Skip to main content

ശക്തമായ പരിശോധന നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും : ജില്ലാ കളക്ടര്‍

പുതുവര്‍ഷത്തോടനുബന്ധിച്ചു വകുപ്പുകളുടെ നേതൃത്വത്തില്‍ ശക്തമായ പരിശോധന നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. ആഘോഷ പരിപാടികളുടെ ഭാഗമായി ലഹരി ഉപയോഗം, അപകടകരമായ ഡ്രൈവിംഗ്, ഓഫ് റോഡ് ട്രക്കിംഗ്, സാഹസിക വിനോദങ്ങള്‍ തുടങ്ങിയവയില്‍ വിനോദസഞ്ചാരികളും പൊതുജനങ്ങളും ഏര്‍പ്പെടാന്‍ സാധ്യതയുള്ളതിനാലാണ് സംയുക്ത പരിശോധന നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ജില്ലാ പൊലീസ് മേധാവി, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍, ബന്ധപ്പെട്ട ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ എന്നിവര്‍ക്കാണ് കളക്ടര്‍ നിര്‍ദേശം നല്കിയത്.
ജില്ലയിലെ എല്ലാ നിരത്തുകളിലും മദ്യപിച്ച് വാഹനമോടിക്കല്‍, അമിതവേഗത അപകടകരമായ ഡ്രൈവിംഗ് എന്നിവ പരിശോധിക്കുന്നതിന് കൂടുതല്‍ ടീമുകളെ നിയോഗിച്ച് റോഡുകളില്‍ നിയമലംഘനങ്ങള്‍ നടത്തുന്നില്ലന്ന് ഉറപ്പുവരുത്തും. പുതുവര്‍ഷത്തോടനുബന്ധിച്ച് അക്രമ സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ ആവശ്യമായ നിരന്തര പെട്രോളിങ്, പരിശോധന എന്നിവ നടത്തും. ലഹരിയുടെ ഉപയോഗം വര്‍ദ്ധിക്കുന്ന സാഹചര്യമുള്ളതിനാല്‍ പ്രധാന വിനോദസഞ്ചാര മേഖലകളുള്‍പ്പടെ ജില്ലയില്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നതിന് കൂടുതല്‍ ടീമുകളെ നിയോഗിച്ച് പരിശോധന ശക്തിപ്പെടുത്തും. ലഹരി ഉപയോഗസാധ്യതയുള്ള കേന്ദ്രങ്ങള്‍ മുന്‍കൂട്ടി കണ്ട് ആവശ്യമായ ശക്തമായ പരിശോധനകള്‍ നടത്തും. വനമേഖലയോടടുത്ത് സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, വനപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍, ആഘോഷപരിപാടികള്‍, ട്രക്കിംഗ് എന്നിവ സംഘടിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ സ്ഥലങ്ങളില്‍ നിയമലംഘനം ഒഴിവാക്കുവാന്‍ കര്‍ശന പരിശോധനകളും നിയമനടപടികളും സ്വീകരിക്കും. ആവശ്യമായ മേഖലകളില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ സംയുക്തപരിശോധന നടത്തുന്നതിനുളള നടപടികളും സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date