Skip to main content
സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടന

അർഹരായ എല്ലാവർക്കും ഭൂമി ഉറപ്പാക്കും: മന്ത്രി കെ. രാജൻ

സംസ്ഥാനത്ത് ഭൂമിയില്ലാത്ത അർഹരായ എല്ലാ ജന വിഭാഗങ്ങൾക്കും ഭൂമി ഉറപ്പാക്കുമെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ. കണിയാമ്പറ്റ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവും സോണൽ ലാൻഡ് ബോർഡ് ജില്ലാ ഓഫീസ് ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അനധികൃതമായി ഭൂമി കൈമുതലാക്കിയവരിൽ നിന്നും ഭൂമി പിടിച്ചെടുത്ത് സാധാരണക്കാർക്ക് നൽകാൻ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. മക്കിമല ഭൂപ്രശ്ന പരിഹാരത്തിനായി സർവ്വെ ആരംഭിച്ചതായും സർവ്വെ പൂർത്തിയാക്കുന്നതോടെ പട്ടയം നൽകാനുള്ള നടപടികൾ സ്വീകരിക്കും. ഇരുളം ഭൂമി പ്രശ്നം 2024 ഓടെ തീർപ്പാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. വകുപ്പുമായി ബന്ധപ്പെട്ട അടിസ്ഥാന രേഖകൾ ചിപ്പിലാക്കി റവന്യൂ കാർഡ് വിതരണം ചെയ്യുകയാണ് സർക്കാറിന്റെ അടിസ്ഥാന ലക്ഷ്യം. പൊതുജനങ്ങൾ വില്ലേജുകളിലേക്ക് എത്താതെ ഡിജിറ്റൽ ഡിവൈസിലൂടെ അപേക്ഷകൾ സ്വീകരിക്കുന്നതിനും നൽകുന്നതിനുള്ള നടപടികളാണ് നടക്കുന്നത്. ജനപ്രതിനിധികൾ - രാഷ്ട്രീയപാർട്ടി പ്രവർത്തകർ വില്ലേജ്തല ജനകീയ സഭയിൽ പങ്കെടുക്കണമെന്നും ആവശ്യമായ നിർദ്ദേശങ്ങൾ - ചർച്ചകൾ ഉന്നയിക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകളിലും രണ്ട് വർഷക്കാലയളവിൽ നടത്തിയ വില്ലേജ്തല ജനകീയസഭയിൽ പങ്കെടുത്തവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. 50 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച കണിയാമ്പറ്റ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തില്‍ ഓഫീസര്‍ റൂം, കോണ്‍ഫറന്‍സ് റൂം, വര്‍ക്ക്‌ സ്റ്റേഷനോട് കൂടിയ ഓഫീസ് റൂം, റെക്കോഡ് റൂം, നെറ്റ് വര്‍ക്ക് സംവിധാനം, കുടിവെള്ളം, റാമ്പ്, വെയിറ്റിംഗ് റൂം, വരാന്ത, ഫ്രണ്ട് ഓഫീസ്, അംഗപരിമിതര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ശുചിമുറി തുടങ്ങിയ ആധുനിക സൗകര്യങ്ങളാണുള്ളത്.  കണിയാമ്പറ്റ വില്ലേജ് ഓഫീസിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷനായി. ഒ.ആർ കേളു എം.എൽ.എം, ജില്ലാ കലക്ടർ ഡോ.രേണു രാജ്, സബ് കലക്ടർ മിസൽ സാഗർ ഭാരത്, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി രജിത, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ കാട്ടി, എ.ഡി.എം എൻ.ഐ ഷാജു, ഡെപ്യൂട്ടി കലക്ടർമാരായ കെ.അജീഷ്, കെ.കെ ഗോപിനാഥ്, കെ. ദേവകി, സോണൽ ലാൻഡ് ബോർഡ് ചെയർമാൻ പി.സുരേഷ്, വാർഡ് അംഗം ലത്തീഫ് മേമാടൻ, വൈത്തിരി തഹസിൽദാർ ആർ.എസ് സജി, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

date