍ രേഖ
ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്
എം.പിക്കോ/എം.എല്‍.എക്കോ/എം.എല്‍.സിക്കോ നല്‍കിയ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലുമൊരു അംഗീകൃത തിരിച്ചറിയല്‍ രേഖ

തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഒമ്പത് സ്ഥാനാര്‍ഥികള്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ ഒമ്പത് സ്ഥാനാര്‍ഥികളാണ് മൽസരിക്കുന്നത്. 

സ്ഥാനാര്‍ഥികളുടെ പേര്, പാര്‍ട്ടി, ചിഹ്നം ചുവടെ:

1. അഡ്വ. പി.കെ നാരായണന്‍- ബഹുജന്‍ സമാജ് പാര്‍ട്ടി - ആന

2. കെ. മുരളീധരന്‍ - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് - കൈ

3. അഡ്വ. വി.എസ് സുനില്‍കുമാര്‍ -കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ - ധാന്യക്കതിരും അരിവാളും 
 
4. സുരേഷ് ഗോപി - ഭാരതീയ ജനതാ പാര്‍ട്ടി - താമര

5. ദിവാകരന്‍ പള്ളത്ത് - ന്യൂ ലേബര്‍ പാര്‍ട്ടി- മോതിരം

6. എം.എസ് ജാഫര്‍ഖാന്‍- സ്വതന്ത്രന്‍- കരിമ്പുകര്‍ഷകന്‍

7. ജോഷി വില്ലടം- സ്വതന്ത്രന്‍- തെങ്ങിന്‍തോട്ടം

8. പ്രതാപന്‍- സ്വതന്ത്രന്‍- ബാറ്ററി ടോര്‍ച്ച്

9. സുനില്‍കുമാര്‍ (s/o പ്രഭാകരന്‍) - സ്വതന്ത്രന്‍- ക്രെയിന്‍

date