Skip to main content

ക്വാറി ഉല്‍പ്പന്നങ്ങളുടെ ക്ഷാമവും വിലവര്‍ധനയും  പരിഹരിക്കാന്‍ നടപടിയെടുക്കും: കെ.വി സുമേഷ് 

ജില്ലയില്‍ ക്വാറി ഉല്‍പ്പന്നങ്ങളുടെ ക്ഷാമവും വിലവര്‍ധനയും പരിഹരിക്കാന്‍ ജില്ലാ ഭരണകൂടവുമായി സഹകരിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അറിയിച്ചു. ആവശ്യത്തിന് ക്വാറി ഉല്‍പ്പന്നങ്ങള്‍ ലഭിക്കാത്തത് കാരണം റോഡ് നിര്‍മാണം ഉള്‍പ്പെടെ ജില്ലയിലെ പദ്ധതി നിര്‍വഹണം തടസ്സപ്പെട്ടതായി ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ഉയര്‍ന്ന പരാതിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 
    കരിങ്കല്‍, ചെങ്കല്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് വിലവര്‍ധിപ്പിക്കുന്നതിന് ചിലകേന്ദ്രങ്ങള്‍ കൃത്രിമക്ഷാമമുണ്ടാക്കുന്നതായി സംശയിക്കുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രങ്ങളില്‍ പരിശോധന നടത്തും. വിലവര്‍ധന പരിഹരിക്കുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ക്വാറി ഉടമകളുടെ യോഗം വിളിച്ചുചേര്‍ക്കും. സമീപജില്ലകളിലേതിനേക്കാള്‍ ഇരട്ടിയിലേറെ വിലയാണ് ക്വാറി ഉല്‍പ്പന്നങ്ങള്‍ക്ക് ജില്ലയില്‍ ഈടാക്കുന്നതെന്നും ഇക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
ജില്ലയില്‍ ഇതിനകം 68 ചെങ്കല്‍-കരിങ്കല്‍ ക്വാറികള്‍ക്ക് ജില്ലാ ഭരണകൂടം അനുമതി നല്‍കിക്കഴിഞ്ഞതായും മറ്റ് ജില്ലകളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഫെബ്രുവരിയില്‍ പദ്ധതി വിഹിതത്തിന്റെ 10 ശതമാനവും മാര്‍ച്ചില്‍ 15 ശതമാനവും മാത്രമേ ചെലവഴിക്കാന്‍ സാധിക്കൂ എന്നിരിക്കെ പദ്ധതികള്‍ വൈകുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുമെന്നും ജില്ലാ പഞ്ചായത്ത് അറിയിച്ചു.
പദ്ധതി നിര്‍വഹണം വേഗത്തിലാകുന്നതില്‍ താല്‍പര്യമില്ലാത്ത ചിലകേന്ദ്രങ്ങള്‍ ബോധപൂര്‍വം തടസ്സം സൃഷ്ടിക്കുന്നുണ്ടോ എന്ന സംശയമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാന നിമിഷം പാസാക്കിയ ബില്ലുകളില്‍ ഭൂരിപക്ഷവും നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. പ്രവൃത്തികളും ബില്ലുകളും കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കാന്‍ അവസാന ഘട്ടത്തില്‍ സാധിക്കാറില്ല. അത്തരമൊരു സാഹചര്യം ഇല്ലാതാക്കുന്നതിനായി ഈ വര്‍ഷം പദ്ധതി നിര്‍വഹണത്തിനുള്ള തയ്യാറെടുപ്പുകള്‍ നേരത്തേ നടത്തിയിരുന്നുവെങ്കിലും ചില കരാറുകാരുടെ   ഭാഗത്തുനിന്നുണ്ടായ നിസ്സഹകരണം കാരണം അതിന്റെ ഗുണഫലം ലഭിക്കാത്ത അവസ്ഥയാണ്. കാറി ഉല്‍പ്പന്നങ്ങളുടെ ക്ഷാമമാണ് നിര്‍മാണ പ്രവൃത്തികള്‍ക്ക് തടസ്സമെന്ന രീതിയിലുള്ള പ്രചാരണത്തിന് പിന്നിലും ഇത്തരം ശക്തികളുടെ കൈകളുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.
ജി.എസ്.ടി കാരണം കരാറെടുക്കുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് പറയുന്ന ചില കാറുകാര്‍ പല പ്രവൃത്തികള്‍ക്കും കരാര്‍ ഏറ്റെടുത്തിരിക്കുന്നത് ടെണ്ടര്‍ തുകയേക്കാള്‍ കുറഞ്ഞ നിരക്കിലാണ്. സാമ്പത്തിക നഷ്ടമല്ല, മറ്റെന്തോ താല്‍പര്യങ്ങളാണ് നിസ്സഹകരണത്തിനു പിന്നിലെന്ന സംശയം ഉയരുന്നത് ഈ സാഹചര്യത്തിലാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. 
    ബ്ലോക്ക് അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന കൃഷി സ്വയംപര്യാപ്ത ഗ്രാമം പദ്ധതി വന്‍ വിജയമാണെന്നും അടുത്ത വര്‍ഷം കൂടുതല്‍ പഞ്ചായത്തുകളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. തെരുവുനായകളെ വന്ധ്യംകരിക്കുന്ന എ.ബി.സി പദ്ധതി ഏറ്റവും വിജയകരമായി നടപ്പാക്കിയ ജില്ലയാണ് കണ്ണൂരെന്ന് പ്രസിഡന്റ് പറഞ്ഞു. നിലവിലെ പാപ്പിനിശ്ശേരി കേന്ദ്രത്തില്‍ പദ്ധതി പ്രവര്‍ത്തനം തുടര്‍ന്നുവരുന്നുണ്ട്. തലശ്ശേരി മുനിസിപ്പാലിറ്റി, പടിയൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ കൂടി പുതിയ വന്ധ്യംകരണ കേന്ദ്രങ്ങള്‍ ആരംഭിക്കും. പഞ്ചായത്ത് അംഗങ്ങള്‍ നല്ല രീതിയില്‍ സഹകരിച്ചാല്‍ മാത്രമേ പദ്ധതി വിജയിപ്പിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. 
അഴുക്കില്‍ നിന്ന് അഴകിലേക്ക് പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പുഴസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. വളപട്ടണത്തും പേരാവൂരിലും നടന്ന പുഴസമ്മേളനങ്ങളിലും പുഴനടത്തത്തിലും വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. പദ്ധതിക്ക് നല്ല പിന്തുണ നല്‍കുന്ന ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിനെ യോഗം അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ.പി ജയബാലന്‍ മാസ്റ്റര്‍, വി.കെ സുരേഷ് ബാബു, ടി.ടി റംല, കെ ശോഭ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.    
ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തോമസ് വര്‍ഗീസ്, ജോയ് കൊന്നക്കല്‍, അന്‍സാരി തില്ലങ്കേരി, അജിത് മാട്ടൂല്‍, സണ്ണി മേച്ചേരി, കെ പി ചന്ദ്രന്‍ മാസ്റ്റര്‍, പി.പി ഷാജിര്‍,  പി കെ സരസ്വതി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഓഖി ദുരന്ത ബാധിത സഹായ ഫണ്ടിലേക്ക് ജില്ലാപഞ്ചായത്ത് അംഗങ്ങള്‍ നിശ്ചിത തുക സംഭാവന നല്‍കാന്‍ യോഗം തീരുമാനിച്ചു. 
പി എന്‍ സി/4810/2017
 

date