Skip to main content

കാർഷിക സെൻസസ്: ജില്ലയിൽ ആദ്യഘട്ട വിവരശേഖരണത്തിന് തുടക്കം

തിരുവനന്തപുരം ജില്ലയിൽ കാർഷിക സെൻസസിന്റെ ഭാഗമായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. വാർഡുകൾ കേന്ദ്രീകരിച്ച് ഭൂമി കൈവശക്കാരുടെ പട്ടിക തയാറാക്കുകയാണ് ഒന്നാം ഘട്ടത്തിൽ ചെയ്യുന്നത്. ഭൂമിയുടെ വിസ്തൃതി, ഉടമസ്ഥാവകാശം, കൃഷി ഇനം, സാമൂഹ്യ വിഭാഗം, ലിംഗം തുടങ്ങിയ പ്രാഥമിക വിവരങ്ങൾ ശേഖരിക്കും. ഇതിനായി താത്കാലികാടിസ്ഥാനത്തിൽ എന്യൂമറേറ്റർമാരെ നിയമിച്ചിട്ടുണ്ട്. പഞ്ചായത്ത് തലത്തിൽ ഇൻവെസ്റ്റിഗേറ്റർമാരും ബ്ലോക്ക്, താലൂക്ക് തലത്തിൽ  സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർമാരും ജില്ലാതലത്തിൽ ഡെപ്യൂട്ടി ഡയറക്ടറും ഇവരുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. ഫെബ്രുവരി അവസാനത്തോടെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ അവസാനിക്കും. രണ്ടാം ഘട്ടത്തിൽ പ്രധാനമായും  ജലസേചനവും കൃഷി രീതികളും, മൂന്നാം ഘട്ടത്തിൽ വളം, കീടനാശിനി എന്നിവയുടെ ഇൻപുട്ട് സർവേയും നടക്കും. സർവേ നടപടികളിൽ വിവിധവകുപ്പുകളുടെ സഹകരണം ഉറപ്പുവരുത്തുന്നതിനായി ഡെപ്യൂട്ടി കളക്ടർ ജയാജോസ് രാജ് സി.എല്ലിന്റെ അധ്യക്ഷതയിൽ ജില്ലാ ഏകോപനസമിതി യോഗം ചേർന്നു.

ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാർഷിക സംഘടന ലോകവ്യാപകമായി സംഘടിപ്പിക്കുന്ന കാർഷിക സെൻസസിന്റെ ഭാഗമായാണ് വിവരശേഖരണം നടത്തുന്നത്. വിവരശേഖരണം ആദ്യമായി സ്മാർട്ട് ഫോണുകളിലും ടാബ്ലെറ്റുകളിലും നടത്തുന്നുവെന്ന പ്രത്യേകത ഈ സെൻസസിനുണ്ട്. കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ചെറുകിട കർഷകരെ ശാക്തീകരിക്കുവാനും അവരെ ആദായകരമായ വിളകളിലേക്ക് ആകർഷിക്കുവാനും ആഗോള നിലവാരത്തിന് തുല്യമായി ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുമുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് സെൻസസ് വിവരങ്ങൾ സഹായകരമാകും. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിനാണ് കാർഷിക സെൻസസിന്റെ ചുമതല. ജില്ലയിൽ സെൻസസ് പ്രവർത്തനങ്ങൾക്കായി 758 എന്യൂമറേറ്റർമാരെ തെരഞ്ഞെടുത്ത്, പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.  സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അനീഷ് കുമാർ. ബി, വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date