Skip to main content

ഉരുള്‍പൊട്ടല്‍; വിദഗ്ധസംഘം ജില്ലയിലെത്തി

ജില്ലയിലെ ഉരുള്‍പൊട്ടിയ മേഖലകള്‍ സന്ദര്‍ശിച്ച് അടിയന്തര റിപോര്‍ട്ട് നല്‍കുന്നതിനായി വിദഗ്ധ സംഘം ബുധനാഴ്ച രാവിലെ ജില്ലയിലെത്തി.  താലൂക്ക് അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ദേശിച്ച സ്ഥലങ്ങളില്‍ സംഘം ഒരാഴ്ചക്കുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കും. നിലവില്‍ 101 സ്ഥലങ്ങളാണ് ജില്ലയില്‍ പരിശോധനയ്ക്കായി കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ഇരുപതോളം സ്ഥലങ്ങള്‍ കഴിഞ്ഞ വര്‍ഷം പ്രളയം ബാധിച്ച സ്ഥലങ്ങളാണ്. സംഘം കണ്ടെത്തുന്ന പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമായിവരുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന നടത്തും. ഉരുള്‍പൊട്ടിയ സ്ഥലങ്ങളില്‍ വാസയോഗ്യമാണോയെന്ന് പരിശോധിക്കുകയാണ് പ്രാഥമിക ലക്ഷ്യം. ഈ പ്രദേശങ്ങളില്‍ നിന്നും മാറ്റിത്താമസിപ്പിച്ചവരുടെ പുനരധിവാസത്തിന് കാലതാമസം ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്. 
ജില്ലയില്‍ രണ്ടുപേരടങ്ങുന്ന 10 ടീമിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓരോ സംഘത്തിലും ഓരോ ജിയോളജിസ്റ്റും മണ്ണുസംരക്ഷണ വിഭാഗം ഉദ്യോഗസ്ഥനുമുണ്ടാവും. തദ്ദേശ സ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെയാണ് പരിശോധന പൂര്‍ത്തിയാക്കുക.  
 

date