Skip to main content
പഴയങ്ങാടി പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു

പഴയങ്ങാടി പുതിയ പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു

 

പരിപാലന കാലാവധി കഴിയുന്ന റോഡുകളുടെ പരിപാലനത്തിന് റണ്ണിംഗ് കോൺട്രാക്ട് സംവിധാനം നടപ്പാക്കി: മന്ത്രി മുഹമ്മദ്‌ റിയാസ്

പരിപാലന കാലാവധി കഴിയുന്ന റോഡുകളുടെ പരിപാലനത്തിന് മുൻകൂർ കരാർ നൽകുന്ന റണ്ണിംഗ് കോൺട്രാക്ട് സംവിധാനം രാജ്യത്ത് ആദ്യമായി കേരളത്തിൽ നടപ്പാക്കിയതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് പറഞ്ഞു. പിലാത്തറ-പാപ്പിനിശ്ശേരി റോഡിൽ കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി 18.51 കോടി രൂപക്ക് നിർമിക്കുന്ന പഴയങ്ങാടി പുതിയ പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. റോഡുകളുടെ 
പരിപാലന കാലാവധി കഴിയുന്ന മുതൽ ഒരു വർഷത്തേക്ക് അതിന്റെ പരിപാലന കാലാവധി നിശ്ചയിച്ച കരാറുകാരന്റെയും ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെയും വിവരം നീല ബോർഡുകളിൽ സ്ഥാപിച്ചതായി മന്ത്രി പറഞ്ഞു. കേരളത്തിലെ മുപ്പതിനായിരം കിലോമീറ്റർ വരുന്ന പിഡബ്ല്യുഡി റോഡുകളിൽ 20,046 കിലോമീറ്ററിലും റണ്ണിങ് കോൺട്രാക്ട് സംവിധാനത്തിന്റെനീല ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു. അതാണ് മഴ പെയ്തിട്ടും കേരളത്തിലെ റോഡുകളിൽ വ്യാപകമായ പരാതികൾ ഇല്ലാത്തത്. ഒറ്റപ്പെട്ട പരാതികൾ പരിഹരിക്കാൻ സർക്കാർ ഇടപെടുന്നുണ്ട്.
പൊതുമരാമത്ത് റോഡുകളിൽ കുണ്ടംകുഴിയും വരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ശരിയായ ഡ്രൈനേജ് സംവിധാനം ഇല്ലാത്തതാണ്. പക്ഷേ പ്രതികൂല കാലാവസ്ഥ മാത്രമല്ല, കേരളത്തിലെ റോഡുകൾ പെട്ടെന്ന് തകരാനുള്ള കാരണം. അതൊരു ചെറിയ കാരണം മാത്രമാണ്. മറ്റു പ്രധാനപ്പെട്ട കാരണങ്ങൾ തെറ്റായ ചില പ്രവണതകൾ റോഡ് നിർമ്മാണ രംഗത്ത് വരുന്നു എന്നുള്ളതാണ്. കരാറുകാരിൽ ഭൂരിപക്ഷവും നന്നായി ജോലിചെയ്യുന്നവരാണ്. ഉദ്യോഗസ്ഥരിൽ മഹാഭൂരിപക്ഷവും നല്ല നിലയിൽ ജോലി ചെയ്യുന്നവരാണ്. എന്നാൽ ഒരു ന്യൂനപക്ഷത്തിന്റെ അവിശുദ്ധ കൂട്ടുകെട്ട് റോഡ് നിർമ്മാണത്തിൽ ചെലവഴിക്കേണ്ട പണം മുഴുവൻ റോഡിൽ ചെലവഴിക്കാൻ തയ്യാറാകാത്ത പ്രവണതകൾ പൊതുവേ കടന്നു വരുന്നുണ്ട്. ഇതിന്റെ ഭാഗമായി റോഡുകൾ തകരാറാവുന്നുണ്ട്. ഇത് പരിശോധിക്കാൻ പ്രത്യേക സംവിധാനം കൊണ്ടുവന്നു. റോഡുകളുടെ പരിപാലന കാലാവധി പരസ്യപ്പെടുത്തി പച്ച ബോർഡുകൾ സ്ഥാപിച്ചു. കരാറുകാരന്റെ പേര് ഫോൺ നമ്പർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ഫോൺ നമ്പർ ടോൾഫ്രീ നമ്പർ എന്നിവയുള്ള സ്ഥാപിച്ചതോടെ സുതാര്യത ഉറപ്പുവരുത്താനായി.

