Skip to main content

സ്‌കൂള്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഉസ്‌കൂള്‍ സുരക്ഷ ആപ്പ്: അധ്യാപകര്‍ക്ക് പരിശീലനം നല്‍കി

സംസ്ഥാന ദുരന്തനിവാരണ അതോരിറ്റിയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സ്‌കൂള്‍ ദുരന്തനിവാരണ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അധ്യാപകര്‍ക്ക് ഉസ്‌കൂള്‍ സുരക്ഷ ആപ്പ് പരിശീലനം നല്‍കി. ദുരന്തനിവാരണ അതോരിറ്റി - യൂണിസെഫ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ. പ്രതീഷ് സി. മാമ്മന്‍ ക്ലാസ് നയിച്ചു. സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ഭാവി കുട്ടികളാണെന്ന് പ്രതീഷ് സി. മാമ്മന്‍ പറഞ്ഞു. അപ്രതീക്ഷിതമായ ദുരന്തമുഖങ്ങളില്‍ കുട്ടികള്‍ക്ക് രക്ഷപ്പെടാന്‍ മറ്റു മാര്‍ഗങ്ങളുണ്ടാകില്ല. അതുകൊണ്ടു തന്നെ ഇത്തരം ദുരന്ത സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ സഹായം ആവശ്യമുള്ള വിഭാഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കുട്ടികള്‍. കുട്ടികള്‍ സമൂഹത്തിന്റെ ആശയവാഹകരാണ്. ഇവര്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത വലുതാണെന്നും അദ്ദേഹം പറഞ്ഞു.

വീട്ടില്‍ നിന്ന് പഠനത്തിനായിറങ്ങുന്ന കുട്ടികള്‍ക്ക് വീട് മുതല്‍ സ്‌കൂള്‍ വരെയും തിരിച്ചും സുരക്ഷിതമായ പഠനാന്തരീക്ഷം ഒരുക്കി നല്‍കല്‍, സ്‌കൂള്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ്, അതിജീവനത്തിനുള്ള മാര്‍ഗങ്ങള്‍ കുട്ടികള്‍ക്ക് നല്‍കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവ സംബന്ധിച്ച് ക്ലാസ് എടുത്തു. സര്‍ക്കാര്‍ തയ്യാറാക്കിയ സ്‌കൂള്‍ സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍, വിദ്യാലയങ്ങളിലെ കുട്ടികളുടെ സുരക്ഷ എന്നിവ സംബന്ധിച്ചും ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് സ്‌കൂളുകളില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സ്‌കൂള്‍ അധ്യാപകരുടെയും അധികൃതരുടെയും പങ്കും ഉത്തരവാദിത്തവും സംബന്ധിച്ചും സംസാരിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ധിച്ചുവരുന്ന പ്രകൃതി-കാലാവസ്ഥാ ദുരന്തങ്ങള്‍, മറ്റ് ദുരന്തങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ഡെപ്യൂട്ടി കലക്ടര്‍(ആര്‍.ആര്‍) സച്ചിന്‍ കൃഷ്ണ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 105 ഓളം അധ്യാപകര്‍ പങ്കെടുത്തു.

date