Skip to main content

ജില്ലയിൽ ഇന്ന് (മെയ് രണ്ട്) മഞ്ഞ അലർട്ട്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (മെയ് രണ്ട്) ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

വേനൽമഴയോടൊപ്പമുള്ള ശക്തമായ കാറ്റും ഇടിമിന്നലും അപകടകാരികളാണ്. അതിശക്തമായ മഴയിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾക്കനുസരിച്ച് മാറിത്താമസിക്കാൻ തയാറാകണം.

കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ തീരദേശമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കണം.

കാറ്റിൽ മരങ്ങളും പോസ്റ്റുകളും വീണുണ്ടാകുന്ന അപകടങ്ങൾ ശ്രദ്ധിക്കണം. സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ,പോസ്റ്റുകൾ,ബോർഡുകൾ എന്നിവ സുരക്ഷിതമാക്കണം. മരങ്ങൾ കോതി ഒതുക്കണം.

ശക്തമായ മഴയിൽ നദികൾ മുറിച്ചു കടക്കരുത്. നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങാൻ പാടില്ല.

ജലാശയങ്ങൾക്ക് മുകളിലുള്ള മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണാനോ, സെൽഫി എടുക്കാനോ, കൂട്ടം കൂടി നിൽക്കാനോ പാടില്ല.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിൽ പറയുന്നു.

date