Skip to main content

താലൂക്ക്തല അദാലത്ത് പ്രയോജനപ്പെടുത്തി ആയിരങ്ങള്‍; തീര്‍പ്പായത് 1692 അപേക്ഷകള്‍

ക്ഷേമപെന്‍ഷന്‍, മുന്‍ഗണന റേഷന്‍ കാര്‍ഡ്, ധനസഹായം, ലൈഫ് ഭവന പദ്ധതി, അതിര്‍ത്തി തര്‍ക്കം തുടങ്ങി നിരവധി പരാതികളും ആവശ്യങ്ങളുമായി ആയിരങ്ങളാണ് നെടുമങ്ങാട് താലൂക്ക്തല അദാലത്തിലെത്തിയത്. എല്ലാവരെയും ക്ഷമയോടെ കേട്ട് പ്രശ്‌നങ്ങള്‍ക്ക് വേണ്ട പരിഹാരം നിര്‍ദേശിച്ച് മന്ത്രിമാരായ വി. ശിവന്‍കുട്ടിയും ജി.ആര്‍ അനിലും. 1692 അപേക്ഷകളാണ് അദാലത്തില്‍ തീര്‍പ്പാക്കിയത്. ഓണ്‍ലൈനായി 3101 അപേക്ഷകള്‍ ലഭിച്ചു. 'കരുതലും കൈത്താങ്ങും' നെടുമങ്ങാട് താലൂക്ക്തല അദാലത്തില്‍ നേരിട്ട് ലഭിച്ചത് 743 അപേക്ഷകളാണ്. ഇവ 15 ദിവസത്തിനകം തീര്‍പ്പാക്കാന്‍  ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിമാര്‍ നിര്‍ദേശം നല്‍കി. അദാലത്തിന്റെ പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടാത്ത 810 അപേക്ഷകള്‍ ലഭിച്ചു. കൂടാതെ 599 അപേക്ഷകള്‍ നിരസിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്. 1224 അപേക്ഷകളില്‍ 841 എണ്ണം തീര്‍പ്പാക്കി. താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട 475 അപേക്ഷകള്‍ തീര്‍പ്പാക്കി. ആദാലത്തില്‍ അപേക്ഷ ലഭിച്ചതും മുന്‍പ് അനുവദിച്ചതുമായ 245 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. നെടുമങ്ങാട് ആര്‍ ഡി ഒയുമായി ബന്ധപ്പെട്ട 109 പരാതികളും പരിഹരിച്ചു. പട്ടികജാതി വികസന വകുപ്പിന് ലഭിച്ച അപേക്ഷകള്‍ മുഴുവനും തീര്‍പ്പാക്കി. കാര്‍ഷിക വകുപ്പിന് കീഴില്‍ 50 പരാതികളും ഓള്‍ വെല്‍ഫയര്‍ ബോര്‍ഡിന് ലഭിച്ച 16 അപേക്ഷകളും അദാലത്തില്‍ പരിഹരിച്ചു. പട്ടികവര്‍ഗ്ഗ വികസന വകുപ്പുമായി ബന്ധപ്പെട്ട 19 അപേക്ഷകളും, കെ.എസ്.ഇ.ബിക്ക് ലഭിച്ച നാല് അപേക്ഷകളും തീര്‍പ്പാക്കി. ജലസേചനവുമായി ബന്ധപ്പെട്ട അഞ്ച് അപേക്ഷകളും മലിനീകരണ നിയന്ത്രണ ബോര്‍ഡുമായി ബന്ധപ്പെട്ട രണ്ട് അപേക്ഷകളും പരിഹരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളില്‍ നടന്ന അദാലത്തുകള്‍ ആയിരത്തിലേറെ പേര്‍ക്കാണ് ആശ്വാസമായത്.  ചിറയിന്‍കീഴ് മെയ് എട്ടിനും വര്‍ക്കലയില്‍ മെയ് 9നും കാട്ടാക്കടയില്‍ മെയ് 11നും അദാലത്തുകള്‍ നടക്കും.

date