Skip to main content

സെയിന്റ് ഒമർ: കോട്ടയം ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം

കോട്ടയം: വെനീസ് ചലച്ചിത്രമേളയിലടക്കം പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ഫ്രഞ്ച് ചലച്ചിത്രം 'സെയിന്റ് ഒമർ' കോട്ടയം രാജ്യാന്തരചലച്ചിത്രമേളയിൽ ഉദ്ഘാടനചിത്രമാകും. ഇന്ന് (ഫെബ്രുവരി 24) ചലച്ചിത്രമേളയുടെ ഉദ്്ഘാടനച്ചടങ്ങിനുശേഷം വൈകിട്ട് 6.00 മണിയോടെ അനശ്വര, ആഷ തിയറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കും.
 വെനീസ് രാജ്യാന്തരമേളയിൽ ഗ്രാൻഡ് ജൂറി പ്രൈസും ലൂയിജി ഡി ലോറന്റിസ് ലയൺ ഓഫ് ദി ഫ്യൂച്ചർ പുരസ്‌കാരവുമടക്കം 23 രാജ്യാന്തര  പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ സിനിമയാണ് സെയിന്റ് ഒമർ.
  മാതൃത്വവും പോസ്റ്റ്-കൊളോണിയൽ കാലത്തെ ഫ്രാൻസും വംശീയതയും അനുഭവവേദ്യമാക്കുന്ന സെയിന്റ് ഒമർ 2016-ലെ ഫാബിയെൻ കബൂവിന്റെ ഫ്രഞ്ച് കോടതി വ്യവഹാരത്തെ ആസ്പദമാക്കി ഒരുക്കിയിട്ടുള്ളതാണ്. 15 മാസം പ്രായമുള്ള മകളെ വടക്കൻ ഫ്രാൻസിലെ കടൽത്തീരത്ത് ഉപേക്ഷിച്ച് കൊലപ്പെടുത്തിയതിന് ലോറൻസ് കോളി (മലന്ദ) എന്ന യുവതി സെയിന്റ് ഒമർ കോടതിയിൽ വിചാരണ നേരിടുന്നതാണ് കഥാതന്തു. സിനിമയ്ക്ക് പ്രചോദനമായ യഥാർത്ഥ സംഭവത്തിന്റെ വിചാരണയിൽ സംവിധായികയും  പങ്കെടുത്തിരുന്നു. സെയിന്റ് ഒമറിന്റെ അഭിനേതാക്കളും അണിയറപ്രവർത്തകരും ഏറിയപങ്കും സ്ത്രീകളായിരുന്നു.
  2022 സെപ്റ്റംബറിൽ വെനീസ് രാജ്യാന്തരമേളയിലാണ് ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്. ഡോക്യൂമെന്ററി സംവിധായിക ആലീസ് ഡിയോപ്പയുടെ ആദ്യ ഫീച്ചർ സിനിമയാണ് സെയിന്റ് ഒമർ. കയ്‌ജെ കഗാമെയും ഗുസ്ലാഗി മലന്ദയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

date