Skip to main content

നിലമ്പൂര്‍- ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ രാത്രി കാല ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കണം - ജില്ലാ വികസന സമിതി

നിലമ്പൂര്‍- ഷൊര്‍ണ്ണൂര്‍ റെയില്‍വേ റൂട്ടില്‍ രാത്രി കാല ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കണമെന്നും കൂടുതല്‍ ക്രോസിംഗ് സ്‌റ്റേഷനുകള്‍ അനുവദിക്കണമെന്നും ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. നിലവില്‍ വൈകീട്ട് 7.30 ന് ശേഷം ഷൊര്‍ണ്ണൂരില്‍ നിന്നു നിലമ്പൂരിലേക്കോ എട്ടു മണിക്കു ശേഷം നിലമ്പൂരില്‍ നിന്നു ഷോര്‍ണ്ണൂരിലേക്കോ ട്രെയിന്‍ സര്‍വ്വീസില്ല. 66 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റൂട്ടില്‍ നിലവില്‍ രണ്ടു ക്രോസിംഗ് സ്‌റ്റേഷനുകള്‍ മാത്രമാണുള്ളത്. ഇതു ട്രയിനുകളുടെ വൈകിയോട്ടത്തിനും യാത്രക്കാര്‍ക്കു ദീര്‍ഘ ദൂര ട്രയിനുകളിലേക്കുള്ള കണക്ഷന്‍ നഷ്ടമാവുന്നതിനും കാരണമാവുന്നുവെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
 കാലവര്‍ഷക്കെടുതിയുടെ സമയത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു ദുരന്തത്തെ നേരിടുന്നതിനു സഹായിച്ച ഉദ്യോഗസ്ഥരെ യോഗം അഭിനന്ദിച്ചു. പ്രകൃതി ദുരന്തം മുഖേനെ വിളകള്‍ നഷ്ടമായ ഇന്‍ഷൂര്‍ ചെയ്യാത്ത കര്‍ഷകര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിനു സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നു പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. വിവിധ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളുമായി ബന്ധപ്പെട്ട് ബാങ്കുകളിലെത്തുന്ന കുട്ടികള്‍ക്കു സീറോ ബാലന്‍സില്‍ അക്കൗണ്ട് തുടങ്ങുന്നതിനുള്ള സൗകര്യം ഉറപ്പു വരുത്താന്‍ ലീഡ് ബാങ്ക് മാനെജറെ ചുമതലപ്പെടുത്തി. കൊണ്ടോട്ടി മിനി സിവില്‍ സ്‌റ്റേഷനു സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സം നീക്കുന്നതിനായി സര്‍ക്കാറിനെ സമീപിച്ചു നടപടികള്‍ വേഗത്തിലാക്കും.
പാതയോരത്ത് ഭീഷണിയായി നില്‍ക്കുന്ന മരങ്ങല്‍ മുറിച്ചുമാറ്റുന്ന നടപടികള്‍ പുരോഗമിച്ചു വരികയാണ്. നാടുകാണി, പരപ്പനങ്ങാടി റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് മലപ്പുറം സെക്ഷന്‍ പരിധിയിലെ ഇലക്ട്രിക് പോസ്റ്റുകല്‍ മാറ്റുന്ന ജോലികള്‍ അവസാനഘട്ടത്തിലാണെന്നു പി.ഡബ്ലിയു.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  ജില്ലയിലെ സ്‌കൂളുകളില്‍ പുതുതായി 27 കൗണ്‍സിലര്‍മാരെ കൂടി നിയമിക്കുമെന്നും ഇതോടെ ആകെ 77 സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാവുമെന്നും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. വട്ടപ്പാറയില്‍ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിനു സ്ഥലം കണ്ടെത്തി നടപടികള്‍ തുടങ്ങിയതായി യോഗത്തെ അറിയിച്ചു.
പ്രളയത്തെ തുടര്‍ന്നു സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷകളില്‍ അപ്പീല്‍ നല്‍കാന്‍ രണ്ടു ദിവസം കൂടി നല്‍കണമെന്നു യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ കലക്ടര്‍ അമിത്മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ മാരായ എ.പി. അനില്‍കുമാര്‍, പി. അബ്ദുല്‍ ഹമീദ്, കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.വി. ഇബ്രാഹീം, പി. ഉബൈദുള്ള, സി.മമ്മുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍മാരായ സി.എച്ച്. ജമീല ടീച്ചര്‍, സി.കെ. സുബൈദ, വി.വി. ജമീല ടീച്ചര്‍, സലീം കുരുവമ്പലം, പി.വി.അബ്ദുല്‍ വഹാബ് എം.പി യുടെ പ്രതിനിധി അഡ്വ. പി. അബൂ സിദ്ദീഖ്, സ്പീക്കറുടെ പ്രതിനിധി പി.വിജയന്‍, എ.ഡി.എം. എന്‍.രാമചന്ദ്രന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ സി.അബ്ദുല്‍ റഷീദ്, നിര്‍മ്മല കുമാരി, ഡോ.ജെ.ഒ.അരുണ്‍, രഘുരാജ്, ഫിനാന്‍സ് ഓഫീസര്‍ എന്‍.സന്തോഷ് കുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. പ്രദീപ് കുമാര്‍,ജില്ലാ തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

date