Skip to main content

മത്സ്യത്തൊഴിലാളികൾക്ക് ഫ്‌ളാറ്റ് നിർമിക്കാൻ 37.62 കോടി: മന്ത്രി ആന്റണി രാജു

കടലാക്രമണ ഭീഷണിയിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ കൊച്ചുവേളിയിൽ ഫ്‌ളാറ്റ് നിർമിക്കാൻ പുനർഗേഹം പദ്ധതിയിലുൾപ്പെടുത്തി 37.62 കോടി രൂപയുടെ ഭരണാനുമതി നൽകുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി വിട്ടുനൽകിയ കടകംപള്ളി വില്ലേജിലെ കൊച്ചുവേളി പള്ളിയ്ക്ക് സമീപത്തുള്ള രണ്ട് ഏക്കർ സ്ഥലത്താണ് ഫ്‌ളാറ്റ് നിർമിക്കുന്നത്. 168 ഫ്‌ളാറ്റുകളാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഉപജീവനത്തിനായി കടലിനെ മാത്രം ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് തീരപ്രദേശത്തു നിന്ന് വിദൂര പ്രദേശങ്ങളിലേക്ക് മാറി താമസിക്കുന്നതിന് വിമുഖതയുള്ളതിനാൽ കൊച്ചുവേളിയിലെ സ്ഥലത്ത് ഫ്‌ളാറ്റ് നിർമിക്കുന്നത് അവർക്ക് സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫ്‌ളാറ്റ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

date