Skip to main content

വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാർശ

*എല്ലാ സ്‌കൂളുകളിലും ഇന്റേണൽ കമ്മറ്റി രൂപീകരിക്കണം;

പിടിഎയുടെ പ്രവർത്തനം മാർഗനിർദേശം പാലിച്ചാകണം

*വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് കേരള വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവിയും വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രനും ശുപാർശ കൈമാറി

പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ എല്ലാ സ്‌കൂളുകളിലും സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പരാതി പരിഹാര സംവിധാനമായ ഇന്റേണൽ കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന് കേരള വനിതാ കമ്മിഷൻ ശുപാർശ നൽകി. അധ്യാപക രക്ഷകർത്തൃ സംഘടന (പിടിഎ) രൂപീകരണവും പിടിഎ എക്സിക്യുട്ടീവ് കമ്മറ്റിയുടെ പ്രവർത്തനവും സർക്കാർ മാർഗനിർദേശം പാലിച്ച് ആയിരിക്കണമെന്ന നിർദേശം എല്ലാ സ്‌കൂളുകൾക്കും നൽകണമെന്നും ശുപാർശ ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ ഓഫീസിൽ എത്തി സന്ദർശിച്ച കേരള വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവിയും വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രനും ശുപാർശ കൈമാറി.

ഇന്റേണൽ കമ്മറ്റി കൃത്യമായി യോഗം ചേരുന്നുണ്ടെന്ന് നിരീക്ഷിക്കുന്നതിന് ജില്ലാതലത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ ഒരു ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തണമെന്ന് ശുപാർശ ചെയ്തു.  പല വിദ്യാലയങ്ങളിലും പോഷ് ആക്ട് അനുശാസിക്കുന്ന പരാതിപരിഹാര സംവിധാനം രൂപീകരിച്ചിട്ടില്ല എന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അധ്യാപികമാർ വനിതാ കമ്മിഷനു നൽകുന്ന പരാതികളിലൂടെ വ്യക്തമായിട്ടുള്ളത്. രൂപീകരിച്ചിട്ടുള്ളിടത്തു തന്നെ ഇന്റേണൽ കമ്മറ്റി കൃത്യമായി യോഗം ചേരുകയോപരാതി വന്നു കഴിഞ്ഞാൽ അതുപരിഹരിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ല. അതിനാൽ ഇന്റേണൽ കമ്മറ്റി രൂപീകരിക്കാത്ത എല്ലാ സ്‌കൂളുകൾക്കെതിരേയും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ശുപാർശ ചെയ്തു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അധ്യാപികമാരുടെ പരാതികൾ കമ്മിഷനു മുൻപാകെ വന്നിട്ടുള്ള പശ്ചാത്തലത്തിലാണ് പല സ്‌കൂളുകളിലും പോഷ് ആക്ട് അനുശാസിക്കുന്ന പരാതി പരിഹാര സംവിധാനമായ ഇന്റേണൽ കമ്മറ്റി നിയമപ്രകാരം രൂപീകരിച്ചിട്ടില്ല എന്ന കാര്യം വനിതാ കമ്മിഷന്റെ ശ്രദ്ധയിൽപ്പെട്ടത്. സ്‌കൂൾ പിടിഎ എക്സിക്യുട്ടീവ് കമ്മറ്റിയുടെ രൂപീകരണം സംബന്ധിച്ച് സംസ്ഥാന സർക്കാർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽഈ സർക്കുലറിലെ മാനദണ്ഡങ്ങൾക്ക് വിധേയമായല്ല പല സ്‌കൂളുകളിലും പിടിഎ കമ്മറ്റികളുടെ രൂപീകരണവും പ്രവർത്തനവും നടക്കുന്നതെന്നും വനിതാ കമ്മിഷനു മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശുപാർശ സമർപ്പിച്ചിട്ടുള്ളത്.

പി.എൻ.എക്‌സ്. 1742/2024

date