Skip to main content

ജനപങ്കാളിത്തത്തോടെ വൈക്കം ലോക ടൂറിസം മാപ്പില്‍ ഇടം നേടുമെന്ന് സി. കെ ആശ എം.എല്‍.എ 

 

ജനപങ്കാളിത്തത്തോടെ വൈക്കം ലോക ടൂറിസം മാപ്പില്‍ ഇടം നേടുമെന്ന്       സി. കെ ആശ എം.എല്‍.എ പറഞ്ഞു. വൈക്കം ടൂറിസ്റ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. മൂന്ന് വര്‍ഷം മുന്‍പ് വരെ ടൂറിസം ഫെസ്റ്റ് എന്ന ആശയം ടൂറിസം കേന്ദ്രം അല്ലാതിരുന്ന വൈക്കത്തിന് പരിചയം ഇല്ലായിരുന്നു. വേമ്പനാട്ടു കായലിന്റെ തീരത്തുള്ള ഈ പ്രദേശത്തിന്റെ സാധ്യതകള്‍ ലോക ശ്രദ്ധയില്‍ കൊണ്ടു വരാനാണ് ജന പങ്കാളിത്തതോടെ പെപ്പര്‍ ടൂറിസം പദ്ധതിയ്ക്ക് ആരംഭം കുറിച്ചത്. ഈ സര്‍ക്കാര്‍ രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ജനോപകാരപ്രദമായ മാറ്റങ്ങള്‍ വൈക്കത്തിന് ലഭിച്ചു.  ആര്‍ദ്രം ബ്രഹ്മമംഗലം പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമായി മാറിയതും വൈക്കം താലൂക്കാശുപത്രി വികസനത്തിന് കിഫ്ബി വഴി നടപ്പാക്കുന്നതിന് നടപടി തുടങ്ങിയതും വൈക്കം ആയുര്‍വേദ ആശുപത്രിയില്‍ കിടത്തി ചികിത്സാ ആരംഭിച്ചതും ഇതിന് തെളിവാണ്. ചരിത്രബോധമുളള തലമുറയും വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വൈക്കത്തിന്റെ ചരിത്ര മ്യൂസിയത്തിന് ഉടന്‍ തറക്കല്ലിടും.  ജലഗതാഗത മേഖലയിലും വൈക്കം കൈവരിച്ച നേട്ടം വളരെ പ്രധാനപ്പെട്ടതാണ്. ഒരു വര്‍ഷം കൊണ്ട് 22 ലക്ഷം രൂപ ലാഭം നേടാന്‍ സോളാര്‍ ബോട്ടിന് കഴിഞ്ഞു. എറണാകുളം- വൈക്കം ബോട്ട് അവസാന ഘട്ട പണിപ്പുരയിലാണ്. വിദ്യാഭ്യാസ രംഗത്തും  വൈക്കം മുന്‍നിരയില്‍ തന്നെയാണ്.  വൈക്കം ബോയ്‌സ് ഹൈസ്‌ക്കൂള്‍ സംസ്ഥാനത്തെ 11-ാമത്തെ മികവ് സ്‌കൂളായി ഉദ്ഘാടനം ചെയ്യുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു. ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോ- ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ്‌കുമാര്‍ പെപ്പര്‍ ടൂരിസം പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ. ജയകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ. കെ. കെ. രഞ്ജിത്ത്, പി. സുഗതന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ പി. വി.ഹരിക്കുട്ടന്‍, ലത അശോകന്‍, പി.എസ്. മോഹനന്‍, സെബാസ്റ്റ്യന്‍ ആന്റണി, ലിജി സലഞ്ച് രാജ്, പി.ശകുന്തള, വൈക്കം നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല ഗോപി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബിജു വി കണ്ണേഴത്ത്, ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു വര്‍ഗ്ഗീസ്, മുന്‍നഗരസഭാ അദ്ധ്യക്ഷന്‍ എന്‍. അനില്‍ ബിശ്വാസ് തുടങ്ങിയവര്‍ സംസാരിച്ചു. ഗായകന്‍ ദേവാനന്ദന്‍ വൈക്കത്തിന്റെ സ്വാഗതഗാനം ആലപിച്ചു. 

(കെ.ഐ.ഒ.പി.ആര്‍-1059/18)

date