Skip to main content

*കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിൽ പുതിയ പ്രസിഡന്റായി കെ. ബിന്ദു സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു*

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിൽ പുതിയ പ്രസിഡന്റായി കരിപ്പൂര്‍ ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ. ബിന്ദു സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. മുന്‍ ധാരണ പ്രകാരം വി.പി. ഷെജിനി ഉണ്ണി രാജിവെച്ച ഒഴിവിലേക്ക് ഐകകണ്‌ഠ്യേനയാണ് ബിന്ദുവിനെ തെരഞ്ഞെടുത്തത്. പ്രസിഡന്റ് സ്ഥാനം എസ്.സി വനിത സംവരണമായ ബ്ലോക്കില്‍ ആദ്യ രണ്ടര വര്‍ഷത്തെ അധ്യക്ഷ സ്ഥാനമാണ് ഷെജിനി ഉണ്ണിക്ക് നല്‍കിയിരുന്നത്. എസ്.സി വനിത മെമ്പര്‍മാരില്ലാത്തതിനാല്‍ പ്രതിപക്ഷത്തുനിന്ന് എതിര്‍ സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല.

 

റിട്ടേണിംഗ് ഓഫീസര്‍ പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. മുഹമ്മദ് ഇസ്മയില്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുന്‍ പ്രസിഡന്റ് വി.പി. ഷെജിനി ഉണ്ണി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. ബിന്ദുവിന്റെ പേര് നിര്‍ദ്ദേശിച്ചു. ആക്ടിങ് പ്രസിഡന്റും ഉപാധ്യക്ഷനുമായ എ.കെ. അബ്ദുറഹ്‌മാന്‍ പിന്താങ്ങി. എതിര്‍ സ്ഥാനാര്‍ഥികളില്ലാത്തതോടെ ബിന്ദു വിജയിച്ചതായി റിട്ടേണിംഗ് ഓഫീസര്‍ പ്രഖ്യാപിച്ചു.

 

17 ഡിവിഷനുകളിലുള്ള കൊണ്ടോട്ടി ബ്ലോക്കില്‍ ഭരണ മുന്നണിയിലെ 14 പേരും പ്രതിപക്ഷത്തെ മൂന്ന് അംഗങ്ങളില്‍ ഒരാളൊഴികെ രണ്ട് പേരും തെരഞ്ഞെടുപ്പ് യോഗത്തില്‍ സന്നിഹിതരായി. തുടര്‍ന്ന് റിച്ചേണിംഗ് ഓഫീസറുടെ സാനിധ്യത്തില്‍ കെ. ബിന്ദു പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 

 

തെരഞ്ഞെടുപ്പിനു ശേഷം ഇ. അഹമ്മദ് സ്മാരക ഹാളില്‍ നടന്ന അനുമോദന ചടങ്ങിനു മുന്നോടിയായിട്ടായിരുന്നു സത്യപ്രതിജ്ഞ. അനുമോദന യോഗത്തില്‍ ഉപാധ്യക്ഷന്‍ എ.കെ. അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. മുന്‍ പി.എസ്.സി. അംഗം ഡോ. വി.പി. അബ്ദുല്‍ ഹമീദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷര്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവർ സംബന്ധിച്ചു.

date