Skip to main content

കാലവര്‍ഷം : സുരക്ഷാമുന്നൊരുക്കങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിന് ജില്ലയില്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് ബന്ധപ്പെട്ട വകുപ്പ് മേലധികാരികളോട് നിര്‍ദ്ദേശിച്ചു. കാലവര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലയിലെ ദുരന്ത പ്രതിരോധ - മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും നിലവിലെ സംവിധാനങ്ങള്‍ അവേലാകനം ചെയ്യുന്നതിനുമായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിന് അധ്യക്ഷത  വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.
ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ കൈക്കൊള്ളേണ്ട നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. റോഡരികില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളിടത്ത് സുരക്ഷാ നടപടികള്‍  പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കണം.  തോട്ടം മേഖലയിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ വെട്ടിമാറ്റാന്‍ വനം വകുപ്പ് നടപടി സ്വീകരിക്കണം. അപകട സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുന്നവരുടെ ലിസ്റ്റും അവര്‍ക്കാവശ്യമായ ക്യാംപുകള്‍ തുറക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍  തയ്യാറാക്കാനും താലൂക്ക്, വില്ലേജ്, പഞ്ചായത്ത് വകുപ്പുകള്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. ദുരന്തസാധ്യത കണക്കിലെടുത്ത് സ്വകാര്യ ഭൂമിയിലെ അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ പഞ്ചായത്ത് രാജ് നിയമപ്രകാരം പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ജെസിബി, ടിപ്പര്‍, തുടങ്ങി വാഹനങ്ങള്‍ സജ്ജീകരിക്കാന്‍ പോലീസ് - പഞ്ചായത്ത് - വില്ലേജ് ഓഫീസുകള്‍ക്കും നിര്‍ദേശം നല്‍കി. കാലവര്‍ഷമെത്തുന്നതിന്റെ മുന്നോടിയായി പൊതുമരാമത്ത്, വനം, പഞ്ചായത്ത്,വൈദ്യുതി, പോലീസ് - ഫയര്‍ ആന്റ് റസ്‌ക്യു, വില്ലേജ് ഓഫീസുകള്‍ സ്വീകരിക്കേണ്ട നിര്‍ദേശങ്ങള്‍ ജില്ലാ കളക്ടര്‍  വകുപ്പ് മേധാവികളെ അറിയിച്ചു.
 
റോഡരികില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍, ശിഖരങ്ങള്‍ പൊതുമരാമത്ത് റോഡ്സ്, എന്‍.എച്ച്. എല്‍.എസ്.ജി.ഡി എന്നിവര്‍ നീക്കം ചെയ്യണം. റോഡിന്റെ വശങ്ങളില്‍, വനഭൂമിയില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ ശിഖരങ്ങള്‍ മുറിച്ചു നീക്കുന്നതിന്  സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തെ ചുമതലപ്പെടുത്തി.  ഓഫീസ് പരിസരത്ത് അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍/ശിഖരങ്ങള്‍ എന്നിവ ഓഫീസ് മേധാവികള്‍ നീക്കം ചെയ്യണം. സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ ശിഖരങ്ങള്‍ എന്നിവ മൂലം നാശനഷ്ടം ഉണ്ടായാല്‍ നഷ്ടപരിഹാരം ഭൂഉടമ വഹിക്കണം. ഇവ മുറിച്ചു നീക്കുന്നതിന്  പഞ്ചായത്ത്, വില്ലേജ് തല ട്രീ കമ്മിറ്റി ചേര്‍ന്ന് അടിയന്തര നടപടികള്‍ സ്വീകരിക്കണം. റോഡിന്റെ വശങ്ങളില്‍ കാഴ്ച മറയുന്ന രീതിയില്‍ വളര്‍ന്നു നില്‍ക്കുന്ന കുറ്റിക്കാടുകളും റോഡിലേക്ക് ചേര്‍ന്നു നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങളും മുറിച്ചു മാറ്റണം. റോഡുകളുടെ വശങ്ങളിലുള്ള ഓടകള്‍ വൃത്തിയാക്കുന്നതിനും  അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും പൊതുമരാമത്ത് റോഡ്‌സ് ദേശീയ പാത, തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കി. പ്രധാന റോഡുകളുടെ സെന്‍ട്രല്‍ ലൈന്‍ വ്യക്തമായി കാണത്തക്ക രീതിയില്‍ വരയ്ക്കുന്നതിനും നിര്‍ദ്ദേശിച്ചു. റോഡുകളുടെ വശങ്ങളിലെ ഓടകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിട്ടുള്ള സ്ലാബുകള്‍ പരിശോധിച്ച് സുരക്ഷിതമെന്നും ഇവര്‍ ഉറപ്പുവരുത്തണം.

