Skip to main content

കലാമേളകൾ ഒത്തുകൂടലിന്റെ വേദികൾ - മന്ത്രി മുഹമ്മദ് റിയാസ്

 

ബി സോൺ കലോത്സവത്തിന് തിരശ്ശീല വീണു

ചരിത്രത്തെ തമസ്കരിക്കാൻ ശ്രമം നടക്കുന്ന ഈ കാലത്ത് കലാമേളകൾ ഒത്തുകൂടലിന്റെ വേദികളാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കലാമേളകൾ  കേവലം കലാമത്സര വേദികൾ മാത്രമല്ല. ആനുകാലിക രാഷ്ട്രീയ വിഷയങ്ങളിലെ പ്രതിരോധമാണ് ഒരോ കലാമേളകളുമെന്ന്  മന്ത്രി കൂട്ടിച്ചേർത്തു. മീഞ്ചന്ത ഗവ. ആർട്സ് കോളേജിൽ  നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ ബി സോൺ കലോത്സവത്തിന്റെ സമാപന സമ്മേളന ഉദ്ഘാടനവും വിജയികൾക്കുള്ള ട്രോഫി വിതരണവും നിർവഹിച്ചു    സംസാരിക്കുകയായിരുന്നു മന്ത്രി.

ബി സോൺ കലോത്സവത്തിൽ സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി ഓവറോൾ  ചാമ്പ്യന്മാരായി. ഫാറൂഖ് കോളേജ് രണ്ടാം സ്ഥാനം സ്വന്തമാക്കി. സെന്റ് ജോസഫ്സ് ദേവഗിരിയിലെ സ്വാതിക എം കലാതിലകമായും നിരഞ്ജൻ മുരളീധരൻ കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.

 5 ദിവസം നീണ്ടു നിന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ ബി  സോൺ കലോത്സവത്തിൽ  5 വേദികളിലായി രണ്ടായിരത്തോളം കലാപ്രതിഭകളാണ് പങ്കെടുത്തത്.

ചടങ്ങിൽ യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാൻ അശ്വിൻ എസ് ആർ അധ്യക്ഷത വഹിച്ചു.
ഓർഗനൈസിങ്ങ് കമ്മിറ്റി കൺവീനർ കെ.വി അനുരാഗ്, ജോ.കൺവീനർ പി.താജുദ്ദീൻ, സോണിയ ഇ, ആർട്സ് കോളേജ് അധ്യാപിക ഷൈനി ടീച്ചർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ ഗായത്രി കെ സ്വാഗതവും ഓർഗനൈസിങ്ങ് കമ്മിറ്റി ജോയിന്റ് കൺവീനർ ജാൻവി കെ സത്യൻ നന്ദിയും പറഞ്ഞു.

date