Skip to main content

സ്കൂളുകൾ നാളെ തുറക്കും

 

10, 12 ക്ലാസുകാർക്ക് സംശയ നിവാരണം നടത്താം

എറണാകുളം: മാസങ്ങൾ നീണ്ട അടച്ചുപൂട്ടലിനൊടുവിൽ വിദ്യാർത്ഥികളെ സ്വീകരിക്കാൻ ജില്ലയിലെ വിദ്യാലയങ്ങൾ ഒരുങ്ങി. 
ഈ അധ്യയന വർഷത്തിലെ 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സംശയ നിവാരണത്തിനും ഡിജിറ്റൽ ക്ലാസുകളുടെ തുടർപ്രവർത്തനത്തിനും മാതൃകാ പരീക്ഷകൾക്കുമായാണ് ജനുവരി ഒന്നു മുതൽ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത്. 

മാസങ്ങളോളം അടച്ചിട്ടതിനാൽ വിദ്യാലയങ്ങളെല്ലാം ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാണ് വിദ്യാർത്ഥികളെ സ്വീകരിക്കുന്നത്. സ്കൂളും പരിസരവും, ടോയ്ലറ്റ്, ക്ലാസ്സ് മുറികൾ, വാട്ടർ ടാപ്പ്, കിണർ എന്നിവ അണു നശീകരണം നടത്തി. ഫയർഫോഴ്സിൻ്റെയും, സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ. 

അമ്പത് ശതമാനം വിദ്യാർത്ഥികൾക്കു മാത്രമാണ് ക്ലാസുകളിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ആദ്യത്തെ ആഴ്ച ഒരു ബഞ്ചിൽ ഒരു കുട്ടി എന്ന നിലയിലായിരിക്കും ക്ലാസുകൾ ക്രമീകരിക്കുക. പത്ത്, പ്ലസ് ടു തലത്തിൽ 300 കുട്ടികൾ വരെയുള്ള സ്കൂളുകളിൽ 50 ശതമാനം കുട്ടികൾക്ക് പ്രവേശിക്കാം. അതിൽ കൂടുതൽ വിദ്യാർത്ഥികളുള്ള സ്കൂളുകളിൽ 25 ശതമാനമാണ് പ്രവേശന മാനദണ്ഡം. 3 മണിക്കൂർ നീളുന്ന ഷിഫ്റ്റ് അടിസ്ഥാനത്തിലും ക്ലാസുകൾ നടത്തും. കുട്ടികൾ തമ്മിൽ രണ്ട് മീറ്റർ ശാരീരിക അകലം പാലിക്കണമെന്നത് നിർബന്ധമാണ്. കോവിഡ് രോഗബാധിതർ ,രോഗലക്ഷണങ്ങൾ ഉള്ളവർ, ക്വാൻ്റീനിൽ ഉള്ളവർ എന്നിവർ ആരോഗ്യ വകുപ്പ് നിശ്ചയിച്ചിട്ടുള്ള ദിവസങ്ങൾക്കു ശേഷം മാത്രമേ ഹാജരാകാൻ പാടുള്ളൂവെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. അധ്യാപകർക്കും ഇത് ബാധകമാണ്. സ്കൂളുകളിൽ മാസ്ക്, ഡിജിറ്റൽ തെർമോ മീറ്റർ, സാനിറ്റൈസർ, സോപ്പ് തുടങ്ങിയവും ഒരുക്കിയിട്ടുണ്ട്. 
സ്കൂളുകളുടെ സുഗമമായ പ്രവർത്തനത്തിനായി മുഴുവൻ സ്കൂളുകളിലും കോവിഡ് സെല്ലുകളും രൂപീകരിച്ചു കഴിഞ്ഞു. 

ജനുവരി 15 നകം പത്താം ക്ലാസിൻ്റയും ജനുവരി 30 നും 12-ാം ക്ലാസിൻ്റയും ഡിജിറ്റൽ ക്ലാസുകളുടെ പൂർത്തീകരണം സാധ്യമാകുന്ന വിധമാണ് അധ്യയനം ക്രമീകരിച്ചിരിക്കുന്നത്. പ്രാക്ടിക്കൽ ക്ലാസ്സുകളും, ഡിജിറ്റൽ പഠനത്തെ ആസ്പദമാക്കി റിവിഷൻ ക്ലാസുകളും ഇതോടൊപ്പം നടത്തും. വിദ്യാർത്ഥികൾക്ക് സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും പരീക്ഷയെ അഭിമുഖീകരിക്കുന്നതിനുള്ള സാഹചര്യമാണ് സ്കൂളിൽ നിന്നും നൽകുക.

date