Skip to main content
മലയാലപ്പുഴ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുന്നു.

മലയാലപ്പുഴ ക്ഷേത്ര ഉത്സവം: സര്‍ക്കാര്‍തല ക്രമീകരണങ്ങളായി

മലയാലപ്പുഴ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ക്ക് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം രൂപം നല്‍കി. ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവം മാര്‍ച്ച് രണ്ടു മുതല്‍ 12 വരെയാണ്. ഉത്സവം മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിന് എല്ലാ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്ന് എഡിഎം പറഞ്ഞു.
 ക്രമസമാധാനം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ പോലീസ് സ്വീകരിക്കണം. പൊങ്കാല ദിവസമായ മാര്‍ച്ച് രണ്ടിന് കൂടുതല്‍ വനിതാ പോലീസുകാരെ സേവനത്തിന്  നിയോഗിക്കണം. മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും തടയുന്നതിന് എക്‌സൈസ് വകുപ്പ് ശക്തമായ നടപടി സ്വീകരിക്കണം. ആംബുലന്‍സ് ഉള്‍പ്പെടുന്ന മെഡിക്കല്‍ യൂണിറ്റിന്റെ സേവനം ക്ഷേത്ര പരിസരത്ത് ഉറപ്പാക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടപടി സ്വീകരിക്കണം. ക്ഷേത്രപരിസരത്ത് ശുചീകരണത്തിനും താല്‍ക്കാലിക പാര്‍ക്കിംഗിന് സ്ഥലം കണ്ടെത്തുന്നതിനുമുള്ള നടപടികള്‍ പഞ്ചായത്ത് അധികാരികള്‍ സ്വീകരിക്കണം.
ഉത്സവ സമയത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ ജലലഭ്യത ഉറപ്പുവരുത്തുന്നതിന് വാട്ടര്‍ അതോറിറ്റി പ്രത്യേക പ്ലാന്‍ തയാറാക്കി വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കണം. തടസം കൂടാതെ വൈദ്യുതി  ലഭിക്കുന്നതിനു വേണ്ട നടപടികള്‍ കെഎസ്ഇബി സ്വീകരിക്കണം. പൊതു ജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ എത്തിച്ചേരുന്നതിന് ഉത്സവ ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ ക്രമീകരിക്കണം. പൊങ്കാല ദിവസം സുരക്ഷ ഉറപ്പാക്കുന്നതിനായി അഗ്‌നിശമന സേന യൂണിറ്റുകള്‍ സജ്ജമാക്കണമെന്നും എഡിഎം പറഞ്ഞു.
  അനധികൃതമായി വാണിജ്യ പാചകവാത സിലിണ്ടറുകള്‍ സൂക്ഷിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കോന്നി താലൂക്ക് സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി. സ്റ്റാളുകളില്‍ വില്‍ക്കുന്ന ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സേവനം ആവശ്യപ്പെടുന്നതിനും യോഗം തീരുമാനിച്ചു. ഉത്സവവുമായി ബന്ധപ്പെട്ടുള്ള അവസാനവട്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കോന്നി തഹസില്‍ദാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, പഞ്ചായത്ത് അധികൃതര്‍  എന്നിവരുടെ പ്രാദേശിക യോഗം ഈ മാസം 27 ന് ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ ചേരുന്നതിനും യോഗം തീരുമാനിച്ചു. പൊങ്കാലയുടെയും ഉത്സവത്തിന്റെയും സുഗമമായ നടത്തിപ്പിനായും വകുപ്പുതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പത്തനംതിട്ട തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യുട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മിയെ കോ-ഓര്‍ഡിനേറ്ററായി നിയമിക്കുന്നതിനും തീരുമാനിച്ചു.
അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍പിള്ള, ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ദിലീപ് കുമാര്‍, സെക്രട്ടറി കെ.ബി. മോഹനന്‍, അംഗങ്ങളായ ഡി. ശിവദാസ്, പി.കെ. ശശിധരന്‍ നായര്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജി. ബിനു, ആറന്മുള ദേവസ്വം ഗ്രൂപ്പ് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ സൈനുരാജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

date