Skip to main content
കോഴിക്കോട് സൗത്ത് മണ്ഡലം  ജനകീയ സദസ്സും വാർഡ് അദാലത്തും

വിവേചന രഹിതമായ വികസനമാണ് സർക്കാരിന്റെ ലക്ഷ്യം- മന്ത്രി അഹമ്മദ് ദേവർ കോവിൽ

വിവേചന രഹിതമായ വികസനവുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അടിസ്ഥാന ജനവിഭാഗങ്ങളുടെ ആവശ്യ പൂർത്തീകരണത്തിന് മുന്തിയ പരിഗണനയാണ് നൽകുന്നതെന്നും തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ ജനകീയ സദസ്സിന്റെയും വാർഡ് തല അദാലത്തിന്റെയും ഉദ്ഘാടനം ആഴ്ചവട്ടം ഗവ. എച്ച്‌ എസ് എസിൽ  നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളുടെ പരാതികൾക്ക് വളരെ പെട്ടെന്നുള്ള പരിഹാരം സാധ്യമാക്കുക എന്നതാണ് അദാലത്തുകളുടെ ലക്ഷ്യം.  ജനങ്ങളുടെ പരാതികൾ നേരിട്ട് കേട്ട് പരിഹരിക്കാനാണ് നിയോജക മണ്ഡലം എം എൽ എ എന്ന നിലയിൽ ഇത്തരത്തിലുള്ള ഒരു ജനകീയ സദസ്സിന് അവസരമൊരുക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നാടിന്റെയും നാട്ടുകാരുടേയും ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് കൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് സർക്കാർ ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്നത്. സാധാരണക്കാരുടേയും അടിസ്ഥാന ജനവിഭാഗത്തിന്റെയും ക്ഷേമം ഉറപ്പു വരുത്തുക എന്നതാണ് ഒരു ജനകീയ ഭരണകൂടത്തിന്റെ മുഖമുദ്ര. ഈ നാട് ഒറ്റക്കെട്ടായി കൂടെ നിന്നത് കൊണ്ടാണ് അത്തരത്തിൽ ഒരു വികസന മുന്നേറ്റം കാഴ്ചവെക്കാനാകുന്നതെന്നും മന്ത്രി പറഞ്ഞു.

വലിയങ്ങാടി, പാളയം, ചാലപ്പുറം, ആഴ്ചവട്ടം, മാങ്കാവ്, കിണാശ്ശേരി, പൊക്കുന്ന്, പുതിയറ, കുതിരവട്ടം വാർഡുകളിൽ നിന്നായി 76 പരാതികളാണ് നേരത്തെ മന്ത്രിക്ക് മുൻപിലെത്തിയത്. 89 പുതിയ പരാതികളും ലഭിച്ചു.

മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് മുഖ്യാതിഥിയായിരുന്നു. കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ പി കെ നാസർ, എ ഡി എം സി.മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി കലക്ടർ ഇ അനിതകുമാരി, കൗൺസിലർമാർ, ജനപ്രതിനിധികൾ,രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ  തുടങ്ങിയവർ പങ്കെടുത്തു.

കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ ജനകീയ സദസ്സിന്റെയും വാർഡ് തല അദാലത്തിന്റെയും മൂന്നാം ഘട്ടം നാളെ (ജൂൺ 18) പയ്യാനക്കൽ ജി.വി എച്ച് എസ് എസ്സിൽ നടക്കും.

date