Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം മുഴുവൻ തദ്ദേശസ്ഥാപനങ്ങളുടെയും വാർഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരമായി

ജില്ലയിലെ 20 തദ്ദേശ സ്ഥാപനങ്ങളുടെ 2023-24 വാർഷിക പദ്ധതി ഭേദഗതി കൂടി ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചതോടെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും വാർഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരമായി. 73 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിക്ക് നേരത്തെ അംഗീകാരം നൽകിയിരുന്നു. യോഗത്തിൽ ഡിപിസി ചെയർപേഴ്‌സൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി.
നവകേരള സദസ്സിൽ ലഭിച്ച പരാതികളിൽ ഭൂരിഭാഗവും തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണെന്നും കൃത്യമായ നടപടികൾ സ്വീകരിച്ച് പരാതി പരിഹരിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ടി ജെ അരുൺ പറഞ്ഞു. പരാതികളിൽ പത്ത് ദിവസത്തിനകം മറുപടി നൽകണം. പരിഹരിക്കാൻ പറ്റുന്നവ പെട്ടെന്ന് പരിഹരിച്ച് നൽകണം. അല്ലാത്തവയിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി.

സർക്കാർ സ്ഥാപനങ്ങൾക്കും സ്‌കൂളുകൾക്കും ഹരിത പദവി നൽകാനായി ഒരു സംഘത്തെ നിയോഗിക്കുമെന്ന് ഹരിത കേരളം മിഷൻ ജില്ലാ കൊ ഓർഡിനേറ്റർ ഇ കെ സോമശേഖരൻ അറിയിച്ചു.  പഞ്ചായത്ത് തലങ്ങളിൽ ഓൺലൈനായാണ് ഹരിത പദവി പരിശോധന നടത്തുക. ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ ക്ഷീര സംഘങ്ങൾക്ക് ഹരിത പദവി നൽകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശുചിത്വത്തിന്റെ അടിസ്ഥാനത്തിൽ നക്ഷത്ര പദവി നൽകുന്നതിന്റെ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്.

ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന യോഗത്തിൽ ആസൂത്രണ സമിതി അംഗങ്ങളായ മേയർ ടി ഒ മോഹനൻ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, അഡ്വ കെ കെ രത്‌നകുമാരി, അഡ്വ ടി സരള, ഇ വിജയൻ മാസ്റ്റർ, കെ വി ലളിത, വി ഗീത, കെ താഹിറ, ഡെപ്യൂട്ടി ഡി പി ഒ പി വി അനിൽ, തദ്ദേശസ്ഥാപന പ്രതിനിധികൾ നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date