രണ്ടാം ദിനവും ആവേശം ചോരാതെ കോഴിക്കോട്
അറബിക്കടലിനെ സാക്ഷിയാക്കി അണിനിരന്നത് പതിനായിരക്കണക്കിന് പേർ
അറബിക്കടലിനെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കോഴിക്കോട് നോർത്ത് സൗത്ത് മണ്ഡലങ്ങളുടെ നവകേരള സദസ്സിനായി കോഴിക്കോട് ഫ്രീഡം സ്ക്വയറിൽ എത്തിയപ്പോൾ സദസ്സ് ഒന്നാകെ ആവേശത്തിന്റെ തിരമാലകൾ തീർത്തു.
നിലയ്ക്കാത്ത ഹർഷാരവത്തോടെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് സാഹിത്യ നഗരം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരവേറ്റത്. ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തുകൊണ്ടാണു മന്ത്രിമാർ വേദിയിലേക്കു കയറിയത്. സ്ത്രീകളും കുട്ടികളും വയോധികരുമുൾപ്പെടെ ഇരുമണ്ഡലങ്ങളിൽ നിന്നുമായി ഒഴുകിയെത്തിയത് പതിനായിരക്കണക്കിന് ആളുകളാണ്.
ഛായാചിത്രങ്ങൾ നൽകിയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിച്ചത്. പ്രത്യേകം ഒരുക്കിയ ബസുകളിലും മറ്റു വാഹനങ്ങളിലുമായി ആളുകൾ കൂട്ടമായെത്തിയതോടെ മനുഷ്യ മഹാസമുദ്രത്തിനാണ് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയർ സാക്ഷിയായത്.
ചടങ്ങിൽ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ അധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ സ്വാഗതവും ഡെപ്യൂട്ടി കലക്ടർ ഇ അനിത കുമാരി നന്ദിയും പറഞ്ഞു.
- Log in to post comments