Skip to main content

കരുതലോടെ ചേർത്ത് പിടിച്ച് 'സ്‌നേഹിത' 10 വര്‍ഷം പിന്നിടുന്നു

snehitha

അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള കുടുംബശ്രീയുടെ ജെൻഡർ ഹെൽപ്പ് ഡെസ്‌ക് പദ്ധതിയായ 'സ്‌നേഹിത' 10 വർഷം പിന്നിടുന്നു. ഇതിനകം ആയിരക്കണക്കിന് സ്ത്രീകൾക്കാണ് പദ്ധതി ആശ്വാസമായത്. പദ്ധതി തുടങ്ങി ഈ വർഷം ജൂൺ വരെ മലപ്പുറം ജില്ലയിൽ 4075 കേസുകൾ സ്നേഹിത വഴി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 602 പേർക്ക് സ്‌നേഹിത താത്കാലിക അഭയം നൽകി. വർഷങ്ങളായി പലവിധ പീഡനം സഹിച്ചവരാണ് സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌കിലേക്ക് വിളിക്കുന്നത്. 203 പരാതികളാണ് ഈ വർഷം ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 36 പേർക്ക് താത്കാലിക അഭയം നൽകി. പരാതികളിൽ ഏറെയും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടവയാണ്. സ്‌നേഹിതയുടെ സേവനം ആവശ്യപ്പെട്ട് വരുന്നവർക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി 11 പേരാണുള്ളത്. നിയമപിന്തുണ, കൗൺസിലിങ്, താത്കാലിക  താമസം ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകിക്കൊണ്ട് 24 മണിക്കൂറും സ്‌നേഹിത പ്രവർത്തിക്കുന്നുണ്ട്. ലിംഗ നീതി ലക്ഷ്യമിട്ടുള്ള വിവിധ പഠനപ്രക്രിയകളും അവബോധ പ്രവർത്തനങ്ങളും സ്‌നേഹിത നടത്തുന്നുണ്ട്. ‘സ്‌നേഹിത@സ്‌കൂൾ/ കോളജ്’ വഴി തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ അരക്ഷിതാവസ്ഥയിലുള്ള വിദ്യാർഥികൾക്ക് സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കി പിന്തുണ നൽകുന്നു. ലിംഗ സമത്വത്തിനായി നിലകൊള്ളുന്ന യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ജൻഡർ ക്ലബ്ബുകളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 24 മണിക്കൂറും സൗജന്യ സേവനം, കൗൺസിലിങ് ആന്റ് ടെലികൗൺസിലിങ്, നിയമപിന്തുണ, താത്കാലിക അഭയം, പുനരധിവാസ സഹായം, കുടുംബശ്രീ സംഘടനാ സംവിധാനത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കൽ, ബോധവത്കരണ ക്ലാസുകൾ, അതിജീവന ഉപജീവന പിന്തുണ സഹായങ്ങൾ തുടങ്ങിയ സേവനങ്ങളാണ് സ്‌നേഹിത ഉറപ്പു നൽകുന്നത്. സ്‌നേഹിതയുടെ ടോൾ ഫ്രീ നമ്പർ: 18004256864.

date