Skip to main content

മങ്ങാട്ടുപുലം തൂക്കുപാലം പുനര്‍നിര്‍മാണത്തിന് തറക്കല്ലിട്ടു

പ്രളയത്തില്‍ തകര്‍ന്ന മങ്ങാട്ടുപുലം - ഹാജിയാര്‍പള്ളി തൂക്കുപാലം പുനര്‍നിര്‍മാണത്തിന് മന്ത്രി വി അബ്ദുറഹിമാന്‍ തറക്കല്ലിട്ടു. ഉത്സവാന്തരീക്ഷത്തില്‍ നടന്ന പരിപാടിക്ക് സാക്ഷികളാവാന്‍ നിരവധി പേരാണ് എത്തിയത്. പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷത വഹിച്ചു. പാലം പുനര്‍നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ മുഖ്യ മന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണം വഴി കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

 

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.05 കോടി ചെലവിലാണ് പാലം പുനര്‍നിര്‍മിക്കുന്നത്. ജില്ലയിലെ ആദ്യത്തെ തൂക്കുപാലമാണ് കടുലണ്ടിപ്പുഴയ്ക്ക് കുറുകെ കോഡൂര്‍ പഞ്ചായത്തിലെ മങ്ങാട്ടുപുലത്തുനിന്ന് മലപ്പുറം നഗരസഭയിലെ ഹാജിയാര്‍പള്ളിയിലേക്ക് നിര്‍മിച്ച പാലം. അന്ന് 15 ലക്ഷമായിരുന്നു നിര്‍മാണ ചെലവ്. സ്വാതന്ത്ര്യ സുവര്‍ണജൂബിലി സ്മാരകമായി 1997ല്‍ നിര്‍മിച്ച പാലം അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ്കുട്ടിയാണ് ഉദ്ഘാടനംചെയ്തത്. 2019 ആഗസ്റ്റിലുണ്ടായ പ്രളയത്തിലാണ് തൂക്കുപാലം തകര്‍ന്നത്. 120 മീറ്റര്‍ നീളവും 1.20 മീറ്റര്‍ വീതിയുമുണ്ടായിരുന്ന പാലം രണ്ടായി മുറിയുകയായിരുന്നു. വെള്ളത്തിന്റെ ശക്തമായ ഒഴുക്കില്‍ പാലത്തിന്റെ ഇരുവശങ്ങളിലെ ഇരുമ്പ് വലകളില്‍ വലിയ മരങ്ങളും മറ്റും അടിഞാണ് പാലം മുറിഞ്ഞത്. പാലം തകര്‍ന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഏറെ പ്രയാസത്തിലായിരുന്നു.

 

കോഡൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍, മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, കോഡൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്‍, കോഡൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമ വട്ടോളി, അംഗങ്ങളായ ആസിഫ് മുട്ട്യാറക്കല്‍, പാന്തൊടി മുഹമ്മദ് ഉസ്മാന്‍, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍ കെ റാബിയ, നഗരസഭ കൗണ്‍സിലര്‍ പരി അബ്ദുല്‍ ഹമീദ്, കോഡൂര്‍ ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനിയര്‍ പിടി ബാബു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ മുഹമ്മദലി, സി. രായിന്‍കുട്ടി, കെ പ്രഭാകരന്‍, തൂക്ക്പാലം പുനര്‍നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ സിപി അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു

date