Skip to main content
കോട്ടയം സി.എം.എസ്. കോളജിലെ പരിശീലനകേന്ദ്രത്തിൽ പൊതുനിരീക്ഷകൻ മൻവേഷ് സിങ് സിദ്ദുവിന്റെ സാന്നിധ്യത്തിൽ പോളിങ് ഉദ്യോഗസ്ഥർക്കു പരിശീലകർ നിർദേശങ്ങൾ നൽകുന്നു.

പോളിങ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട പരിശീലനം തുടങ്ങി

 

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിന് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലനം ജില്ലയിലെ വിവിധ നിയമസഭാമണ്ഡലങ്ങളിലെ പരിശീലനകേന്ദ്രങ്ങളിൽ ആരംഭിച്ചു. വെളളി, ശനി(ഏപ്രിൽ 19,20) ദിവസങ്ങളിൽ പരിശീലനം തുടരും. ഉദ്യോഗസ്ഥർക്ക് പോളിങ് ഡ്യൂട്ടിയുള്ള മണ്ഡലത്തിലെ പരിശീലനകേന്ദ്രത്തിലാണ് പരിശീലനം ആരംഭിച്ചത്. രണ്ടാംഘട്ട റാൻഡമൈസേഷനിലൂടെയാണ് പോളിങ് ബൂത്ത് അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുടെ വിന്യാസം നടത്തിയത്. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ്-സെക്കൻഡ്-തേഡ് പോളിങ് ഓഫീസർമാർ എന്നിവർക്കാണ് പരിശീലനം.
രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് ഒന്നുവരെയും ഉച്ചകഴിഞ്ഞു രണ്ടു മുതൽ വൈകിട്ട് അഞ്ചുവരെയുമായി 50 പേർ വീതമുള്ള രണ്ടു ബാച്ചുകളായാണ് പരിശീലനപരിപാടി. പോളിങ് ഉദ്യോഗസ്ഥർക്കു പരിശീലനം നടക്കുന്ന സി.എം.എസ്. കോളജ്, മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എന്നീ കേന്ദ്രങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ച പൊതുനിരീക്ഷകൻ മൻവേഷ്് സിങ് സിദ്ദു സന്ദർശിച്ചു.
 പാലാ സെന്റ് വിൻസെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, കുറവിലങ്ങാട് ദേവമാതാ കോളജ്,
വൈക്കം സത്യഗ്രഹ സ്മാരക ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ, കോട്ടയം മരിയൻ സീനിയർ സെക്കൻഡറി സ്‌കൂൾ, ചങ്ങനാശേരി സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു മറ്റു പരിശീലനകേന്ദ്രങ്ങൾ.

date