Skip to main content
അജാനൂര്‍ ക്രസന്റ് ഇംഗ്ലീഷ് സ്‌കൂളിന് നിര്‍മിച്ച സില്‍വര്‍ ജൂബിലി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സംസാരിക്കുന്നു.

മാന്യമായ ജീവിത സാഹചര്യം അവകാശമെന്ന് നമ്മെ പഠിപ്പിച്ചത്  വിദ്യാഭ്യാസം: ഗവര്‍ണര്‍ പി. സദാശിവം

 ഇന്നു നാം നേടിയെടുത്തിരിക്കുന്ന സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക വികസനത്തിന്റെ മൂലകാരണമായി വര്‍ത്തിക്കുന്നതു വിദ്യാഭ്യാസമാണെന്നും മാന്യമായ ജീവിത സാഹചര്യം അവകാശമെന്ന അടിസ്ഥാനവിവരം നാം പഠിച്ചത് വിദ്യാഭ്യാസത്തിലൂടെയാണെന്നും ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. ജീവിതത്തിന്റെ സര്‍വ മേഖലകളിലും വികസനം സാധ്യമാക്കുന്ന സാങ്കേതികവിദ്യ മാനുഷിക പരികല്‍പനകള്‍ക്ക് അനുപൂരകമായാണു നിലനില്‍ക്കുന്നതെന്നും മറിച്ച് മനുഷ്യത്വ വിരുദ്ധമല്ലെന്നും അദ്ദേഹം പറഞ്ഞു. 
    കാഞ്ഞങ്ങാട് അജാനൂര്‍ ക്രസന്റ് ഇംഗ്ലീഷ് സ്‌കൂളിനു പുതുതായി നിര്‍മിച്ച സില്‍വര്‍ ജൂബിലി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത കാലത്തായി സര്‍ക്കാരും സ്വകാര്യ ഏജന്‍സികളും സ്‌കൂളുകളിലെ ഭൗതിക വികസന കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നതിനാല്‍  സാങ്കേതിക വിദ്യയുടെ സംയോജനം സാധ്യമാവുകയും പുതിയ തലമുറയിലെ കുട്ടികള്‍ക്ക് പഠനം എളുപ്പമാവുകയും ചെയ്യുന്നു. പരിമിതമായ ഭൗതിക സാഹചര്യങ്ങളില്‍ പഠനം നടത്തിയിരുന്ന തന്റെ സ്‌കൂള്‍ ജീവിതത്തെ അനുസ്മരിച്ച ഗവര്‍ണര്‍ പഴയ വിദ്യാലയ ഓര്‍മ്മകള്‍ സദസിനോട് പങ്കുവെച്ചു. അക്കാദമിക-തൊഴില്‍ രംഗത്ത് കഠിനപരിശ്രമം നടത്തുന്നവര്‍ക്ക് സാമൂഹിക ജീവിതത്തിന്റെ ഉന്നത രംഗത്ത് എത്താം. ഏത് ഉന്നത പദവിയിലെത്തിയാലും പിന്നിട്ട വഴികളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും അധ്യാപകരെയും മറക്കരുതെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മ്മപ്പെടുത്തി. ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്നും വിരമിച്ച താന്‍ ആദ്യം പോയത് നാട്ടിലെ സ്‌കൂളിലേക്കാണെന്നും ഇപ്പോഴും സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പ്രയത്‌നിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. 
    കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നിലവാരത്തകര്‍ച്ചയുണ്ടെന്നു ചിലര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചു കോടി രൂപ സമ്മാനത്തുകയുള്ള ചാന്‍സലേഴ്‌സ് അവാര്‍ഡ് ഏര്‍പ്പെടുത്തിയതെന്നും പക്ഷേ അതില്‍ പുതുതായി രൂപീകരിച്ച സര്‍വ്വകലാശാലകള്‍ക്ക് മല്‍സരിക്കാന്‍ സാധിക്കാത്തതിനാല്‍ 'യങ് എമേര്‍ജിങ്'  സര്‍വ്വകലാശാലകള്‍ക്ക് പ്രത്യേക അവാര്‍ഡ് നല്‍കുന്നതിനുള്ള നപടി സ്വീകരിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവി അലങ്കരിക്കുന്ന ഗവര്‍ണര്‍ക്ക് ദിവസേന 10  മുതല്‍ 15 വരെ ഇ-മെയിലുകള്‍ വിദ്യാര്‍ഥികളടക്കമുള്ള പൊതുസമൂഹത്തില്‍ നിന്നും ലഭിക്കുന്നുണ്ടെന്നും മിക്കവാറും പരാതികള്‍ക്ക് പരിഹാരം നല്‍കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.     മാറുന്ന ലോകക്രമത്തില്‍ പുതിയ വിജ്ഞാനം നേടുന്നതിനായി ആംഗലേയ ഭാഷ അനിവാര്യമാണെന്നും വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന മേഖലകളില്‍ ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാമൂഹിക വികസനത്തിന് ഊര്‍ജം നല്‍കുമെന്നും അധ്യക്ഷപ്രസംഗത്തില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. 
    നിയമസഭ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരന്‍, ക്രസന്റ് ഇംഗ്ലീഷ് സ്‌കൂള്‍ ചെയര്‍മാന്‍ എം.ബി.എം. അഷ്‌റഫ്, വൈസ് ചെയര്‍മാന്‍ സി. മുഹമ്മദ് കുഞ്ഞി, മാനേജര്‍ പി.കെ. അബ്ദുള്ളകുഞ്ഞി എന്നിവര്‍ സംസാരിച്ചു. 1987ല്‍ സ്ഥാപിതമായ സ്‌കൂള്‍, സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലാണു പ്രവര്‍ത്തിക്കുന്നത്.

 

date