Skip to main content

ഭൂപതിവ് നിയമം: ചട്ട രൂപീകരണത്തില്‍ ടൂറിസം മേഖല കള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കും: മുഖ്യമന്ത്രി പിണറായി വിജയന്‍

 

ഭൂപതിവ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ചട്ടം രൂപീകരിക്കുമ്പോള്‍ ടൂറിസം പ്രധാന വരുമാന സ്രോതസായ മേഖലകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂള്‍ വേദിയില്‍ നടന്ന ദേവികുളം മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചട്ടങ്ങള്‍ രൂപീകരിക്കേ ണ്ടതുണ്ട്. ചട്ടങ്ങള്‍ രൂപീകരിക്കുമ്പോള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള കെട്ടിടങ്ങള്‍, പൊതു ആവശ്യങ്ങള്‍ക്കായുള്ള കെട്ടിടങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ പ്രത്യേക നിലപാട് സ്വീകരിക്കും. ടൂറിസം മേഖലകളെയും പ്രത്യേക പ്രാധാന്യത്തോടെ കാണാന്‍ സര്‍ക്കാര്‍ തയ്യാറാണ്. സമതലത്തില്‍ നിന്ന് വിഭിന്നമായി ചരിഞ്ഞ മേഖലയിലെ നിര്‍മ്മാണങ്ങള്‍ക്കായി പ്രത്യേക ചട്ടം കൊണ്ടുവരണമെന്ന് സംബന്ധിച്ച് ചര്‍ച്ചകള്‍ നേരത്തെ ആരംഭിച്ചിരുന്നു.

കൃഷിക്കായി പതിച്ചു നല്‍കിയ ഭൂമി പരിവര്‍ത്തനപ്പെടുത്തി മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നത് സംബന്ധിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും നിലവിലുണ്ട്. അവയെല്ലാം പരിശോധിച്ചു കാലാനുസൃതമായ രീതിയിലാകും കേരളത്തില്‍ ചട്ടങ്ങള്‍ക്ക് രൂപം നല്‍കുക. സാധാരണ ജനങ്ങള്‍ക്ക് യാതൊരുവിധ ഭാരവും ബാധ്യതയും ഉണ്ടാകാത്ത വിധമാകും പുതിയ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും ചട്ടത്തിന്റെ ഭാഗമായി ഉണ്ടാവുക. അത്തരത്തില്‍ ലളിതമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാകും പുതിയ ചട്ടം.

ഈ നിയമം ഗവര്‍ണറുടെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. ഗവര്‍ണര്‍ ഒപ്പിട്ട ശേഷമേ നിയമത്തിന് പ്രാബല്യം ലഭിക്കുകയുള്ളൂ. ഗവര്‍ണറുടെ അനുമതി വൈകുന്നതുമായി ബന്ധപ്പെട്ട് കാര്‍ഷിക മേഖലയില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാല്‍ ഇത് ഗവര്‍ണര്‍ കണ്ട ഭാവം നടിച്ചിട്ടില്ല. എന്നാല്‍ ഇത് അനന്തമായി നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ല. ഗവര്‍ണര്‍ ഒപ്പിട്ട ശേഷം സര്‍ക്കാര്‍ ചട്ട രൂപീകരണത്തിലേക്ക് കടക്കും.

ചട്ട രൂപീകരണം ഏകപക്ഷീയമായിരിക്കില്ല. നാട്ടിലെ വിവിധ സംഘടനകള്‍, രാഷ്ടീയ പ്രസ്ഥാനങ്ങള്‍ തുടങ്ങി ബന്ധപ്പെട്ടവരോട് ചര്‍ച്ചചെയ്ത് സമവായം ഉണ്ടാക്കിയ ശേഷമേ ചട്ടരൂപീകരണത്തിലേക്ക് സര്‍ക്കാര്‍ കടക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

 ചരിത്രത്തില്‍ വലിയ പ്രാധാന്യത്തോടെ അടയാളപ്പെടുത്താവുന്ന നിയമ ഭേദഗതിയാണ് കഴിഞ്ഞ സെപ്തംബറില്‍ നിയമസഭ പാസാക്കിയ ഭൂപതിവ് ഭേദഗതി നിയമം. 2021 തിരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനമായിരുന്നു ഇത്. മലയോര ജനതയ്ക്ക് ആശ്വാസം നല്‍കുമെന്ന പ്രഖ്യാപനമാണ്
നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ നിറവേറ്റുന്നത്.

