Skip to main content

പരിപൂർണ്ണ മാലിന്യമുക്ത പ്രഖ്യാപനത്തിലേക്ക് വടകര

 

മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വടകര നഗരസഭതല പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഒക്ടോബർ 1, 2 തിയ്യതികളിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ വിജയിപ്പിക്കുവാൻ വേണ്ടി പ്രധാന അധ്യാപകർ, മതസ്ഥാപന മേധാവികൾ,  വ്യാപാരി വ്യവസായി പ്രതിനിധികൾ, യുവജന സംഘടനകൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹിക സാംസ്കാരിക സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, ആശാ വർക്കർമാർ, അങ്കണവാടി വർക്കർമാർ, പാരലൽ കോളേജ് അധികൃതർ,  ഗ്രീൻ വാർഡ് ലീഡർമാർ  എന്നിവരെ ഉൾപ്പെടുത്തി വിവിധ ഘട്ടങ്ങളിലായി യോഗങ്ങൾ നടത്തി. 

നഗരസഭാ സാംസ്കാരിക നിലയത്തിൽ  നടത്തിയ യോഗം ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വൈസ് ചെയർമാൻ സജീവ് കുമാർ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  രാജിത പതേരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  എൻ കെ പ്രഭാകരൻ, കൗൺസിലർ വി കെ അസീസ് മാസ്റ്റർ  എന്നിവർ  സംസാരിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  എ പി പ്രജിത  സ്വാഗതം പറഞ്ഞു. 

ഒക്ടോബർ ഒന്നിന്  നടക്കുന്ന വാർഡ് തല ശുചീകരണത്തിന്റെയും  ഒക്ടോബർ രണ്ടിന് നഗര പൊതുശുചീകരണത്തിന്റെയും വിശദാംശങ്ങൾ ക്ലീൻ സിറ്റി മാനേജർ  രമേശ്  വിശദീകരിച്ചു. 2024 ജനുവരി 26ന് സമ്പൂർണ്ണമാലിന്യ മുക്ത ജില്ലയായി കോഴിക്കോട് ജില്ലയെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി നടത്തേണ്ടുന്ന പ്രവർത്തനങ്ങളെ കുറിച്ച് മാലിന്യ മുക്തം നവകേരള പദ്ധതിയുടെ ജില്ലാ കോർഡിനേറ്റർ മണലിൽ മോഹനൻ വിശദീകരിച്ചു. 

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒക്ടോബർ രണ്ടിന് നടക്കുന്ന പൊതു ശുചീകരണ പരിപാടിയിൽ  പൊതുജനങ്ങൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, എൻ സി സി, എസ് പി സി വിദ്യാർത്ഥികൾ, കൗൺസിലേഴ്സ് എന്നിവർ  പങ്കാളികളാവും.  ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം ഒക്ടോബർ 2ന്  7 മണിക്ക്  നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത്  നിർവഹിക്കും.

date