ആരോഗ്യവകപ്പ് അടിയന്തരമായി ആശാവര്‍ക്കര്‍മാരുടെയും പി.എച്ച്.സി ജീവനക്കാരുടെയും ജില്ലാതല യോഗം ചേര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തണം. മഴക്കാലത്തുണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ മരുന്നുകള്‍ ശേഖരിച്ച് സൂക്ഷിക്കണം.  ആശുപത്രികളും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും സജീവമായി പ്രവര്‍ത്തിക്കുന്നു എന്നും ഉറപ്പാക്കണം. സുരക്ഷയുടെ ഭാഗമായി താലൂക്കുകള്‍ കേന്ദ്രീകരിച്ച് ആംബുലന്‍സുകള്‍  സജ്ജമാക്കണം. പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു വകുപ്പുകളുടെ എല്ലാ അസ്‌കാ ലൈറ്റുകളും പ്രവര്‍ത്തനസജ്ജം ആണെന്ന് ഉറപ്പുവരുത്തണം.
ജില്ലയിലെ എല്ലാ സ്‌കൂള്‍, അംഗനവാടി കെട്ടിടങ്ങളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തണം. പരിസരങ്ങള്‍ പൂര്‍ണ്ണമായും വൃത്തിയാക്കി ഇഴജന്തുക്കളുടെ സാന്നിദ്ധ്യമില്ലെന്നും ഉറപ്പാക്കാണം.  സ്വകാര്യ സ്‌കൂളുകളിലുള്‍പ്പെടെ അപകടകരമായുള്ള മരങ്ങള്‍, ശിഖരങ്ങള്‍  എത്രയും വേഗം  മുറിച്ച് നീക്കണം. അങ്കണവാടികളുടെയും സ്‌കൂള്‍ ബസുകളുടെയും ഫിറ്റ്നസ് വനിതാ, ശിശു വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, മോട്ടോര്‍ വാഹനം എന്നീ വകുപ്പുകള്‍ ഉറപ്പാക്കണം.
പാറമടകളിലെ കുളങ്ങള്‍ക്ക് ചുറ്റും ഉറപ്പുള്ള വേലി മതില്‍ കെട്ടി സംരക്ഷിക്കണം.  പടുതാ കുളങ്ങള്‍  പരിശോധിച്ച് അപകടാവസ്ഥയില്ലാ എന്ന് ഉറപ്പുവരുത്തണം.
ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും  രൂപീകരിച്ചിട്ടുള്ള സന്നദ്ധസേന വോളന്റിയര്‍മാര്‍ക്കുള്ള പരിശീലന നല്‍കണം. ഇതിന് ജില്ലാ ഫയര്‍ ഓഫീസറും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും നേതൃത്വം നല്‍കണം.  ജെസിബി, ഹിറ്റാച്ചി, മരം മുറിക്കുന്നതിനുള്ള യന്ത്രങ്ങള്‍ എന്നിവ കണ്ടെത്തി ഇവയുടെ വിവരങ്ങള്‍ ക്രോഡീകരിക്കണം. പുഴകളില്‍ അടിഞ്ഞു കൂടിയ എക്കല്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നീക്കം ചെയ്യണം.   നദി തീരങ്ങള്‍, കുളിക്കടവുകള്‍ മണ്ണിടിച്ചില്‍ ഉണ്ടായേക്കാവുന്ന മേഖലകള്‍ എന്നിവിടങ്ങളില്‍ പ്രത്യേകം മുന്നറിയിപ്പ് ബോര്‍ഡുകള്‍ പഞ്ചായത്ത് സ്ഥാപിക്കണം. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇപ്രകാരമുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ടൂറിസം വകുപ്പ് എന്നിവര്‍ സ്ഥാപിക്കണം. ബോര്‍ഡുകളില്‍ മലയാളം ഹിന്ദി തമിഴ് ഇംഗ്ലീഷ് ഭാഷകളില്‍ രേഖപ്പെടുത്തണം. ഡാമുകളുടെ ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്കൊഴുക്കേണ്ട സാഹചര്യമുണ്ടായാല്‍ മുന്‍കരുതലായി പുഴയുടെ ഇരുവശങ്ങളിലുമുള്ള മാറ്റി പാര്‍പ്പിക്കേണ്ടവരുടെ വിവരം തഹസില്‍ദാര്‍  ശേഖരിച്ച് ലിസ്റ്റ് ചെയ്യണം.
എല്ലാ വകുപ്പുകളുടേയും വാഹനങ്ങള്‍, യന്ത്രോപകരണങ്ങള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങള്‍ എന്നിവ പ്രവര്‍ത്തനക്ഷമമാണെന്ന് വകുപ്പു മേധാവികള്‍ ഉറപ്പു വരുത്തണമെന്നും ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു.
യോഗത്തില്‍ സബ് കളക്ടര്‍മാരായ ഡോ. അരുണ്‍ എസ് നായര്‍, രാഹുല്‍ കൃഷ്ണശ്ശര്‍മ, എ. ഡി. എം ഷൈജു പി ജേക്കബ്, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ കെ. വി കുര്യാക്കോസ്, ശുചിത്വമിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ ലാല്‍കുമാര്‍, വിവിധ  വകുപ്പ് തല മേധാവികള്‍ , ഓണ്‍ലൈനായി  ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

 

date