കൃഷിക്കായി നല്‍കുന്ന ഭൂമിയില്‍ താമസത്തിനായി ഒരു വീട് കൂടി നിര്‍മ്മിക്കാം എന്നതായിരുന്നു നേരത്തെയുള്ള വ്യവസ്ഥ. അതിനുവേണ്ടിയാണ് ഭൂമി പതിച്ചു നല്‍കിയിരുന്നത്. എന്നാല്‍ നാടിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട് ജനവാസ മേഖലകളില്‍ ചില മാറ്റങ്ങള്‍ വന്നു. ഇത്തരം ഭൂമികളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയവ  ഉയര്‍ന്നുവരുന്ന സ്ഥിതിയുണ്ടായി. പട്ടയ ഭൂമിയിലെ നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള ബുദ്ധിമുട്ടുകളാണ് ജനങ്ങള്‍ക്ക് നേരിടേണ്ടിവന്നത്. ഇതേ തുടര്‍ന്നാണ് നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനം ക്രമീകരിച്ചു കൊടുക്കുന്നതിന് നേരത്തേയുള്ള നിയമത്തില്‍ സര്‍ക്കാരിന് അധികാരമുണ്ടായിരുന്നില്ല. വിഷയത്തില്‍ ഇടപെടാനും സര്‍ക്കാരിന് അധികാരം ഉണ്ടായിരുന്നില്ല. ഭൂമി പതിച്ചു നല്‍കിയത് എന്തിനാണ് അതിനു മാത്രമേ ഭൂമി വിനിയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഈ ആവശ്യത്തിനല്ലാതെ ഭൂമി വിനിയോഗിക്കാന്‍ കൈവശക്കാരന് അധികാരം നല്‍കുന്നതിന് സര്‍ക്കാരിന് കഴിയുമായിരുന്നില്ല. നിയമ ഭേദഗതിയിലൂടെ ഈ അധികാരമാണ് സര്‍ക്കാരിന് കൈവന്നിരിക്കുന്നത്. ഇതോടെ ഭൂമിയിലെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ പുരോഗതിയെ തടയുന്ന നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുകയാണ്. ഇതിനെതിരെ ശബ്ദം ഉയര്‍ത്താന്‍ പ്രതിപക്ഷ കക്ഷികളും തയ്യാറാകുന്നില്ല. രാജ്യത്തെ മതനിരപേക്ഷത വെല്ലുവിളിക്കപ്പെട്ട നിരവധി ഘട്ടങ്ങളില്‍ പോലും പാര്‍ലമെന്റില്‍ കേരളത്തിന്റെ ശബ്ദം വേണ്ട രീതിയില്‍ ഉയര്‍ത്താന്‍ പ്രതിപക്ഷകക്ഷികള്‍ക്ക് കഴിഞ്ഞില്ല. നവ കേരള സദസ്സിനെയും ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷകക്ഷികള്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തനത് വരുമാനത്തിലും ആഭ്യന്തര വരുമാനത്തിലും പ്രതിശീര്‍ഷ വരുമാനത്തിലും വലിയ അഭിവൃദ്ധി നേടാന്‍ കേരളത്തിന് കഴിഞ്ഞു. നിരവധി പ്രതിസന്ധികളെ വിജയകരമായി അതിജീവിക്കാനും നമുക്ക് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാന്തല്ലൂരിലെ കുങ്കുമപ്പൂവ് കര്‍ഷകന്‍ രാമമൂര്‍ത്തിയെ മുഖ്യമന്ത്രി വേദിയില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

മറയൂര്‍ ശര്‍ക്കരയും തേയിലയുമടങ്ങിയ സമ്മാനപ്പൊതി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്‍കി.

21 രാജ്യങ്ങളുടെ പതാക 6 മിനിറ്റുകൊണ്ട് റുബിക്സ്‌ക്യൂബില്‍ ചെയ്ത് ഗിന്നസ് റെക്കോഡ് നേടിയ സിദ്ധാര്‍ഥ് സിജു മുഖ്യമന്ത്രിക്ക് പതാക കൈമാറി.
2022ലെ ഉജ്വലബാല്യം പുരസ്‌കാരം  ജേതാവു അഭിനേതാവും പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ മാധവ്കൃഷ്ണ വരച്ച ചിത്രം മുഖ്യമന്ത്രിക്ക് കൈമാറി.

സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് ചികിത്സ ലഭ്യമായ കേള്‍വി പരിമിതയായ ഇടമലക്കുടിയിലെ അഭിരാമി മുഖ്യമന്ത്രിക്ക് പൂക്കള്‍ നല്‍കി സ്വീകരിച്ചു.

മന്ത്രിമാരായ എം.ബി. രാജേഷ്, അഹമ്മദ് ദേവര്‍ കോവില്‍, പി. പ്രസാദ് എന്നിവര്‍ സംസാരിച്ചു. മന്ത്രിമാരായ വീണാ ജോര്‍ജ്, വി. ശിവന്‍ കുട്ടി, പി.എ. മുഹമ്മദ് റിയാസ്, വി.എന്‍. വാസവന്‍, കെ.രാധാകൃഷ്ണന്‍, കെ. രാജന്‍, റോഷി അഗസ്റ്റിന്‍,  കെ. കൃഷ്ണന്‍കുട്ടി, കെ.എന്‍. ബാലഗോപാല്‍, ജെ. ചിഞ്ചുറാണി, സജി ചെറിയാന്‍,  പി. പ്രസാദ്, ഡോ. ആര്‍. ബിന്ദു, വി.അബ്ദുറഹിമാന്‍, ജി.ആര്‍. അനില്‍, ആന്റണി രാജു, എ.കെ. ശശീന്ദ്രന്‍, പി.രാജീവ് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

സംഘാടക സമിതി ചെയര്‍മാന്‍ എ.രാജ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. സംഘാടക സമിതി നോഡല്‍ ഓഫീസര്‍ ജോസഫ് സെബാസ്റ്റ്യന്‍ സ്വാഗതവും പഞ്ചായത്ത് പ്രസിഡന്റ് ടോമി ജോസഫ്
നന്ദിയും പറഞ്ഞു.

date