Skip to main content

എംസിഎംസി- മീഡിയ സെല്‍ പ്രവര്‍ത്തനം തുടങ്ങി

 

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും നല്‍കുന്ന പരസ്യങ്ങളുടെ പ്രീ-സര്‍ട്ടിഫിക്കേഷനു വേണ്ടിയുള്ള മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) സെല്ലും മാധ്യമ നിരീക്ഷണത്തിനായുള്ള മീഡിയ സെല്ലും ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി.

കലക്ടറേറ്റ് ഒന്നാം നിലയിലെ സി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന സെല്ലുകളുടെ ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നിര്‍വഹിച്ചു. 

സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, വടകര മണ്ഡലം വരണാധികാരി കൂടിയായ എഡിഎം കെ അജീഷ്, ഡെപ്യൂട്ടി കളക്ടർ (തെരഞ്ഞെടുപ്പ്) ഡോ ശീതൾ ജി മോഹൻ, എല്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ പി എന്‍ പുരുഷോത്തമന്‍, ഐടി മിഷന്‍ ഡിപിഎം എന്‍ എസ് അജിഷ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ ടി ശേഖർ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അമിയ എം തുടങ്ങിയവര്‍ പങ്കെടുത്തു. 

ദിനപ്പത്രങ്ങള്‍, ടിവി, റേഡിയോ, സോഷ്യല്‍ മീഡിയ, വെബ്‌സൈറ്റുകള്‍ തുടങ്ങിയവയില്‍ വരുന്ന പരസ്യങ്ങളുടെ പ്രീ സര്‍ട്ടിഫിക്കേഷന്‍, മാധ്യമങ്ങളില്‍ വരുന്ന പെരുമാറ്റച്ചട്ട ലംഘനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, പെയ്ഡ് ന്യൂസ് തുടങ്ങിയവയുടെ നിരീക്ഷണം എന്നിവയാണ് എംസിഎംസി, മീഡിയ സെല്ലിന്റെ ചുമതല.

തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക്  മുന്‍കൂര്‍ അനുമതി വേണം

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദിനപ്പത്രങ്ങള്‍, ഇ- പേപ്പറുകള്‍, ടിവി, റേഡിയോ, സമൂഹമാധ്യമങ്ങള്‍, വെബ്‌സൈറ്റുകള്‍, വീഡിയോ വാള്‍, സിനിമാ ഹാള്‍ തുടങ്ങിയവയില്‍ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പരസ്യങ്ങള്‍ നല്‍കുന്നതിനു മുമ്പ് ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മെംബര്‍ സെക്രട്ടറിയുമായ എംസിഎംസി യുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

നല്‍കാനുദ്ദേശിക്കുന്ന പരസ്യത്തിന്റെ ഇലക്ട്രോണിക് ഫോര്‍മാറ്റിലും പ്രിന്റ് ഫോര്‍മാറ്റിലുമുള്ള രണ്ട് വീതം കോപ്പികള്‍ സഹിതം നിശ്ചിത ഫോറത്തിലാണ് അനുമതിക്ക് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയില്‍ പരസ്യം നിര്‍മിക്കാനുള്ള ചെലവ്, അത് പ്രസിദ്ധീകരിക്കാനോ പ്രക്ഷേപണം ചെയ്യാനോ സംപ്രേഷണം ചെയ്യാനോ ഉദ്ദേശിക്കുന്ന സമയം, അതിന് വേണ്ടിവരുന്ന ചെലവ്, ഏതെങ്കിലും സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ളതാണോ പാര്‍ട്ടിക്ക് വേണ്ടിയുള്ളതാണോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണം. സ്ഥാനാര്‍ഥിയോ പാര്‍ട്ടി പ്രതിനിധിയോ അല്ലാത്ത വ്യക്തിയാണ് പരസ്യം നല്‍കുന്നതെങ്കില്‍ ഇക്കാര്യം വിശദീകരിച്ചുകൊണ്ടുള്ള ആ വ്യക്തിയുടെ സത്യവാങ്മൂലം സമര്‍പ്പിക്കണം. പരസ്യവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ചെക്കായോ ഡിഡിയായോ ആണ് നല്‍കിയതെന്ന സത്യവാങ്മൂലവും അപേക്ഷയോടൊപ്പം നല്‍കണം. 

അംഗീകൃത പാര്‍ട്ടികള്‍ പരസ്യം നല്‍കാനുദ്ദേശിക്കുന്നതിന്റെ ചുരുങ്ങിയത് മൂന്നു ദിവസം മുമ്പും ചെറുകിട പാര്‍ട്ടികള്‍ ഏഴുദിവസം മുമ്പുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

പരസ്യങ്ങള്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ എംസിഎംസിക്ക് അധികാരമുണ്ട്. കമ്മിറ്റിയില്‍ നിന്ന് അനുമതി പത്രം ലഭിച്ച ശേഷമേ ഇവ പ്രസിദ്ധീകരിക്കാവൂ എന്നും കലക്ടര്‍ അറിയിച്ചു. ഇത് ലംഘിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരേ നിയമ നടപടി സ്വീകരിക്കും. 

ബള്‍ക്ക് എസ്എംഎസ്, വോയ്സ് മെസേജ് സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നവരും എംസിഎംസിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. മാധ്യമങ്ങള്‍ സൗജന്യമായാണ് പരസ്യം നല്‍കുന്നതെങ്കില്‍ പോലും നേരത്തേ നിശ്ചയിക്കപ്പെട്ട നിരക്ക് സ്ഥാനാര്‍ഥികളുടെ ചെലവില്‍ ഉള്‍പ്പെടുത്തും. എംസിഎംസിയുടെ അനുമതിയില്ലാതെ മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം അവ സ്ഥാനാര്‍ഥിയുടെ ചെലവില്‍ വകകൊള്ളിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.

ജില്ലാ കലക്ടറാണ് എംസിഎംസിയുടെ ചെയര്‍മാന്‍. സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, എഡിഎം കെ അജീഷ്, ഐടി മിഷന്‍ ഡിപിഎം എന്‍ എസ് അജിഷ, പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാന്‍ എന്നിവര്‍ അംഗങ്ങളും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം മെംബര്‍ സെക്രട്ടറിയുമാണ്.

date