Skip to main content

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി  പ്രവൃത്തികളുടെ ജി.ഐ.എസ് അധിഷ്ഠിത പ്ലാനിംഗ് രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കും വിവരശേഖരണം സ്മാര്‍ട്ട് ഫോണ്‍ മുഖേന

 

കൊച്ചി:  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുക്കുന്ന മുഴുവന്‍ പ്രവൃത്തികളും ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജി.ഐ.എസ്) അധിഷ്ഠിത സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിനുളള നടപടികള്‍ ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ചു. ഒന്നാം ഘട്ടത്തില്‍ ജി.ഐ.എസ് പ്ലാനിംഗ് എട്ട് ഗ്രാമപഞ്ചായത്തുകളിലാണ് നടപ്പിലാക്കിയത്. രണ്ടാംഘട്ടത്തിലേക്ക് 54 ഗ്രാമപഞ്ചായത്തുകളാണ് തെരഞ്ഞെടുത്തിട്ടുളളത്. ഗ്രാമപഞ്ചായത്തുകളില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ ജനപ്രതിനിധികള്‍ക്കും ജനുവരി ആദ്യവാരത്തില്‍ ബ്ലോക്ക് തലത്തില്‍ പരിശീലനം നല്‍കും.
 തൊഴിലുറപ്പ് പദ്ധതിയില്‍ അടുത്ത മൂന്ന് വര്‍ഷക്കാലത്തേക്ക് പൊതുഭൂമി/സ്വകാര്യ ഭൂമികളില്‍ ഏറ്റെടുക്കേണ്ട മുഴുവന്‍ പ്രവൃത്തികളെ സംബന്ധിച്ച വിവരങ്ങള്‍ സ്മാര്‍ട്ട് ഫോണില്‍ ശേഖരിച്ച് ജി.ഐ.എസ് പ്ലാറ്റ്  ഫോമിലേക്ക് അപ്‌ലോഡ് ചെയ്യും. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ചിട്ടുളള എന്യൂമറേറ്റര്‍മാര്‍ മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ ഫീല്‍ഡ് തലത്തില്‍ വിവര ശേഖരണം            നടത്തും. ഇത് ഉപയോഗപ്പെടുത്തി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
എന്യൂമറേറ്റര്‍മാര്‍ ഗ്രാമപഞ്ചായത്തിലെ ഓരോ വീടും സന്ദര്‍ശിച്ച് സ്വകാര്യ  ഭൂമിയില്‍ ഏറ്റെടുക്കാവുന്ന ഫാം പോണ്ട്, തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, കിണര്‍, കമ്പോസ്റ്റ് പിറ്റ്, സോക്പിറ്റ്, അസോള ടാങ്ക്, ഭൂവികസന പ്രവൃത്തികള്‍  തുടങ്ങി പദ്ധതിയില്‍ ഏറ്റെടുക്കാവുന്ന മുഴുവന്‍ പ്രവൃത്തികളുടേയും വിവരങ്ങള്‍ മൊബൈല്‍ ഫോണിലൂടെയാണ് ശേഖരിക്കുക. കൂടാതെ പൊതുകുളങ്ങള്‍, പൊതുനീര്‍ച്ചാലുകളുടെ നിര്‍മ്മാണം തുടങ്ങി പൊതു ഭൂമിയില്‍ ഏറ്റെടുക്കാവുന്ന പ്രവൃത്തികളുടേയും വിവര ശേഖരണം ഉദ്യോഗസ്ഥര്‍ മുഖേന ഇതോടൊപ്പം നടത്തുന്നതാണ്. ഇപ്രകാരം ശേഖരിക്കുന്ന വിവരം ഉപയോഗിച്ച് ലാന്‍ഡ് യൂസ് ബോര്‍ഡിന്റെ സഹായത്തോടെ പ്രവൃത്തികളുടെ പട്ടിക തയ്യാറാക്കുകയാണ് ചെയ്യുന്നത്.

date