ശിശുദിനത്തിൽ ജാലകങ്ങൾക്കപ്പുറവുമായി സമഗ്ര ശിക്ഷാ കേരളം
ശിശുദിനത്തിൽ ഭിന്നശേഷി കുട്ടികൾക്ക് സർഗാത്മകതയുടെ അവസരമൊരുക്കി സമഗ്ര ശിക്ഷാ കേരളം. ഇതുവരെ കണ്ടിട്ടില്ലാത്ത കുരുന്നുകളുമായി സൗഹൃദത്തിന്റെ കൈകോർത്തു പിടിക്കാൻ 'ജാലകങ്ങൽക്കപ്പുറം' എന്ന പേരിലാണ് ഓൺലൈൻ കലാപരിപാടി നടത്തുക. വ്യത്യസ്ത ജില്ലകളിലെ ബി.ആർ.സി പരിധിയിലെ കുട്ടികൾ ചേർന്ന് ഓൺലൈനായി ട്വിന്നിംഗ് പ്രോഗ്രാമിനാണ് തുടക്കം കുറിക്കുന്നത്. കേരളത്തിലെ 172 ബി.ആർ.സികളിലെ കാൽ ലക്ഷത്തോളം കുട്ടികളാണ് പരിപാടി നടത്തുക. ഓരോ ബി.ആർ.സിയിൽ നിന്നും കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമടക്കം തിരഞ്ഞെടുക്കപ്പെട്ട 150 പേരാണ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ കലാപ്രകടനം നടത്തുക. ബി.ആർ.സി കളിലെ ഭിന്നശേഷി കുട്ടികളെ എൽ.പി., യു.പി. സെക്കന്ററി ഗ്രൂപ്പുകളാക്കി തിരിച്ച് സർഗാത്മ പ്രകടനങ്ങളുടെ നവമാധ്യമവേദിയൊരുക്കിയ ശേഷമാണ് മറ്റ് ബി.ആർ.സികളുമായി ശിശുദിനത്തിൽ കൂട്ടുചേരുക. 100 പേർ ചേർന്ന ഓരോ വിഭാഗത്തിനും പ്രത്യേക ഗൂഗിൾ പ്ലാറ്റ്ഫോമുകളുണ്ടാകും. ഉദ്ഘാടനത്തിനായി എത്തുക ബി.ആർ.സി തലത്തിൽ മികവ് തെളിയിച്ച ഒരു പ്രതിഭയാകും. സർഗാത്മക കഴിവുകളുടെ അവതരണത്തിന് തുടക്കമിടുക സാംസ്കാരിക വിദ്യാഭ്യാസ പൊതുപ്രവർത്തകരിൽ ഒരാളായിരിക്കും. പ്രാർത്ഥന, ശിശുദിന ഗാനം, ചാച്ചാജിയാവാം, ചിത്രരചന, നാടൻ പാട്ടുകൾ, നൃത്തങ്ങൾ, കവിതകൾ, അഭിനയം, കരകൗശല നിർമാണം, ആയോധന കലകൾ, കടങ്കഥ, പ്രാദേശിക കലാരൂപങ്ങൾ തുടങ്ങിയവ ജാലകങ്ങൾക്കപ്പുറം പരിപാടിയിൽ ഉണ്ടാകും.
പി.എൻ.എക്സ്.4010/2020
- Log in to post comments