Skip to main content

തളിരിടുന്നു തരിശിടങ്ങള്‍

 

പാറശ്ശാല നിയോജക മണ്ഡലത്തില്‍ ഇനി തിരശിടങ്ങളില്ല. 'തളിര് ' കര്‍മ്മപദ്ധതിയുടെ ഭാഗമായി  മണ്ഡലത്തിലെ  മുഴുവന്‍ തരിശിടങ്ങളും കൃഷിയോഗ്യമാക്കുമെന്നും സമ്പൂര്‍ണ്ണ തരിശ് നിര്‍മാര്‍ജനമാണ് ഇത് വഴി ലക്ഷ്യമിടുന്നതെന്നും കുന്നത്തുകാല്‍ പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടന്ന തളിരിന്റെ മണ്ഡലം കര്‍മ്മ സമിതി റിവ്യൂ യോഗത്തില്‍ എം.എല്‍.എ സി.കെ. ഹരീന്ദ്രന്‍ പറഞ്ഞു.  കൃഷി വകുപ്പും ഹരിത കേരളം മിഷനും സംയുക്തമായാണ് 'തളിര്‍' പദ്ധതി നടപ്പിലാക്കുന്നത്.
   
മണ്ഡലത്തിലെ ഒന്‍പത് പഞ്ചായത്തുകളില്‍ നിന്നും 70 ഹെക്ടര്‍ തരിശ് നിലം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ആറ് ഹെക്ടര്‍ നെല്‍കൃഷിയ്ക്ക് അനുയോജ്യമാണ്. ലാന്റ് യൂസ് ബോര്‍ഡിന്റെ സഹായത്തോടെയാണ് തരിശിടങ്ങള്‍ കണ്ടെത്തിയത്.ആര്‍.റ്റി.റ്റി.സി. (റിസര്‍ച്ച് ടെസ്റ്റിംഗ് ആന്‍ഡ് ട്രെയിനിംഗ് സെന്റര്‍) വഴി അതാത് പഞ്ചായത്തുകളിലെ മുപ്പത്തോളം കര്‍ഷകര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ വേണ്ട പരിശീലനം നല്‍കും. ആവശ്യാനുസരണം കാര്‍ഷിക യന്ത്രങ്ങളും ആര്‍.റ്റി.റ്റി.സി. വഴി ലഭ്യമാക്കും.

ആഗസ്റ്റ് പകുതിയോടെ സംസ്ഥാനത്തെ ആദ്യ തരിശ് രഹിത മണ്ഡലമായി പാറശ്ശാല മണ്ഡലം മാറുമെന്നും എം എല്‍ എ പറഞ്ഞു. ഇതിന്റെ ഭാഗമായി ധനുവച്ചപുരം ഐ.റ്റി.ഐ വളപ്പിലെ ഒരു ഹെക്ടര്‍ നിലം കൃഷി ചെയ്യാന്‍ നാലു ലക്ഷം രൂപയുടെ പ്രോജക്ടും എം.എല്‍.എ കൃഷി ഓഫീസര്‍ക്ക് കൈമാറി.  പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് ഐ.ആര്‍.സുനിത, കുന്നത്തുകാല്‍ പഞ്ചായത്ത് പ്രസിഡന്റ് അരുണ്‍ എച്ച്.എസ്. പാറശ്ശാല പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ്, ആര്യങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.അനില്‍, ലാന്റ് യൂസ് ബോര്‍ഡ് കമ്മീഷണര്‍ നിസാമുദ്ധീന്‍ എ. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വിനയചന്ദ്രന്‍, തളിര്‍ കോര്‍ഡിനേറ്റര്‍ അജിത് സിംഗ്,  കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.പി 1720/2018)

 

date