Skip to main content
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയിലെ ബാങ്കുകള്‍ 17,120 കോടി രൂപ വായ്പയായി നല്‍കി

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയിലെ ബാങ്കുകള്‍ 17,120 കോടി രൂപ വായ്പയായി നല്‍കി

 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയിലെ ബാങ്കുകള്‍ 17,120 കോടി രൂപ വായ്പയായി വിതരണം ചെയ്തു. ലീഡ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകന യോഗത്തിലാണിത് വിലയിരുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ 4108 കോടി രൂപയാണ് വായ്പയായി ജില്ലയില്‍ വിതരണം ചെയ്തത്. 

11,864 കോടി രൂപ മുന്‍ഗണന മേഖലകള്‍ക്ക് (പ്രയോറിറ്റി സെക്ടര്‍) നല്‍കി. കാര്‍ഷിക വായ്പയായി 7706 കോടിയും വ്യവസായ മേഖലയില്‍ വായ്പയായി 2767 കോടിയും മറ്റു മുന്‍ഗണനാ വിഭാഗത്തിന് 1391 കോടി രൂപയും നല്‍കി. 2022-ലെ 21,352 കോടി രൂപയില്‍ നിന്നും 2023 മാര്‍ച്ച് 31-ന് ജില്ലയിലെ ആകെ ബാങ്കുകളുടെ വായ്പ 24,145 കോടി രൂപയായി ഉയര്‍ന്നു. 3,611 വിദ്യാര്‍ത്ഥികള്‍ക്ക് 188 കോടി വിദ്യാഭ്യാസ വായ്പ ഇനത്തില്‍ നല്‍കി. 12500 കോടി രൂപയാണ് വരുന്ന സാമ്പത്തിക വര്‍ഷം ബാങ്കുകള്‍ക്കുള്ള വാര്‍ഷിക ബജറ്റ്. 

ഹോട്ടല്‍ ക്ലാസിക് റീജന്‍സിയില്‍ നടന്ന യോഗം എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ലോണുകള്‍ നിരസിക്കുന്നത് കുറയ്ക്കണമെന്ന് എം.പി നിര്‍ദേശിച്ചു. എ.ഡി.എം എസ്. സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തെ ആനുവല്‍ ക്രെഡിറ്റ് പ്ലാന്‍ എ.ഡി.എം. എസ്. സന്തോഷ്‌കുമാര്‍ എ.എം. ആരിഫ് എം.പിക്ക് കൈമാറി. ആര്‍.ബി.ഐ. പ്രതിനിധി ശ്യാം സുന്ദര്‍ ജനസുരക്ഷ ക്യാംപയിന്‍ വിജയകരമാക്കാന്‍ എല്ലാ ബാങ്കുകള്‍ക്കും പഞ്ചായത്തുകള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. എസ്.ബി.ഐ. റീജിയണല്‍ മാനേജര്‍ ജ്യൂഡ് ജെറാര്‍ത്ത്, ലീഡ് ബാങ്ക് മാനേജര്‍ എം. അരുണ്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date