സമയപരിധിയായ രണ്ടുവർഷംകൊണ്ട്, 2025 അവസാനത്തോടെ പഴയങ്ങാടി പുതിയ പാലത്തിന്റെ പണി പൂർത്തീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. സമയബന്ധിതമായി പാലത്തിന്റെ പണി പൂർത്തീകരിക്കുന്നത് മന്ത്രി ഓഫീസിൽ നിന്ന് നേരിട്ട് മോണിറ്റർ ചെയ്യും. എല്ലാമാസവും പാലങ്ങളുടെ പ്രവർത്തനം പരിശോധിക്കാൻ ഒരു സംവിധാനം നമ്മുടെ സംസ്ഥാനത്തുണ്ട്. അഞ്ചുവർഷംകൊണ്ട് 100 പാലങ്ങൾ പൂർത്തീകരിക്കാനുള്ള പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. രണ്ടേകാൽ വർഷം കൊണ്ട് 65 പ്രവൃത്തി പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു. നൂറു പാലങ്ങൾ എന്ന ലക്ഷ്യം 2024 അവസാനിക്കുമ്പോൾ തന്നെ പൂർത്തീകരിക്കാൻ സാധിക്കും. പാലങ്ങൾ സൗന്ദര്യവൽക്കരിച്ച് ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റാൻ കഴിയും. പൊതുമരാമത്ത് ടൂറിസം വകുപ്പുകൾക്ക് വേണ്ടിയുള്ള ഡിസൈൻ നയത്തിന്റെ കരട് തയ്യാറാക്കി സർക്കാറിന് സമർപ്പിച്ചിരിക്കുകയാണ്. പാലങ്ങൾ ദീപാലംകൃതം ആക്കാനും പാലങ്ങളുടെ അടിയിലുള്ള ഭാഗത്ത് വയോജന കേന്ദ്രങ്ങൾ, കുട്ടികളുടെ പാർക്കുകൾ നിർമ്മിക്കാനും തയ്യാറാക്കി വരികയാണ്. 2025 ഓടെ സംസ്ഥാനത്തെ 50 പാലങ്ങൾ ദീപാലംകൃതമാക്കും.
പഴയങ്ങാടി അണ്ടർ പാസിന് കഴിഞ്ഞ ബജറ്റിൽ ആറ് കോടി രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് മുൻകൈയെടുത്ത് റെയിൽവേ ഉദ്യോഗസ്ഥരെ കൊണ്ടുവന്ന് നീക്കി കൊണ്ടിരിക്കുകയാണെന്നുംമന്ത്രി പറഞ്ഞു.
എം വിജിൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, മുൻ എംഎൽഎ ടിവി രാജേഷ് എന്നിവർ വിശിഷ്ടാതിഥികളായി.  കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ, ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ, ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി നിഷ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ് കെ ആബിദ ടീച്ചർ, സിപി ഷിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പത്മിനി, ചെറുകുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി സജീവൻ, മാടായി ഗ്രാമപഞ്ചായത്ത് അംഗം എം പി കുഞ്ഞിക്കാതിരി, ഏഴോം ഗ്രാമപഞ്ചായത്ത് അംഗം എം ജസീർ അഹമ്മദ്, കെ ആർ എഫ് ബി നോർത്ത് സർക്കിൾ ടീം ലീഡർ എസ് ദീപു,  എക്സിക്യൂട്ടീവ് എൻജിനീയർ ഷിജു കൃഷ്ണരാജ്, വിവിധ രാഷ്ട്രീയ നേതാക്കൾ എന്നിവർ സംസാരിച്ചു. 
മാടായി, ചെറുകുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പഴയങ്ങാടി പാലം,  നിലവിലുള്ള കാലപ്പഴക്കം ചെന്ന പാലത്തിന് സമാന്തരമായാണ് നിർമ്മിക്കുന്നത്.  
ആകെ 246.15 മീറ്ററാണ് പാലത്തിന്റെ നീളം. ഒമ്പത് സ്പാനുകൾ ഉള്ള പാലത്തിന് 11 മീറ്റർ വീതിയും ഇരു ഭാഗത്തും ഒന്നര മീറ്റർ നടപ്പാതകളും ഉണ്ടാവും. പഴയങ്ങാടി ഭാഗത്ത് 98 മീറ്ററും ചെറുകുന്ന് ഭാഗത്ത് 108 മീറ്ററും നീളത്തിൽ അനുബന്ധ റോഡും ഉൾപ്പെടുത്തിയിട്ടുണ്ട്.

date