Skip to main content
വിപണനമേളയിലെ ഫിഷറീസ് വകുപ്പിന്റെ സ്റ്റാളില്‍ നിന്ന്

വളര്‍ത്തു മത്സ്യങ്ങളെ കാണാം, ഒരു സെന്റിലെ മത്സ്യ കൃഷിയെക്കുറിച്ചറിയാം.നിറവ് മേളയില്‍ അക്വേറിയം ഒരുക്കി ഫിഷറീസ് വകുപ്പ്.

 

 

 

ഇടുക്കിയിലെ തനതു വളര്‍ത്തു മത്സ്യങ്ങളെ കാണുവാനും കുറഞ്ഞ സ്ഥലത്ത് മത്സ്യ കൃഷി നടത്തി മികച്ച വരുമാനം ലഭ്യമാക്കുന്ന പദ്ധതികളെക്കുറിച്ച് അറിയുന്നതിനും നിറവ് മേളയില്‍ ഫിഷറീസ് വകുപ്പ് ഒരുക്കിയ അക്വേറിയം സ്റ്റാള്‍ ജനശ്രദ്ധ നേടുന്നു. ഈല്‍ മനഞ്ഞില്‍, അനാബസ്,റെഡ് തിലാപ്പിയ, ആസാം വാളയെന്നറിയപ്പെടുന്ന പങ്കേഷ്യസ്, ഗ്രാസ് കാര്‍പ്പ്, രോഹു, കട്‌ല, കരിമീന്‍, ചേറുമീന്‍, പള്ളത്തി, കോമണ്‍ കാര്‍പ്പ്, കോയിക്കാര്‍പ്പ്, മൃഗാള്‍ തുടങ്ങി വിവിധ ഇനം വളര്‍ത്തു  മത്സ്യങ്ങളെയാണ് അക്വേറിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.  ഒരു വര്‍ഷത്തില്‍ രണ്ടുതവണ വിളവെടുക്കാവുന്ന റെഡ് സിലാപ്പിയ ഇനം, ഒരു സെന്റിലെ കുളത്തില്‍ നാലായിരം മത്സ്യത്തെ വളര്‍ത്താം. അരക്കിലോ തൂക്കമെത്തുമ്പോള്‍ വിളവെടുക്കാം. ആസാം വാള അഞ്ചു  കിലോഗ്രാം വരെ തൂക്കംവയ്ക്കും. 

ഫിഷറീസ്  വകുപ്പ് ജില്ലയില്‍  നടപ്പിലാക്കി വിജയിച്ച  കുറഞ്ഞ വിസ്തൃതിയില്‍ മത്സ്യ കൃഷി നടത്തുന്ന ആര്‍ എ എസ് (ജല പുന :ചംക്രമണ സംവിധാനം) പദ്ധതിയുടെ മാതൃകയും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.ഒരു സെന്റ് പടുതാക്കുളത്തില്‍ 400 ഗിഫ്റ്റ് മത്സ്യ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനോടൊപ്പം പച്ചക്കറി കൃഷിയും ചെയ്യുന്നു. കുളത്തിലെ മത്സ്യ വിസര്‍ജ്യം കലര്‍ന്ന വെള്ളം  ചെടികള്‍ക്ക് വളമായി ഉപയോഗിക്കുന്നു. ഇത്തരത്തില്‍ പരിമിതമായ നിയന്ത്രിത ചുറ്റുപാടില്‍ പ്രോട്ടിന്‍ അളവ് കൂടുതലുള്ള കൃത്രിമ മത്സ്യത്തീറ്റ നല്‍കി  ഉയര്‍ന്ന സാന്ദ്രതയും മത്സ്യങ്ങളും പച്ചക്കറിയും സംയോജിപ്പിച്ച് വളര്‍ത്തുന്ന സമ്മിശ്ര കൃഷിയാണ് ആര്‍ എ എസ് പദ്ധതിക്കൊണ്ടുദ്ദേശിക്കുന്നത്. ഇതിനു പുറമെ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന  ചെറുതും വലുതുമായ വിവിധ പദ്ധതികളെ കുറിച്ചുള്ള വിശദ വിവരങ്ങളും സ്റ്റാളില്‍ നിന്ന് ലഭ്യമാണ് .

 

date