Skip to main content
സഹപാഠിക്കുള്ള വീട് നിർമ്മാണത്തിലേർപ്പെട്ട കൃഷ്ണമേനോൻ ഗവ. വനിത കോളേജിലെ എൻ എസ് എസ് യൂണിറ്റ് വിദ്യാർഥിനികൾ

കൂട്ടുകാരികളുടെ കാരുണ്യത്തിൽ നവ്യയ്ക്ക് സ്വപ്നക്കൂടൊരുങ്ങുന്നു

 

തകർന്ന് വീഴാറായ വീട്ടിൽ നിന്നും നവ്യയ്ക്കും കുടുംബത്തിനും ഇനി മോചനം. ഇവർ താമസിക്കുന്ന വീടിന്റെ ശോച്യാവസ്ഥ കണ്ടറിഞ്ഞ കോളേജിലെ കൂട്ടുകാരികളാണ് വീട് നീർമ്മാണത്തിന് ചുക്കാൻ പിടിക്കുന്നത്. തെങ്ങിൽ നിന്ന് വീണ് കിടപ്പിലായ അച്ഛനും അമ്മയും രണ്ട് സഹോദരിമാരും അടങ്ങുന്ന നവ്യയുടെ കുടുംബം ഇടിഞ്ഞു വീഴാറായ തറവാട്ട് വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള ഒരു വീടെന്ന ഇവരുടെ സ്വപ്നമാണ് കൃഷ്ണമേനോൻ കോളേജിന്റെ പെൺകരുത്തിൽ യാഥാർത്ഥ്യമാകുന്നത്. 

സോപ്പ് നിർമ്മാണത്തിലൂടെ ഉപജീവന മാർഗം കണ്ടെത്തുന്ന ഈ കുടുംബത്തിന് സ്വന്തം വീട് എന്നുള്ളത് എന്നും ഒരു വിദൂര സ്വപ്നം മാത്രമായിരുന്നു. സ്വപ്നക്കൂട് എന്ന പേരിലാണ് എൻ എസ് എസ് യൂണിറ്റ് പദ്ധതി നടപ്പാക്കുന്നത്. 2019 ഫെബ്രുവരി അവസാനത്തോടെ വീടിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. വീടിന്റെ നിർമ്മാണത്തിന് പണം സ്വരൂപിച്ച് നൽകുക മാത്രമല്ല, നിർമ്മാണ പ്രവൃത്തികൾക്ക് കല്ലും മണ്ണും ചുമക്കുന്നതിന് വരെ ഈ വിദ്യാർത്ഥികൾ ഭാഗവാക്കാകുന്നുണ്ട്.

കൃഷ്ണമേനോൻ ഗവ. വനിതാ കോളേജിലെ ഒന്നാം വർഷം സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥിയാണ് നവ്യ. ചെറിയൊരു കൂരയിൽ ജീവിതം തള്ളിനീക്കുന്ന ഇവരുടെ കഷ്ടപ്പാട് കണ്ടാണ് ഇത്തരമൊരു പ്രവർത്തനത്തിന് തുടക്കം കുറിച്ചതെന്ന് എൻ എസ് എസ് യൂണിറ്റ് അംഗങ്ങൾ അറിയിച്ചു. സുമനസ്സുകളുടെ സഹകരണത്തോടെയാണ് സ്നേഹവീടിന്റെ നിർമ്മാണം. അഞ്ച് ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന വീടിന്റെ നിർമ്മാണത്തിന് 3.5 ലക്ഷം രൂപയാണ് ഇതിനോടകം സ്വരൂപിച്ചിരിക്കുന്നത്. കൂടുതൽ പേർ സഹായവുമായി മുന്നോട്ട് വരുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് എൻ എസ് എസ് കോർഡിനേറ്റർ എസ് ബി പ്രസാദ് പറഞ്ഞു. ഫോൺ. 9539002721.

 

 

date