Skip to main content

മാഹി ഹാർബർ നവീകരണത്തിന് കേന്ദ്ര സഹായം ഉറപ്പു നൽകി കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല

മാഹി ഹാർബർ നവീകരണത്തിന് കേന്ദ്ര സഹായം ഉറപ്പു നൽകി കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി പർഷോത്തം രൂപാല. 
സാഗർ പരിക്രമ യാത്രയുടെ ഭാഗമായി ജില്ലയിലെത്തിയ മന്ത്രി ബേപ്പൂർ ഫിഷിംഗ് ഹാർബർ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു. 

  മാഹി ഹാർബറിന്റെ വികസനം പൂർത്തീകരിക്കുന്നതിൽ കേന്ദ്ര ഭരണ പ്രദേശമെന്ന നിലയിൽ  സാമ്പത്തിക പരാധീനതയുണ്ടെങ്കിൽ കേന്ദ്രം സഹായിക്കുമെന്നും
കേരളം സാങ്കേതികമായ പിന്തുണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏത് വികസന പ്രവർത്തനമായാലും ഒരുപാട് കാലം നീട്ടികൊണ്ടുപോകുന്നതിൽ അർത്ഥമില്ലെന്നും അത് എത്രയും വേഗത്തിൽ പൂർത്തീകരിച്ച് ആളുകൾക്ക് ഉപകാരപ്രദമാക്കണമെന്നും മന്ത്രി പറഞ്ഞു. സാഗർ പരിക്രമ യാത്രയിൽ
തീരദേശ മേഖല നേരിടുന്ന കുടിവെള്ള പ്രശ്നം, ഡീസൽ സബ്സിഡി പ്രശ്നങ്ങൾ, തുറമുഖ വികസന പ്രശ്നങ്ങളാണ്  ചർച്ച ചെയ്യുന്നത്. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച തീരസദസ്സ് മാതൃകപരമായിരുന്നെന്നും
നേതൃത്വം നൽകിയ സംസ്ഥാന  ഫിഷറീസ് മന്ത്രിയെ അഭിനന്ദിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.

ബേപ്പൂർ ഹാർബർ വികസനവുമായി ബന്ധപ്പെട്ട് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി നൽകിയ പ്രൊജക്ട്  പരിഗണിക്കുമെന്നും  കേരളത്തിലൂടെയുള്ള സാഗർ പരിക്രമ യാത്രക്ക് എല്ലാ സഹായങ്ങളും ചെയ്ത കേരള സർക്കാറിന് നന്ദി രേഖപ്പെടുത്തുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. മത്സ്യ തൊഴിലാളികൾ നൽകിയ പരാതികളും നിവേദനങ്ങളും മന്ത്രി സ്വീകരിച്ചു. മന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ പത്നിയും സന്നിഹിതയായിരുന്നു.

ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ, 
ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, ജില്ലാ കലക്ടർ എ ഗീത, സബ് കലക്ടർ വി.ചെൽസാ സിനി എന്നിവർ ചേർന്ന് കേന്ദ്ര മന്ത്രിയെ സ്വീകരിച്ചു. കൗൺസിലർമാർ ,  മത്സ്യത്തൊഴിലാളി മേഖലയിലെ സംഘടനകൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ
സന്നിഹിതരായിരുന്നു.

date